ഗായിക അനുരാധ തന്റെ അമ്മ, കുടുംബ സുഹൃത്തിനെ വളർത്താനേൽപ്പിച്ചു, വർക്കല സ്വദേശിനി കോടതിയിൽ
തിരുവനന്തപുരം: പ്രശസ്ത ഗായിക അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന അവകാശവാദം ഉന്നയിച്ച് മലയാളി യുവതി രംഗത്ത്. അനുരാധ മാതൃത്വം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വർക്കല സ്വദേശിയായ കർമല മൊഡക്സ് എന്ന യുവതിയാണ് രംഗത്ത് എത്തിയിരിക്കുന്നത്.
'എല്ലാ ഭരണകൂടവും സേച്ഛാധിപതികളെ സൃഷ്ടിക്കുന്നു; അവരുടെ ഈഗോകള്‍ നിരപരാധികളെ തടവിലാക്കുന്നു'
തനിക്ക് അവകാശപ്പെട്ട സ്വത്ത് നിയമപരമായി അനുവദിച്ചുകിട്ടുന്നതിനായി ജില്ലാ കുടുംബക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും യുവതി വാർത്താ സമ്മേളത്തിൽ വ്യക്തമാക്കി. തിരക്കുമൂലം മൂത്ത മകളായ തന്നെ നോക്കാൻ അനുരാധ സുഹൃത്തിനെ ഏൽപ്പിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.
വളർത്താൻ ഏൽപ്പിച്ചു
അനുരാധയും അരുൺ പഡ്വാളും 1969ലാണ് വിവാഹിതരാകുന്നത്. ഇവരുടെ ആദ്യ കുട്ടിയായ താൻ 1974ലാണ് ജനിക്കുന്നതെന്ന് 45കാരിയായ കർമല പറയുന്നു. സംഗീത രംഗത്തെ തിരക്കു കാരണം മകളെ വളർത്താൻ കഴിയാതിരുന്ന അനുരാധയും ഭർത്താവും മകളെ വളർത്താൻ വർക്കല സ്വദേശികളായ ദമ്പതികളെ ഏൽപ്പിച്ചു. കുടുംബ സുഹൃത്തുക്കളായ പൊന്നച്ചനും ആഗ്നസിനും മാതാപിതാക്കൾ തന്നെ കൈമാറുകയായിരുന്നുവെന്നാണ് കർമല അവകാശപ്പെടുന്നത്.
3 വർഷം മുമ്പ് സത്യം അറിഞ്ഞു
പൊന്നച്ചന്റെയും ആഗ്നസിന്റെയും മകളായി അവരുടെ മൂന്ന് കുട്ടികളോടൊപ്പമാണ് താൻ വളർന്നതെന്ന് കർമ്മല പറയുന്നു. അവർ തന്നെയാണ് തന്റെ മാതാപിതാക്കളെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ 3 വർഷം മുമ്പ് മരണക്കിടക്കയിൽ വെച്ചാണ് പൊന്നച്ചൻ തന്റെ യഥാർത്ഥ മാതാപിതാക്കളെപ്പറ്റിയുള്ള വിവരം വെളിപ്പെടുത്തിയതെന്ന് കർമ്മല പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ട്
നാല് മക്കളെ വളർത്താൻ പൊന്നച്ചനും ആഗ്നസും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പത്താം ക്ലാസ് വരെ മാത്രമാണ് തനിക്ക് പഠിക്കാൻ സാധിച്ചത്. സത്യം അറിഞ്ഞ ശേഷം അനുരാധയെ കാണാൻ ശ്രമിച്ചെങ്കിലും ഓരോ തവണയും കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിക്കുകയായിരുന്നുവെന്നും കർമ്മല പറയുന്നു.
സ്വത്ത് വേണം
കൗമാര, യൗവ്വന കാലങ്ങളിൽ ലഭിക്കേണ്ട മികച്ച പരിചരണം നിഷേധിച്ചതിന് 50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കർമ്മല ഹർജിയിൽ ആവശ്യപ്പെടുന്നു.
അനുരാധയ്ക്ക് വക്കീൽ നോട്ടീസ്
തന്റെ അഭിഭാഷകനായ അഡ്വ. എം അനിൽ പ്രസാദിനൊപ്പമാണ് അനുരാധ വാർത്താ സമ്മേളത്തിന് എത്തിയത്. ജനുവരി 27ന് കോടതി കേസ് പരിഗണിക്കുമ്പോൾ തൻറെ മക്കളായ ആദിത്യ പഡ്വാളിനും കവിത പഡ്വാളിനുമൊപ്പം എത്തണമെന്ന് ചൂണ്ടിക്കാട്ടി അനുരാധയ്ക്ക് വക്കീൽ നോട്ടീസ് അയച്ചതായും കർമ്മല വ്യക്തമാക്കി. കർമ്മലയുടെ ഭർത്താവ് ടറൻസ് മോഡക്സും വാർത്താ സമ്മേളനത്തിന് എത്തിയിരുന്നു.