തെലുഗ് സിനിമയിലെ സെക്സ് റാക്കറ്റ് കേസിൽ നിർണായകമായി രഹസ്യ ഡയറി! ഇടപാട് വിവരങ്ങൾ ഡയറിയിൽ
ഹൈദരാബാദ്: നടി ശ്രീ റെഡ്ഡി കൊളുത്തിയ കാസ്റ്റിംഗ് കൗച്ച് വിവാദത്തിന് പിന്നാലെ വന്ന പെണ്‍വാണിഭക്കേസ് തെലുഗ് സിനിമയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയില്‍ നിന്നും ഔട്ടായ നടിമാരെയും പുതുമുഖങ്ങളേയും വലയില്‍ വീഴ്ത്തി ദമ്പതികളാണ് അമേരിക്കയില്‍ സെക്‌സ് റാക്കറ്റുണ്ടാക്കിയത്.
കേസില്‍ തെലുഗ് സിനിമയിലെ കൂടുതല്‍ നടിമാര്‍ കുടുങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ പിടിയിലായ തെലുഗ് നിര്‍മ്മാതാവിന്റെ ഭാര്യ നടിമാരുടെ വിവരങ്ങളെല്ലാം എഴുതി സൂക്ഷിച്ച ഡയറിയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്നത്.
കൃത്യമായ ആസൂത്രണം
കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് കിഷന്‍ എന്ന നിര്‍മ്മാതാവും ഭാര്യ ചന്ദ്രയും നടിമാരെ അമേരിക്കയില്‍ എത്തിക്കുകയും സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കുകയും ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിമാരുടെ എല്ലാ ചെലവുകളും വഹിച്ചാണ് സ്‌റ്റേജ് ഷോയെന്നും മറ്റുമുള്ള പേരില്‍ അവരെ അമേരിക്കയില്‍ എത്തിച്ചിരുന്നത്. പിന്നീട് വിദേശികള്‍ അടക്കമുള്ള ഇടപാടുകാര്‍ക്ക് ലക്ഷങ്ങള്‍ പകരം വാങ്ങി കൈമാറുകയായിരുന്നു പതിവ്.
എല്ലാ വിവരവും ഡയറിയിൽ
നടിമാരുടെ ലൈംഗിക ബന്ധങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ചന്ദ്ര തന്റെ ഡയറിയില്‍ എഴുതി സൂക്ഷിക്കുക പതിവായിരുന്നു. ഓരോ നടിയും ആര്‍ക്കൊപ്പമാണ്, എപ്പോള്‍, എവിടെ വെച്ച് ലൈംഗികതയില്‍ ഏര്‍പ്പെടുന്നുവെന്നും എത്ര നേരം ലൈംഗിക ബന്ധം നീണ്ടു നിന്നുവെന്നും എത്ര പണം വാങ്ങിയെന്നും എന്ത് പറഞ്ഞാണ് നടിമാരെ അമേരിക്കയില്‍ എത്തിച്ചത് എന്നുമടക്കം എല്ലാ വിവരങ്ങളും ഈ ഡയറിയിലുണ്ട്.
കിട്ടുന്ന പണമെത്ര, സ്ഥലമേത്
ഓരോ ഇടപാടിലും കിട്ടുന്ന പണത്തിന്റെ കണക്കും നടിമാരെ എവിടെ വെച്ച് കൈമാറുന്നുവെന്നും ഡയറിയിലുണ്ട്. ചന്ദ്രയുടെ ഈ രഹസ്യ ഡയറി പോലീസ് കണ്ടെടുത്തത് വെസ്റ്റ് ബെല്‍ഡെന്‍ അവന്യൂവിലെ ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ആയിരുന്നു. ഭാര്യ ഡയറി എഴുതുമ്പോള്‍ ഭര്‍ത്താവ് കിഷനാകട്ടെ നടിമാരുടെ ലൈംഗിക ബന്ധങ്ങളുടെ വീഡിയോ പകര്‍ത്തുകയാണ് ചെയ്തിരുന്നത്.
ഭീഷണിപ്പെടുത്തൻ വീഡിയോ
പിന്നീട് നടിമാര്‍ ആരെങ്കിലും തങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ അവരെ ഭീഷണിപ്പെടുത്തുക എന്നതായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പിന്നിലെ ഉദ്ദേശം. സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തായതിന് പിന്നാലെ കിഷന്‍ ചില നടിമാരെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസിനോട് വല്ലതും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടും എന്നാണ് ഭീഷണി.
ഭയന്ന് ഇരകൾ
പോലീസ് ചോദിച്ചാല്‍ തന്റെ പേര് ഒരിക്കലും വെളിപ്പെടുത്തരുതെന്നും ഇരയാണ് എന്ന് മാത്രമേ പറയാവൂ എന്നും കിഷന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തെലുഗ് സിനിമയിലെ നിര്‍മ്മാതാവും ബിസ്സിനസ്സുകാരനും ആയതിനാല്‍ ഇയാളെ എതിര്‍ക്കാന്‍ നടിമാര്‍ ഭയന്നിരുന്നു. കിഷനേയും ചന്ദ്രയേയും പോലീസ് പിടികൂടുമ്പോള്‍ അവര്‍ക്കൊപ്പം 6 യുവതികളാണ് ഉണ്ടായിരുന്നത്.
5 നടിമാർ റാക്കറ്റിന്റെ ഭാഗം
തെലുഗ് സിനിമയിലെ അഞ്ച് പ്രമുഖ നടിമാര്‍ ഈ സെക്‌സ് റാക്കറ്റിന്റെ ഭാഗമാണെന്ന് പോലീസ് പറയുന്നു. ഇവരെ പരിപാടിക്ക് എന്ന പേരില്‍ അമേരിക്കയിലേക്ക് കൊണ്ടുവരികയും ഇടപാടുകാര്‍ക്ക് കാഴ്ച വെയ്ക്കുകയുമാണ് പതിവ്. ഫീല്‍ഡ് ഔട്ടായ നടിമാര്‍ പണം ഉണ്ടാക്കാനും അവസരം കിട്ടാനുമുള്ള വഴിയെന്ന നിലയ്ക്ക് ഈ സെക്‌സ് റാക്കറ്റിന്റെ ഭാഗമായി മാറുകയാണെന്നാണ് തെലുഗ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്.
പരാതി നൽകി നടി
സമ്മതത്തോടെ ഈ സെക്‌സ് റാക്കറ്റിന്റെ ഭാഗമായവരും ചതിക്കപ്പെട്ടവരുമുണ്ട്. അത്തരത്തില്‍ ചതിക്കപ്പെട്ട ഒരു നടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് വമ്പന്‍ സെക്‌സ് റാക്കറ്റിലെ കണ്ണികള്‍ കുടുങ്ങിയത്. കിഷനേയും ഭാര്യ ചന്ദ്രയേയും ചിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിലില്‍ ആയിരുന്നു അറസ്റ്റ് നടന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചത് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ മാത്രമാണ്.