കശ്മീർ മുക്തി.. ദളിത് മുക്തി, അമൂല്യയ്ക്കെതിരെ നടന്ന പ്രതിഷേധ പരിപാടിയിൽ പ്ലാക്കാർഡ് ഉയർത്തി യുവതി
ബെംഗളൂരു: സിഎഎ പ്രതിഷേധ പരിപാടിക്കിടെ പാകിസ്താൻ സിന്ദാബാദ് വിളിച്ച യുവതിക്കെതിരെ നടന്ന പ്രതിഷേധ പരിപാടിയിൽ കശ്മീർ മുക്തി, ദളിത് മുക്തി, മുസ്ലിം മുക്തി തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുജറാത്തില്‍ തന്നെ സ്വീകരിക്കാന്‍ 1 കോടി ആളുകള്‍ എത്തുമെന്ന് മോദി പറഞ്ഞു; അവകാശവാദവുമായി ട്രംപ്
കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പരിപാടിക്കിടെ അമൂല്യ ലിയോണ എന്ന യുവതി വേദിയിൽ കയറി മൈക്കിലൂടെ പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കുകയും അത് ഏറ്റു വിളിക്കാൻ സദസിൽ ഉള്ളവരോട് ആവശ്യപ്പെടുകയും ചെയ്തത്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി അടക്കമുള്ള നേതാക്കൾ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം. ഈ പെൺകുട്ടിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ യുവതിക്കെതിരെ ഹിന്ദു ജാഗരൺ വേദിക സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കശ്മീർ മോചനം ആവശ്യപ്പെടുന്ന ബാനറുകളുമായി മറ്റൊരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടത്. പരിപാടിയുടെ സംഘാടകർ പെൺകുട്ടിയോട് പോകാൻ ആവശ്യപ്പെടുകയും കൂടുതൽ ആളുകൾ തടിച്ചുകൂടുകയും ചെയ്തതോടെയാണ് പെൺകുട്ടിയെ കസ്റ്റഡിയിൽ എടുത്ത് മാറ്റിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
പ്ലക്കാർഡ് ഉയർത്തിയതിനൊപ്പം പെൺകുട്ടിയുടെ സുരക്ഷ മുൻ നിർത്തിയാണ് കസ്ററഡിയിൽ എടുത്തതെന്നും ഇവരുടെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. കശ്മീർ മുക്തി, ദളിത് മുക്തി, മുസ്ലിം മുക്തി എന്ന മുദ്രാവാക്യങ്ങൾ കന്നഡയിലും ഇംഗ്ലീഷിലും എഴുതിയിരുന്നു.