മണിപ്പൂരിൽ സ്കൂളിന് മുന്നിൽ വെച്ച് സ്ത്രീയെ വെടിവെച്ച് കൊന്നു; സംഭവം സ്കൂളുകൾ വീണ്ടും തുറന്നതിന് പിന്നാലെ
ഇംഫാൽ: മണിപ്പൂരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ശിശു നിഷ്ത നികേതൻ സ്കൂളിന് മുന്നിൽ വെച്ചാണ് സംഭവം. കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. കലാപത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ കഴിഞ്ഞ ദിവസമായിരുന്നു വീണ്ടും തുറന്ന് പ്രവർത്തിച്ചത്. കലാപം രൂക്ഷമായി ബാധിച്ച മേഖലകളിലെ 96 സ്കൂളുകൾ ഒഴികെ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകളായിരുന്നു തുറന്നത്. ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്കൂളുകളിൽ നിന്ന് ആളുകൾ മാറ്റിപാർപ്പിച്ച് കഴിഞ്ഞാൽ 9 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്കൂളുകൾ തുറന്നെങ്കിലും ഹാജർനില കുറവായിരുന്നു.

അതേസമയം മണിപ്പൂരിൽ സംഘർഷത്തിന് യാതൊരു അയവുമില്ല. കഴിഞ്ഞ ദിവസം തൗബാൽ ജില്ലയിൽ അക്രമാസക്തരായ ജനക്കൂട്ടം സുരക്ഷ ഉദ്യോഗസ്ഥന്റെ വീടിന് തീയിട്ടിരുന്നു. ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ ആർ ബി) ഉദ്യോഗസ്ഥന്റെ വീടായിരുന്നു തീയിട്ടത്. പോലീസ് ആയുധപ്പുരയിൽ നിന്നും ആയുധങ്ങൾ കൊള്ളയടിക്കാനുള്ള അക്രമികളുടെ ശ്രമത്തെ ഇദ്ദേഹം ചെറുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം.കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥരും ജനക്കൂട്ടവും തമ്മിലും ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഏറ്റുമുട്ടലിൽ 27 കാരായ റൊഡാൾഡോയെന്ന യുവാവ് മരണപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അതിനിടെ കഴിഞ്ഞ ദിവസം ലങ്സ ഗ്രാമത്തിന് കാവൽ നിൽക്കുകയായിരുന്ന യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റി പ്രദർശിപ്പിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ഹമാർ-കുക്കി ഗ്രാമമാണ് ലങ്സ. നേരത്തേ ഇവിടെ മെയ്തെയ് ഭൂരിപക്ഷ പ്രദേശത്തിന് സമീപത്തുള്ള മിക്ക വീടുകളും തീയിട്ട് നശിപ്പിച്ചിരുന്നു. കാങ്പോക്പി ജില്ലയിലെ ഗംഗിഫായിയിൽ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലും കുക്കി ഗ്രാമ വോളണ്ടിയർമാർ തമ്മിലും കഴിഞ്ഞ ദിവസം വെടിവെയ്പ്പുണ്ടായിരുന്നു.
അതേസമയം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജുലൈ 10 വരെ ഇൻറർനെറ്റ് സേവനങ്ങൾക്കുള്ള വിലക്ക് നീട്ടിയതായി സർക്കാർ അറിയിച്ചു. മെയ് 3 ന് സംഘർഷത്തെ തുടർന്നായിരുന്നു സംസ്ഥാനത്ത് ആദ്യം ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയത്.












Click it and Unblock the Notifications