കൊറോണ ബാധിച്ച ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ: 20 ദിവസം മുമ്പ് മരിച്ചെന്ന് ആശുപത്രി അധികൃതർ, വിവാദം.
ഹൈദരാബാദ്: കൊറോണ ബാധിതനായ ഭർത്താവിനെ കാണാനില്ലെന്ന് അവകാശപ്പെട്ട് എത്തിയ ഭാര്യയെ കാത്തിരുന്നത് ഞെട്ടിക്കുന്ന വാർത്ത. മെയ് 16ന് ഗാന്ധി ആശുപത്രിയിൽ നിന്ന് രണ്ട് പെൺമക്കൾക്കൊപ്പം ഡിസ്ചാർജ് ചെയ്ത തനിക്കൊപ്പം ഭർത്താവ് വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്ന് കാണിച്ച് ഇവർ ട്വീറ്റ് ചെയ്യുകയായിരുന്നു. കൊറോണ ബാധിച്ച് ഇതേ ആശുപത്രിയിൽ കഴിഞ്ഞിരുന്ന 42കാരനെയാണ് കാണാതായത്.
കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാൾ മെയ് ഒന്നിന് മരിച്ചുവെന്നും ബന്ധുക്കളെ വിവരമറിയിച്ച ശേഷം മൃതദേഹം സംസ്കരിച്ചെന്നുമാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പിൽ കോർപ്പറേഷനാണ് മൃതദേഹം സംസ്കരിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ട്വീറ്റിൽ പറഞ്ഞത്
വനസ്ഥലിപുരം കോളനിയിലെ അലംപള്ളി മാധവിയാണ് റൈസ് മിൽ തൊഴിലാളിയായ തന്റെ ഭർത്താവ് മധുസൂദനനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ട്വിറ്ററിൽ പോസ്റ്റിറ്റട്ടത്. മെയ് 16ന് തങ്ങളെല്ലാം ആശുപത്രി വിട്ടെങ്കിലും കൊറോണ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ മാത്രം കാണാനില്ലെന്നായിരുന്നു ഇവർ ട്വിറ്ററിൽ കുറിച്ചത്. തെലങ്കാന ഐടി മന്ത്രി കെടി രാമറാവുവിനെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു ട്വീറ്റ്. ഏപ്രിൽ 27ന് കിം കോത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തന്റെ ഭർത്താലിനെ ഏപ്രിൽ 30നാണ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഇവർ മന്ത്രിയോട് പരാതിയായി ധരിപ്പിച്ചു.

മരിച്ചതിന് തെളിവില്ല
ആശുപത്രി അധികൃതർ മൃതേദേഹം തിരിച്ചറിയുന്നത് ഉൾപ്പെടെയുള്ള ഒരു നടപടി ക്രമങ്ങൾക്കും തന്നെ സമീപിച്ചില്ലെന്നാണ് മാധവി ഉന്നയിക്കുന്ന പരാതി. മരിച്ചു എന്നതിനോ മൃതദേഹം സംസ്കരിച്ചതിനോ ഒരു തരത്തിലുള്ള തെളിവുകളും ആശുപത്രി അധികൃതർ കാണിച്ചില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ചിത്രമോ, ഫോട്ടോയോ, ദൃശ്യങ്ങളോ അദ്ദേഹത്തിന്റേതായ വസ്തുക്കളോ ഒന്നും ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറിയിട്ടില്ലെന്നും ഭാര്യ ആരോപിക്കുന്നു.

മറുപടിയില്ലാതെ ആശുപത്രി അധികൃതർ
മെയ് 16ന് ആശുപത്രി വിടുമ്പോൾ ഭർത്താവ് എവിടെ എന്നതിനെക്കുറിച്ച് ഇവർ ആശുപത്രി അധികൃതരോട് ചോദിച്ചിരുന്നു. എന്നാൽ ആശുപത്രി അധികൃതർ കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. ആദ്യം അദ്ദേഹം വെന്റിലേറ്ററിലാണെന്ന് പറഞ്ഞ ആശുപത്രി അധികൃതർ പിന്നീട് അദ്ദേഹം ജീവനോടെ ഇല്ലെന്നും അറിയിച്ചു. ഭർത്താവിനെ കാണാതായ കേസിൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെടുന്നു.

ന്യൂമോണിയ ബാധിച്ച് മരണം
ആശുപത്രിയിൽ പ്രവേശിച്ച മാധവിയുടെ ഭർത്താവ് ന്യൂമോണിയും കടുത്ത ശ്വാസകോശ രോഗവും മൂലം മെയ് ഒന്നിന് മരിച്ചെന്നാണ് ഗാന്ധി ആശുപത്രി സൂപ്രണ്ട് ഡോ. എം രാജ റാവു പുറത്തിക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേ ദിവസം തന്നെ ഇദ്ദേഹം മരണത്തിന് കീഴടങ്ങിയെന്നും ഇദ്ദേഹം പറയുന്നു. ചട്ടം അനുസരിച്ച് കുടുംബാംഗങ്ങളെ അറിയിച്ച് പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹം പോലീസിന് കൈമാറേണ്ടത്. പോലീസ് സത്യവാങ്മൂലവും എടുക്കേണ്ടതുണ്ട്. ജിഎച്ച്എംസിയാണ് മൃതദേഹം സംസ്കരിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. നടപടി ക്രമങ്ങൾ എല്ലാം പാലിച്ചതായും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കുടുംബത്തിനെതിരെ സൂപ്രണ്ട്
മാധവിയും കുടുംബവും ആശുപത്രിയെയും ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാരെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് ആശുപത്രി സൂപ്രണ്ട് ഉന്നയിക്കുന്ന വാദം. ജീവൻ പണയപ്പെടുത്തിയാണ് ഇവരിൽ ഓരോരുത്തരും കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നതെന്നും സൂപ്രണ്ട് പറയുന്നു. എന്നാൽ തന്റെ ഭർത്താവ് ജീവിച്ചിരിക്കുന്നുണ്ടെന്നാണ് മാധവി വിശ്വസിക്കുന്നത്. എന്നാൽ ഭർത്താവ് മരിച്ച വിവരം തന്നെ അറിയിച്ചില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് അവർ. ആരെയാണ് വിവരമറിയിച്ചത് എന്നത് സംബന്ധിച്ച് ആശുപത്രി അധികൃതർ തെളിവ് സമർപ്പിക്കണമെന്നും അവർ പറയുന്നു.












Click it and Unblock the Notifications