വീണ്ടും വികാരാധീനനായി കർണാടക മുഖ്യമന്ത്രി, കോൺഗ്രസ് ഗുമസ്തനെ പോലെ കാണുന്നു, സഖ്യം ഉലയുന്നു
Recommended Video
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ താഴെയിറക്കി അധികാരത്തിലെത്താൻ കാത്തിരിക്കുകയാണ് ബിജെപി. സഖ്യസർക്കാരിൽ അതൃപ്തിയുള്ള കോൺഗ്രസ് എംഎൽഎമാരിൽ ചിലർ ബിജെപിയുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് അടുത്തിടെ ഒരു മുതിർന്ന നേതാവ് തന്നെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനിടെയാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നുവെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കോൺഗ്രസ് ഒരു ഗുമസ്തനെപ്പോലെയാണ് തന്നോട് പെരുമാറുന്നതെന്നാണ് കർണാടക മുഖ്യമന്ത്രിയുടെ ആരോപണം. ഒരു മുഖ്യമന്ത്രിയെപ്പോലെ പ്രവർത്തിക്കാൻ കോൺഗ്രസ് തന്നെ അനുവദിക്കുന്നില്ലെന്നാണ് കുമാരസ്വാമിയുടെ പരാതി. ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിനിടെയാണ് കുമാരസ്വാമി വികാരാധീനനായത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ജെഡിഎസ് എംഎൽഎമാർ മൗനം പാലിക്കണമെന്നാണ് ദേവഗൗഡയുടെ ഉപദേശം.
കോൺഗ്രസ്-ജെഡിഎസ് സഖ്യം
കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലെത്താതിരിക്കാനാണ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസുമായി ജെഡിഎസ് സഖ്യത്തിലാകുന്നത്. സഖ്യസർക്കാരിൽ ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകൾ തുടക്കം മുതലുണ്ടെങ്കിലും ഇരുവിഭാഗവും തള്ളിക്കളയുകയായിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനൊപ്പം ഇരുവർക്കും ഇടയിലെ ഭിന്നതകളും മറനീക്കി പുറത്തുവരികയാണ്.
അമിത ഇടപെടൽ
ഭരണകാര്യങ്ങളിലെ കോൺഗ്രസിന്റെ അമിത ഇടപെടൽ തന്നെ അസ്വസ്ഥനാക്കുന്നുവെന്നാണ് എംഎൽഎമാരുടെ യോഗത്തിൽ കുമാരസ്വാമി തുറന്നടിച്ചത്. എല്ലാകാര്യങ്ങളും കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം അനുസരിച്ചാണ് ചെയ്യുന്നത്. പലപ്പോഴും നിർബന്ധത്തിന് വഴങ്ങി പലതും ചെയ്യേണ്ടി വരുന്നുവെന്നും കുമാരസ്വാമി പറയുന്നു.
സമ്മർദ്ദം
കടുത്ത സമ്മർദ്ധത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത്. ഒരു ഗുമസ്തനോടെന്ന പോലെയാണ് കോൺഗ്രസ് എംഎൽഎമാർ പെരുമാറുന്നത്. അവരുടെ താലപര്യങ്ങൾക്കനുസരിച്ച് പലകാര്യങ്ങളും ചെയ്യാൻ നിർബന്ധിതനാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുമാരസ്വാമി വളരെയധികം അസ്വസ്ഥ്യനാണെന്ന് യോഗത്തിൽ പങ്കെടുത്ത ജെഡിഎസ് എംഎൽഎ പറയുന്നു.
കോൺഗ്രസ് നിയമനങ്ങൾ
തന്റെ അനുവാദമില്ലാതെ വിവിധ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും ചെയർമാൻമാരെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുന: സംഘടനയ്ക്ക് ശ്രമിച്ചതിലുമെല്ലാം കുമാരസ്വാമിക്ക് വിയോജിപ്പുണ്ട്. അടുത്തിടെ ബോർഡുകളിലേക്കും കോർപ്പറേഷനിലേക്കും കോൺഗ്രസ് ശുപാർശ ചെയ്തവരെ അംഗീകരിക്കില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനപ്പെട്ട തസ്തികകൾ കൈക്കലാക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നായിരുന്നു ജെഡിഎസിന്റെ പരാതി.
