മകൻ മരിച്ച് രണ്ട് വർഷത്തിന് ശേഷം മുത്തശ്ശി! ഇരട്ടക്കുട്ടികള്‍ തിരിച്ചു നല്‍കിയത് പുതുജന്മം
പൂനെ: മകന്‍ മരിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മുത്തശ്ശിയായി 48കാരി. ക്യാൻസർ ബാധിച്ച് മരിച്ച മകന്റെ ബീജമുപയോഗിച്ച് വാടക ഗര്‍ഭധാരണത്തിലൂടെയാണ് രാജശ്രീ പാട്ടീൽ എന്ന പൂനെ സ്വദേശിനി ഇരട്ടക്കുട്ടികളുടെ മുത്തശ്ശിയായത്. ജർമനിയിൽ വച്ച് ക്യാൻസർ ബാധിച്ച് മരിച്ച മകന്‍ പ്രത്മേഷിന്റെ ബീജം സൂക്ഷിച്ച് 27കാരിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിട്ടുള്ളത്. പൂനെയിലെ സഹ്യാദ്രി ആശുപത്രിയിലെ ഡോക്ടർമാരാണ് ഐവിഎഫ് ചികിത്സാരീതിയിലൂടെ ഇതിന് നിമിത്തമായത്. തുടർന്ന് തിങ്കളാഴ്ചയാണ് 27 കാരി ഒരു ആണ്‍കുഞ്ഞിനും പെൺകുഞ്ഞിനും ജന്മംനൽകുന്നത്.
2010ല്‍ ജർമനിയിലേയ്ക്ക് ബിരുദാനനന്തര ബിരുദമെടുക്കാനായി പോയ പ്രത്മേഷിന്റെ തലച്ചോറിന് ക്യാന്‍സർ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. നാലാം ഘട്ടത്തിലെത്തിയ ശേഷമാണ് രോഗനിർണയം നടത്തുന്നത്. ജർമനിയിൽ വച്ച് കീമോതെറാപ്പിയും റേഡിയേഷനും ആരംഭിക്കാനാണ് ജർമനിയിലെ ആരോഗ്യവിദഗ്ധർ നിര്‍ദേശിച്ചത്. എന്നാൽ ചികിത്സ ആരംഭിക്കുന്നതിന് മുമ്പായി മകന്റെ ബീജം ശേഖരിക്കാനായിരുന്നു അമ്മ ഡോക്ടർമാർക്ക് നൽകിയ നിർദേശം.
അസുഖം മൂർച്ഛിച്ചതോടെ ആദ്യം കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് 2013ല്‍ പ്രത്മേഷിനെ ഇന്ത്യയിലെത്തിച്ച് മുംബൈയിലെ ഒരു ആശുപത്രിയില്‍ ചികിത്സ ആരംഭിക്കുകയായിരുന്നു. ഓപ്പറേഷന് ശേഷം ആരോഗ്യനില മെച്ചപ്പട്ടിരുന്നുവെങ്കിലും മറ്റൊരു ട്യൂമർ കണ്ടെത്തിയതോടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടർന്ന് 2016 സെപ്തംബറില്‍ മരണം സംഭവിക്കുകയും ചെയ്തുു.
പ്രത്മേഷിന്റെ മരണ ശേഷം മകനെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ജർമനിയിലെ സെമൻ ബാങ്കിൽ നിന്ന് കിപ്റ്റോ പ്രിസർവ് ചെയ്ത ബീജം ശേഖരിക്കുന്നതിലെത്തിച്ചത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രത്മേഷിന്റെ ബീജം ഇന്ത്യയിലെത്തിച്ച് സഹാദ്രി ആശുപത്രിയുടെ സഹകരണത്തോടെയാണ് ഐവിഎഫ് ചികിത്സ വഴി ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കാൻ കഴിഞ്ഞത്.