ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഇസ്ലാം മതം ഉപേക്ഷിച്ചു; കല്യാണം കഴിഞ്ഞപ്പോൾ പെൺകുട്ടിക്ക് വേണ്ട!!
ദില്ലി: പ്രണയ സാഫല്യത്തിന് വേണ്ടി മതംമാറുന്നതൊന്നും പുതിയ സംഭവം അല്ല. മതംമാറിയതിന് ശേഷം വിവാഹം കഴിക്കുന്നതും പുതിയ സംഭവം അല്ല. ഹാദിയ കേസ് എല്ലാം രാജ്യം അത്രമാത്രം ചര്‍ച്ച ചെയ്തതാണ്.
എന്നാല്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വേണ്ടി ഇസ്ലാം മതം ഉപേക്ഷിച്ച യുവാവിന്റെ കഥയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ഇസ്ലാം മതം ഉപേക്ഷിച്ച്, ഹിന്ദുമതം സ്വീകരിച്ച് പെണ്‍കുട്ടിയെ വിാഹം കഴിയ്ക്കുകയും ചെയ്തു. അതിന് ശേഷം ആയിരുന്നു പ്രശ്‌നം തുടങ്ങിയത്.
സമ്മതത്തോടെയും ഇഷ്ടത്തോടേയും ഒക്കെ തന്നെ ആണ് വിവാഹം കഴിച്ചത്. എന്നാല്‍ ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയാനാണ് താത്പര്യം എന്നാണ് യുവതി സുപ്രീം കോടതിയില്‍ പറഞ്ഞത്. ഇതോടെ മതംമാറി വിവാഹം കഴിച്ച യുവാവാണ് കഷ്ടത്തിലായത്.
വിവാഹത്തിന് വേണ്ടി
റായ്പൂര്‍ സ്വദേശിയായ 33 കാരനാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹമെല്ലാം നല്ല രീതിയില്‍ നടക്കുകയും ചെയ്തു.
23 കാരി പെണ്‍കുട്ടി
പെണ്‍കുട്ടിയുടെ പ്രായം 23 വയസ്സാണ്. ഹിന്ദു ജെയിന്‍ വിഭാഗത്തില്‍ പെട്ടവരാണ് ഇവര്‍. മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ച് ആര്യന്‍ ആര്യ എന്ന പേരും സ്വീകരിച്ചാണ് വിവാഹം കഴിച്ചത്.
ഹേബിയസ് കോര്‍പ്പസ്
എന്നാല്‍ പെണ്‍കുട്ടി പിന്നീട് സ്വന്തം മാതാപിതാക്കളുടെ കൂടെ ആയി താമസം. ആ സാഹചര്യത്തില്‍ ആയിരുന്നു യുവാവ് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി എത്തിയത്. തന്റെ ഭാര്യയെ വീട്ടുകാരും ഒരു ഹിന്ദു സംഘടനയും നിര്‍ബന്ധിതമായി തന്നില്‍ നിന്ന് പിരിക്കുന്നു എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
കോടതി ഇടപെട്ടു
ഓഗസ്റ്റ് 17 ന് ആയിരുന്നു സുപ്രീം കോടതി ഹേബയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് സൂപ്രണ്ടിനോട് ഉത്തരവിടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷത വഹിച്ച ബഞ്ചിന്റേതായിരുന്നു ഉത്തരവ്.
സര്‍ക്കാരിന്റെ വാദം
എന്നാല്‍ ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ മറ്റൊരു വാദവും ഉന്നയിച്ചു. നടന്നത് ഒരു തട്ടിപ്പ് കല്യാണം ആയിരുന്നു എന്നും, ആര്യന്‍ ആര്യ രണ്ട് തവണ വിവാഹമോചിതനായ ആളാണ് എന്നുമായിരുന്നു അത്. ഇക്കാര്യം മറച്ചുവച്ചായിരുന്നു വിവാഹം എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. പക്ഷേ, സുപ്രീം കോടതി ഈ വാദം തള്ളിക്കളഞ്ഞു.
എല്ലാം സമ്മതിച്ചു
കോടതിയ്ക്ക് മുന്നില്‍ എത്തിയ യുവതി ഒരു കാര്യം സമ്മതിച്ചു. തന്റെ സമ്മതത്തോടെ ആയിരുന്നു വിവാഹം നടന്നത്. പക്ഷേ, ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനാണ് താത്പര്യം. ഇക്കാര്യത്തില്‍ തനിക്ക് മേല്‍ ഒരു സമ്മര്‍ദ്ദവും ഇല്ലെന്നും അവര്‍ പറഞ്ഞു.
പറഞ്ഞിട്ട് കാര്യമില്ല
എന്നാല്‍ ആര്യന്‍ ആര്യയുടെ അഭിഭാഷകന്‍ പഴയ വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പെണ്‍കുട്ടി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയയായിട്ടാണ് ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നത് എന്നായിരുന്നു വാദം. പക്ഷേ, ഇത് സുപ്രീം കോടതി മുഖവിലയ്‌ക്കെടുത്തില്ല.
തിരിച്ചറിവുണ്ട്
പ്രായപൂര്‍ത്തിയായ ഒരാള്‍ എന്ന നിലയില്‍ യുവതിയുടെ അഭിപ്രായം മാനിക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. ഭര്‍ത്താവിനൊപ്പം പോകാന്‍ യുവതി താത്പര്യപ്പെടുന്നില്ലെങ്കില്‍ ഇതൊരു വിവാഹത്തര്‍ക്കം സംബന്ധിച്ച കേസ് മാത്രമാണ്. അതുമായി ബന്ധപ്പെട്ട കോടതിയില്‍ ആണ് കേസ് തീര്‍പ്പാക്കേണ്ടത് എന്നും കോടതി വ്യക്തമാക്കി.