അനധികൃത നിർമ്മാണം പൊളിക്കാനെത്തിയ വനിതാ എൻജിനീയറെ ഹോട്ടലുടമ വെടിവെച്ചു കൊന്നു!
കസൗലി-ധരംപൂർ റോഡിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.
ഷിംല: അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയെ ഹോട്ടലുടമ വെടിവെച്ച് കൊന്നു. ഹിമാചൽ പ്രദേശ് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് ടൗൺ പ്ലാനർ ശൈൽബാല ശർമ്മ(51)യാണ് കൊല്ലപ്പെട്ടത്. കസൗലിയിലെ നാരായണി ഗസ്റ്റ് ഉടമ വിജയ് താക്കൂറാണ് വനിതാ എൻജിനീയർക്ക് നേര വെടിയുതിർത്തത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.
കസൗലി-ധരംപൂർ റോഡിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. സുപ്രീംകോടതി വിധിയെ തുടർന്ന് കസൗലിയിൽ അനധികൃതമായി നിർമ്മിച്ച റിസോർട്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. അനധികൃത നിർമ്മാണം പൊളിച്ചുമാറ്റണമെന്നായിരുന്നു സുപ്രീംകോടതി വിധി. ഈ ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തിന് നേരെയാണ് ഹോട്ടലുടമയായ വിജയ് താക്കൂർ വെടിയുതിർത്തത്.
പൊളിച്ചുനീക്കാൻ...
അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റണമെന്ന് ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചത് മുതൽ കസൗലിയിൽ പ്രതിഷേധങ്ങളുണ്ടായിരുന്നു. ചില സ്വകാര്യ റിസോർട്ട് ഉടമകൾ സർക്കാർ നടപടികളുമായി സഹകരിച്ചപ്പോൾ മറ്റു ചിലർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. തുടർന്ന് വൻ പോലീസ് സന്നാഹത്തോടെയാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ കെട്ടിടങ്ങൾ പൊളിക്കാനെത്തിയത്. അസിസ്റ്റന്റ് ടൗൺ പ്ലാനറായി ശൈൽബാൽ ശർമ്മയുടെ നേതൃത്വത്തിലായിരുന്നു കസൗലിയിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടന്നുവന്നിരുന്നത്.
പരിശോധന...
വിജയ് താക്കൂറിന്റെ ഉടമസ്ഥതയിലുള്ള നാരായണി ഗസ്റ്റ് ഹൗസും വേദ് ഗാർഗ് എന്നയാളുടെ ശിവാലിക്ക് ഹോട്ടലുമായിരുന്നു കഴിഞ്ഞദിവസം ഉദ്യോഗസ്ഥസംഘം പരിശോധിച്ചത്. ഇതിനിടെ വേദ് ഗാർഗ് ഉദ്യോഗസ്ഥരെ തടയുകയും തന്റെ മൃതദേഹത്തിൽ ചവിട്ടിയല്ലാതെ ഹോട്ടൽ കെട്ടിടം പൊളിക്കാനാവില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പോലീസെത്തിയാണ് ഇയാളെ ഇവിടെനിന്നും മാറ്റിയത്. ശിവാലിക്ക് ഹോട്ടൽ പരിശോധിച്ച ശേഷമാണ് ശൈബാൽ ശർമ്മയും ഉദ്യോഗസ്ഥരും നാരായണി ഗസ്റ്റ് ഹൗസിലേക്ക് നീങ്ങിയത്.
കൊന്നു കളഞ്ഞേക്ക്...
നാരായണി ഗസ്റ്റ് ഹൗസ് പരിശോധിച്ച ശൈബാൽ ശർമ്മയും സംഘവും കെട്ടിടത്തിന്റെ മൂന്ന് നിലകൾ പൊളിക്കുമെന്ന് ഉടമയെ അറിയിച്ചു. എന്നാൽ കെട്ടിടം തങ്ങൾ തന്നെ പൊളിച്ചുനീക്കാമെന്ന് ഉടമയായ വിജയ് താക്കൂറും അമ്മ നാരായണിയും ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല. കോടതി ഉത്തരവാണ് തങ്ങൾ നടപ്പാക്കുന്നതെന്നായിരുന്നു ശർമ്മയുടെ മറുപടി. ഇതിലും ഭേദം തങ്ങളെ കൊല്ലുന്നതായിരുന്നു വിജയ് താക്കൂർ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.
തിരികെ എത്തിയപ്പോൾ..
ഹോട്ടലുകളിലെ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗസ്ഥ സംഘം പിന്നീട് ഉച്ചഭക്ഷണത്തിനായി തൊട്ടടുത്ത റെസ്റ്റോറന്റിലേക്ക് പോയി. തുടർന്ന് ഉച്ചയ്ക്ക് 2.30ഓടെ കെട്ടിടം പൊളിക്കാനുള്ള നീക്കങ്ങളുമായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് വിജയ് താക്കൂർ വെടിയുതിർത്തത്. ഹോട്ടലിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ ഹോട്ടലിനകത്ത് നിന്നാണ് താക്കൂർ വെടിവെച്ചത്. ആദ്യത്തെ രണ്ട് ബുള്ളറ്റുകളിൽ ഒന്ന് പിഡബ്യൂഡി വകുപ്പിലെ ജീവനക്കാരന്റെ ശരീരത്തിൽ കൊണ്ടു. വെടിവെപ്പിനെ തുടർന്ന് ഉദ്യോഗസ്ഥർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയ് താക്കൂർ ഇവരെ പിന്തുടർന്ന് വീണ്ടും വെടിയുതിർത്തു. ഇതിനിടെയാണ് ശൈബാൽ ശർമ്മയ്ക്ക് വെടിയേറ്റത്.
പരിക്ക്...
വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ശൈബാൽ ശർമ്മയെ ഉടൻതന്നെ ധരംപൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ പിഡബ്യൂഡി ജീവനക്കാരൻ ഗുലാബ് സിങിനെ ഛണ്ഡീഗഢിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയതിന് ശേഷം ഒളിവിൽ പോയ വിജയ് താക്കൂറിന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയതായി ഡിജിപി സീതാറാം മാർഡി അറിയിച്ചു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. സോലാനിലെ നാഷണൽ റിസർച്ച് സെന്റർ ഫോർ മഷ്റൂം(എൻആർസിഎം) ഡയറക്ട്‍ പിബി ശർമ്മയാണ് ശൈൽബാല ശർമ്മയുടെ ഭർത്താവ്. എംബിബിഎസ് ബിരുദധാരിയായ 24 വയസുള്ള ഒരു മകനുണ്ട്.
ദേഹത്ത് പെട്രോളൊഴിച്ചിട്ടും ആരും തടഞ്ഞില്ല! ജീതുവിനെ ചുട്ടുകൊന്നത് വിവാഹമോചനത്തിന് ഒരുങ്ങുന്നതിനിടെ
ലിഗ വശീകരിക്കാൻ നോക്കിയെന്ന് മൊഴി! ഞെട്ടിയത് പോലീസ്! രാസപരിശോധന ഫലം നിർണ്ണായകം.. അറസ്റ്റ് വൈകും...