'തുട ആൺകുട്ടികളെ ആകർഷിക്കും', മുട്ടൊപ്പമുളള വേഷമെങ്കിൽ ക്ലാസിൽ കയറ്റില്ല, വിചിത്ര നിയമവുമായി കോളേജ്!
ഹൈദരാബാദ്: പെണ്‍കുട്ടികളുടെ ഡ്രസ് കോഡിന്റെ പേരില്‍ വിവാദത്തിലായി ഹൈദരാബാദിലെ വനിത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്. മുട്ടിന് മുകളില്‍ മാത്രം ഇറക്കമുളള ടോപ്പ് ആണെങ്കില്‍ കോളേജില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല എന്നാണ് കോളേജ് അധികൃതരുടെ നിലപാട്. പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ പ്രത്യേക സെക്യൂരിറ്റിയേയും കോളേജ് ഗേറ്റില്‍ നിയോഗിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഈ സെക്യൂരിറ്റി ഉദ്യോഗസ്ഥന് പെണ്‍കുട്ടികളുടെ വേഷത്തിന്റെ ഇറക്കം പരിശോധിച്ച ശേഷമാണ് കോളേജില്‍ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ് കോളേജിലാണ് സംഭവം.
പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ ഇറക്കം സെക്യൂരിറ്റി പരിശോധിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇക്കാര്യം ചര്‍ച്ചയാകുന്നത്. ഓഗസ്റ്റ് 1 മുതലാണ് ഈ പുതിയ നിയമം കോളേജില്‍ നടപ്പിലാക്കി തുടങ്ങിയത്. മുട്ടിന് മുകളില്‍ ഇറക്കമുളള ടോപ്പുകള്‍, സ്ലീവ്ലെസ് വേഷങ്ങള്‍, ഷോര്‍ട്സ് പോലുളള വേഷങ്ങള്‍ക്ക് കോളേജിനകത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കുട്ടികളെ ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കില്ല. ഇനി ക്ലാസില്‍ കുട്ടികള്‍ പ്രവേശിച്ചാലും അന്നത്തെ ഹാജര്‍ അധ്യാപകര്‍ തരില്ലെന്ന് കുട്ടികള്‍ പറയുന്നു. പെണ്‍കുട്ടികളുടെ തുടകള്‍ ആണ്‍കുട്ടികളെ ആകര്‍ഷിക്കുന്നത് കൊണ്ടാണ് മുട്ടിന് മുകളിലുളള വേഷങ്ങള്‍ വിലക്കിയതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. കോളേജിന്റെ ഈ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.