പെരിയാറിനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രജനീകാന്ത്
ചെന്നൈ: പെരിയാറിനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. പഴയ വാര്‍ത്താ പ്രസിദ്ധീകരണങ്ങളുടെ പകര്‍പ്പുകളുമായി സ്വവസതിക്ക് പുറത്തെത്തിയ താരം തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും വിഷയത്തില്‍ ക്ഷമ ചോദിക്കില്ലെന്നും അറിയിച്ചു. തമിഴ് അനുകൂല സംഘടനകള്‍ വീട് ഉപരോധിക്കാന്‍ എത്തിയതോടെയാണ് പഴയ പ്രസിദ്ധീകരണങ്ങളുമായി രജനി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
''ഞാന്‍ സംസാരിച്ച ഒരു വിഷയത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, അത് 1971ല്‍ സംഭവിച്ച കാര്യമാണ്. ഞാനായിട്ട് ഉണ്ടാക്കിയ കാര്യമല്ല. ആളുകള്‍ പറയുന്നു ഇതൊക്കെ ഞാന്‍ കെട്ടിച്ചമച്ചതാണെന്ന്. പക്ഷേ യാഥാര്‍ഥ്യം അതല്ല, അതിനാല്‍ തന്നെ ഞാന്‍ ക്ഷമ ചോദിക്കില്ല''. ഇതായിരുന്നു രജനിയുടെ വാക്കുകള്‍. 1971ല്‍ നടന്ന റാലിയില്‍ പെരിയാര്‍ ശ്രീരാമചന്ദ്രമൂര്‍ത്തിയുടെയും സീതയുടെയും ചിത്രങ്ങളില്‍ ചെരിപ്പ് മാല ചാര്‍ത്തിയെന്ന തന്റെ വാദത്തെ പിന്തുണയ്ക്കുന്ന പ്രസിദ്ധീകരണങ്ങളുടെ പകര്‍പ്പുകള്‍ സഹിതമായിരുന്നു രജനിയുടെ പ്രതികരണം. പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ തന്റെ കൈവശം മാസികകളുണ്ട്. ഉറപ്പാണെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 14ന് ചെന്നൈയില്‍ തമിഴ് മാസികയായ തുഗ്ലക്കിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച രജനിയുടെ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേലത്ത് വെച്ച് നടന്ന റാലിയില്‍ ശ്രീരാമന്റെയും സീതയുടെയും ചിത്രങ്ങളില്‍ പെരിയാര്‍ ചെരിപ്പ് മാല ചാര്‍ത്തിയതായി രജനി പറഞ്ഞത്.
രജനികാന്തിന്റെ പ്രസംഗത്തെ തുടര്‍ന്ന് നിരവധി തമിഴ് അനുകൂല ഗ്രൂപ്പുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പെരിയാറിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി 1971ലെ റാലിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ആദി തമിഴര്‍ പെരായുടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും നടന്റെ പ്രതിമ കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ സംഘടനയിലെ അഞ്ച് അംഗങ്ങളെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. രജനികാന്തിന്റെ പ്രസ്താവനയ്ക്കെതിരെ ദ്രാവിഡ വിടുതലൈ കഴകം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഉപാധികളില്ലാതെ രജനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ജനുവരി 17ന് പോലീസില്‍ പരാതി നല്കി.