ഭാര്യയുടെ ഫെയ്സ്ബുക്ക് പ്രേമത്തിൽ അസ്വസ്ഥനായി ഭർത്താവ്, കലഹം അവസാനിച്ചത് ആത്മഹത്യയിൽ
ബെംഗളൂരു: ഫേസ്ബുക്ക് ഉപയോഗവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ദമ്പതികൾ ജീവനൊടുക്കി. പീന്യയിലെ സ്വകാര്യകമ്പനിയിൽ ജീവനക്കാരനായ അനൂപ് (28),ഭാര്യ സൗമ്യ(23) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . അച്ഛനും അമ്മയും മരിച്ചതറിയാതെ 3 വയുകാരൻ മകൻ ഹാർദിക് ഹാളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. നോർത്ത് ബംഗളൂരുവിനടുത്ത് ബഗലഗുണ്ടിലാണ് സംഭവം.
സൗമ്യയുടെ അമിത ഫേസ്ബുക്ക് പ്രേമത്തെച്ചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. വീട്ടുകാര്യങ്ങൾ പോലും ശ്രദ്ധിക്കാതെ സൗമ്യ ഫേസ്ബുക്കിൽ സമയം കളയുന്നതിൽ അനൂപ് അസ്വസ്ഥനായിരുന്നുവെന്ന് അയൽവാസികളും പറയുന്നു.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ . ഫേസ്ബുക്ക് ഉപയോഗം കുറയ്ക്കണമെന്ന് അനൂപ് സൗമ്യയെ ഉപദേശിക്കുകയും ഇത് പിന്നീട് വലിയ വാക്ക് തർക്കത്തിലേക്ക് നീങ്ങുകയും ചെയ്തു. തുടർന്ന് അനൂപ് സൗമ്യയെ റൂമിൽ പൂട്ടിയിടുകയും അനൂപ് മറ്റൊരു റൂമിൽ ഉറങ്ങുകയും ചെയ്തു.
രാവിലെ 7.30ഒാടുകൂടി സൗമ്യ തന്റെ സഹോദരനെ ഫോണിൽ ബന്ധപ്പെടുകയും ഭർത്താവ് തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നും തന്നെ ഇവിടുന്ന് രക്ഷിക്കണമെന്നും വിളിച്ച് അപേക്ഷിച്ചു. തുടർന്ന് സംഭവസ്ഥത്തെത്തിയ സഹോദരൻ രവിചന്ദ്രൻ കതകിൽ മുട്ടിവിളിച്ചെങ്കിലും യാതൊരുപ്രതികരണവുമുണ്ടായില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതേതുടർന്ന് സംശയം തോന്നിയ രവിചന്ദ്രൻ അയൽക്കാരെ വിളിച്ച്കൂട്ടി കതക്പൊളിച്ച് അകത്ത് കയറി. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. സൗമ്യയേയും അനൂപിനെയും 2 മുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആരാണ് ആദ്യം മരിച്ചതെന്ന് വിവരം പോസ്റ്റ്മോർട്ടത്തിന് ശേഷമെ ലഭ്യമാവുകയുള്ളു. അതേസമേയം ദമ്പതികളുടെ 3 വയസുകാരൻ മകൻ ഹാർദിക് ഹാളിൽ ഉറങ്ങുകയായിരുന്നു.
ബംഗളൂരു പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.