സൈന്യം രാജ്യത്തെ നിയമത്തിന് എതിരല്ല, പക്ഷേ... സ്വവർഗാനുരാഗം നടക്കില്ലെന്ന് സൈനീക മേധാവി!
ദില്ലി: സൈന്യത്തിൽ ചേർന്നാൽ എല്ലാ അവകാശങ്ങളും ലഭിക്കില്ലെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. സ്വവർഗാനുരാഗം സൈന്യത്തില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ സൈന്യം രാജ്യത്തെ നിയമത്തിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വവർഗരതി കുറ്റകൃത്യമല്ലാതാക്കുന്ന സുപ്രീംകോടതി വിധിയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. വാർഷിക പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത്. സൈന്യത്തിൽ ചേർന്നാൽ എല്ലാ അവകാശങ്ങളും സൗകര്യങ്ങളും ലഭിക്കില്ല. കുറച്ച് കാര്യങ്ങൾ വ്യത്യസ്തമായിരിക്കും.
വിവാഹേതര ബന്ധവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീംകോടതി സ്വവർഗരതി കുറ്റകരമല്ലെന്നു വിധിച്ചത്. കൊളോണിയൽ കാലഘട്ടത്തെ ഐപിസി സെക്ഷൻ 377, സമത്വത്തിനുള്ള സ്വാതന്ത്ര്യം ലംഘിക്കുന്നെന്നു നിരീക്ഷിച്ചായിരുന്നു വിധി പുറപ്പെടുവിച്ചത്.
സൈന്യത്തിലെ സ്വവർഗാനുരാഗത്തിന് എതിരാണ് മിക്ക രാജ്യങ്ങൾ എന്നുണ്ടെങ്കിലും അമേരിക്കയും ബ്രിട്ടനും സ്വവർഗാനുരാഗികളെ സൈന്യത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് പുതിയൊരു മാറ്റത്തെ നയിക്കുകയുണ്ടായി. 100 സൈന്യങ്ങളെ സംബന്ധിച്ച് മേൽ ഹേഗ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് നടത്തിയ പഠനം പ്രകാരം ഇന്ത്യൻ ആർമി സ്വവർഗാനുരാഗികൾക്ക് സൗഹൃദപരമായ അന്തരീക്ഷം നൽകുന്നതിൽ വളരെ പിന്നോക്കം നിൽക്കുന്ന രാജ്യമാണെന്നാണ് പറയപ്പെടുന്നത്.