ദേവഗൗഡയുടെ നിർദ്ദേശം
ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സഖ്യത്തിൽ വിള്ളലുണ്ടാകാതിരിക്കാൻ കരുതൽ വേണമെന്നാണ് കുമാരസ്വാമിയുടെ പിതാവും ജെഡിഎസ് അധ്യക്ഷനുമായി എച്ച്ഡി ദേവഗൗഡയുടെ നിർദ്ദേശം. പാർട്ടിക്ക് തിരഞ്ഞെടുപ്പ് നിർണായകമാണ്. ആറ് സീറ്റെങ്കിലും കർണാടത്തിൽ നേടുകയാണ് ലക്ഷ്യം. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് സഖ്യം അനിവാര്യമാണെന്നാണ് ദേവഗൗഡയുടെ പക്ഷം.
പോര് രൂക്ഷം
കഴിഞ്ഞ ദിവസം ദേവഗൗഡയുടെ മൂത്ത മകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ എച്ച്ഡി രേവണ്ണ ചില കോൺഗ്രസ് നേതാക്കളുമായി കൊമ്പുകോർത്തിരുന്നു. ജെഡിഎസ് മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച് കൊണ്ട് കോൺഗ്രസ് എംഎൽഎ ഡോ കെ സുധാകർ നടത്തിയ പരാമർശത്തിലും നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ മൗനം പാലിക്കാനാണ് എംഎൽഎമാർക്ക് നൽകുന്ന നിർദ്ദേശം.
സീറ്റ് വിഭജനത്തിലും ഭിന്നത
കർണാടകയിൽ 12 സീറ്റുകളിൽ മത്സരിക്കാനാണ് ജെഡിഎസിന്റെ ശ്രമം. ചില വിട്ടുവീഴ്ചകൾക്ക് തയാറായെങ്കിലും 9 സീറ്റെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. എന്നാൽ 6 സീറ്റുകൾ മാത്രം ജെഡിഎസിന് നൽകാനാണ് കോൺഗ്രസ് തീരുമാനം. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ഭിന്നതകൾക്ക് വഴിവെച്ചേക്കും.
28 സീറ്റുകൾ
കർണാടകയിൽ 28 ലോക്സഭാ സീറ്റുകളാണുള്ളത്. നിലവിൽ കോൺഗ്രസിന് പത്തും ജെഡിഎസിന് രണ്ടും ബിജെപിക്ക് പതിനാറും എംപിമാരുണ്ട്. തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് സഖ്യം തകരുമെന്നാണ് ഭൂരിഭാഗം കോൺഗ്രസ്- ജെഡിഎസ് എംഎഎമാരും കരുതുന്നത്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങൾ പലതും ജെഡിഎസ് കൈയ്യടുക്കുമോയെന്ന ഭയവും കോൺഗ്രസ് നേതാക്കൾക്കുണ്ട്.
ബിജെപിക്ക് ആശ്വാസം
മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ പേരിൽ പലരും കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തി. വിമത സ്വരം ഉയർത്തിയവർ ബിജെപിയിലേക്ക് വരുമെന്ന് മുതിർന്ന നേതാവ് ഉമേഷ് കട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ മന്ത്രിസഭയെ വലിച്ച് താഴെയിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യസർക്കാർ തകരുമെന്നും ഉറച്ച് വിശ്വാസം പ്രകടിപ്പിച്ചിരുന്നു ബിജെപി അധ്യക്ഷ്യൻ യെദ്യൂരപ്പ. കർണാടകയിലെ ബിജെപി നേതൃത്വത്തിന് ആശ്വാസം പകരുകയാണ് കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിലെ ഭിന്നത.
പിണറായി വിജയന്റെ തറവാട്ടു സ്വത്താണോ കേരളം? അതോ സ്ത്രീധനം കിട്ടിയതോ എന്ന് കെ സുരേന്ദ്രൻ