ഇന്ത്യയെ വിഭജിക്കാന്‍ മുഫ്തികളെയും അബ്ദുള്ളമാരെയും അനുവദിക്കില്ല: കത്വയില്‍ ആഞ്ഞടിച്ച് മോദി
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിലപാടിനെയാണ് കത്വയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി വിമര്‍ശിച്ചത്. ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കാന്‍ കശ്മീരിലെ കുടുംബങ്ങളെ അനുവദിക്കില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു.
ലീഗിലെ ഒരു കൂട്ടം പാകിസ്താനെ പിന്തുണയ്ക്കുന്നവർ, അമിത് ഷായെ പിന്തുണച്ച് വി മുരളീധരൻ!
കശ്മീരി പൗരന്മാരുടെ മൂന്ന് തലമുറകളാണ് അബ്ദുള്ളമാരും മുഫ്തികളും നശിപ്പിച്ചത്. ഇന്ത്യയെ വിഭജിക്കാന്‍ ഞാന്‍ അബ്ദുള്ളമാരെയും മുഫ്തികളെയും അനുവദിക്കില്ലെന്നും മോദി റാലിയില്‍ വ്യക്തമാക്കി. അബ്ദുള്ള കുടുംബവും മുഫ്തി കൂടുംബവുമാണ് കശ്മീരിലെ മൂന്ന് തലമുറകളുടെ ജീവിതം നശിപ്പിച്ചത്. അവര്‍ പോകുന്നതോടെ കശ്മീരിന് തെളിഞ്ഞ ഭാവി സമ്മാനിക്കാന്‍ കഴിയും. അവര്‍ക്ക് വേണ്ടുവോളം മോദിയെ അധിക്ഷേപിക്കാം. എന്നാല്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ സാധിക്കില്ല. കശ്മീരിന് പ്രേത്യകം പ്രധാനമന്ത്രി വേണമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ളയുടെ ആവശ്യം ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ പ്രസ്താവന. എന്നാല്‍ തന്റേത് പുതിയ ആവശ്യമല്ലെന്നാണ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്.
കശ്മീരി പണ്ഡിറ്റുകള്‍ സംസ്ഥാനം വിടുന്നത് കോണ്‍ഗ്രസ് കാരണമാണെന്ന ആരോപണവും മോദി ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നടപ്പിലാക്കിയ നയങ്ങള്‍ കാരണമാണ് കശ്മീരി പണ്ഡിറ്റുകള്‍ സ്വന്തം മണ്ണ് വിട്ടുപോയത്. കോണ്‍ഗ്രസും സഖ്യകക്ഷികളും വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമാണ് ആശങ്കപ്പെടുന്നത്. അതുകൊണ്ടാണ് കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് മാപ്പ് നല്‍കുന്നതെന്നും മോദി കത്വയില്‍ പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളെ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിക്കുമെന്ന വാഗ്ദാനമാണ് മോദി നല്‍കുന്നത്. കശ്മീരി പണ്ഡിറ്റുകളെ കശ്മാരിലേക്ക് തിരിച്ചെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി. ഇതിന് പുറമേ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടുനിന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെയും വിമര്‍ശിച്ചിരുന്നു. അദ്ദേഹം പരിപാടി ബഹിഷ്കരിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് റാലിയില്‍ ഉന്നയിച്ചത്. അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭക്തിയുടെ തിരക്കിലാണെന്നും മോദി ആരോപിച്ചു. ഉപരാഷ്ട്രപതിയ്ക്കൊപ്പമുള്ള പരിപാടിയില്‍ പങ്കെടുത്തില്ല. ഇതാണ് രാഷ്ട്ര സ്നേഹവും ഉദ്യോഗസ്ഥ ഭക്തിയും തമ്മിലുള്ള വ്യത്യാസമെന്നും മോദി ചൂണ്ടിക്കാണിക്കുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ ഏറെക്കാലമായി അറിയാം. അദ്ദേഹത്തിന്റെ രാജ്യസ്നേഹത്തെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. ഉദ്യോഗസ്ഥ ഭക്തി അദ്ദേഹത്തിന് മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് അറിയാമെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു.