ഹരിയാനയിലെ ജാട്ട് ബെല്‍റ്റില്‍ വനിതാ കര്‍ഷകരുടെ കുത്തൊഴുക്ക്, ബിജെപിയെ ഞെട്ടിച്ച് മഹാപഞ്ചായത്ത്!!
ചണ്ഡീഗഡ്: കാര്‍ഷിക നിയമത്തിനെതിരെ ഹരിയാനയിലെ ജാട്ട് ബെല്‍റ്റില്‍ കര്‍ഷകര്‍ നടത്തിയ മഹാപഞ്ചായത്ത് ബിജെപി ഞെട്ടിക്കുന്നു. വനിതാ കര്‍ഷകരുടെ വമ്പന്‍ കുത്തൊഴുക്കാണ് ഉണ്ടായിരിക്കുന്നത്. ബിജെപിയുടെ വോട്ടര്‍മാരായിരുന്നു ഹരിയാനയില്‍ സ്ത്രീകള്‍. എന്നാല്‍ ഇവരും ബിജെപിയെ കൈവിട്ടിരിക്കുകയാണ്. രാജസ്ഥാന്‍ മേവത്ത് മേഖലയില്‍ നിന്നുള്ള മിയോ മുസ്ലീങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഹരിയാനയിലെ മഹാപഞ്ചായത്തില്‍ സംസാരിച്ചത് ബികെയു നേതാവ് രാകേഷ് ടിക്കായത്തായിരുന്നു. ഒരിക്കലും പരാജയപ്പെടരുത്താത്ത ജനകീയ പ്രക്ഷോഭമാണ് ഇതെന്ന് ടിക്കായത്ത് പറഞ്ഞു.
രണ്ട് മെഗാ റാലികളാണ് ഒരേസമയം കര്‍ഷകര്‍ നടത്തിയത്. ബികെയു രജേവാള്‍ വിഭാഗം പ്രഡിഡന്റ് ബല്‍ബീര്‍ സിംഗ് രജേവാള്‍ ബികെയു ജനറല്‍ സെക്രട്ടരി യുദ്ധ് വീര്‍ സിംഗ് എന്നിവരും റാലിയില്‍ പങ്കെടുത്തു. കര്‍ഷകരുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധമാണ് നടക്കുന്നത്. ഇത് ഏതെങ്കിലും ജാതിക്കോ മറ്റ് മത വിഭാഗങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല. അവരുടേതുമല്ല ഈ സമരം. ഇതൊരു ജനകീയ സമരമാണ്. ഒരിക്കലും അത് പരാജയപ്പെടില്ലെന്നും ടിക്കായത്ത് പറഞ്ഞു. ഖാപ്പുകള്‍ മുഗളര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ പോരാടിയവരാണ്. ഇപ്പോഴും ഖാപ്പുകള്‍ പ്രസക്തമാണ്. നമ്മള്‍ ഒരുമിച്ച് നില്‍ക്കണം പഞ്ചാബിനെയും ഹരിയാനയെയും ഭിന്നിപ്പിക്കാന്‍ കൂടി അവര്‍ ശ്രമിക്കുമെന്ന് ടിക്കായത്ത് പറഞ്ഞു.
കോര്‍പ്പറേറ്റുകള്‍ക്ക് ഒപ്പമാണ് മോദി സര്‍ക്കാര്‍. അവര്‍ വിശപ്പിനെ വെച്ച് ബിസിനസ് കളിക്കുകയാണ്. ഈ വിശപ്പ് കൂടുമ്പോള്‍ ഭക്ഷണത്തിന്റെ നിരക്കും അവര്‍ വര്‍ധിപ്പിക്കും. പക്ഷേ ഭക്ഷണം ഒരിക്കലും അടച്ചിട്ട് സൂക്ഷിക്കാനാവില്ലന്നും ടിക്കായത്ത് പറഞ്ഞു. യുവാക്കളുടെ കരുത്തും മുതിര്‍ന്നവരുടെ പരിചയസമ്പത്തും ചേര്‍ന്നാണ് സമരം ശക്തിപ്പെടുത്തിയതെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. കര്‍ഷകര്‍ മാത്രമല്ല, അവരുടെ ഭാവി തലമുറകള്‍ പോലും സമരത്തില്‍ ആവേശത്തിലാണ്. അതാണ് മഹാപഞ്ചായത്തുകളിലെ ഇത്ര വലിയ വനിതാ സാന്നിധ്യം വ്യക്തമാക്കുന്നതെന്നും കര്‍ഷക നേതാവ് രാജു മാന്‍ പറഞ്ഞു.
Recommended Video
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
രാജസ്ഥാനിലെ ഭരത്പൂരിലും വന്‍ പ്രക്ഷോഭമാണ് നടന്നത്. കൃഷി സംരക്ഷിക്കാന്‍ മേവത്തിലെ ജനങ്ങള്‍ പോരാടുമെന്ന് മൗലാന അര്‍ഷാദ് പറഞ്ഞു. ബിജെപി സര്‍ക്കാരിന് പ്രശ്‌നം തീര്‍ക്കാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ ചര്‍ച്ചയാവാമെന്നും കര്‍ഷകര്‍ പറഞ്ഞു. അതേസമയം ടിക്കായത്തിന്റെ മകന്‍ ഗൗരവ് ടിക്കായത്ത്, ചന്ദ്രശേഖര്‍ ആസാദ്, ഗുലാം മുഹമ്മദ് ജോല എന്നിവരും മഹാപഞ്ചായത്തിനെത്തിയിരുന്നു. മുസഫര്‍നഗര്‍ കലാപത്തിന് ശേഷം ചിതറി തെറിച്ച് പോയ എല്ലാ വിഭാഗങ്ങളും കര്‍ഷക സമരത്തെ തുടര്‍ന്ന് ഒന്നിച്ചെന്ന് മുഹമ്മദ് ജോല പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരും ഈ ചടങ്ങിനെത്തിയിരുന്നു.