നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ലോകനേതാക്കൾ ദില്ലിയിൽ, എട്ട് രാഷ്ട്രങ്ങളുടെ സാന്നിധ്യം
ദില്ലി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന് സാക്ഷ്യം വഹിക്കാന്‍ വിവിധ ലോകനേതാക്കള്‍ ദില്ലിയില്‍ എത്തിത്തുടങ്ങി. പാകിസ്താന്‍ ഒഴികെയുളള ഇന്ത്യന്‍ അയല്‍രാജ്യങ്ങളുടെ ഭരണത്തലവന്മാരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് മുതല്‍ നേതാക്കള്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങി. ബംഗ്ലാദേശ് പ്രസിഡണ്ട് മുഹമ്മദ് അബ്ദുള്‍ ഹമീദ് ആണ് ആദ്യമെത്തിയ രാഷ്ട്രത്തലവന്‍.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മറ്റൊരു പരിപാടിയില്‍ ആയത് കൊണ്ടാണ് പ്രസിഡണ്ട് ചടങ്ങിന് എത്തുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുളള രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റെകിലെ അംഗരാജ്യങ്ങളെല്ലാം പരിപാടിയില്‍ പങ്കെടുക്കും. തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെക് അംഗങ്ങള്‍.

ശ്രീലങ്കന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേന, കിര്‍ഗിസ്ഥിസ്ഥാന്‍ പ്രസിഡണ്ട് സൂറോണ്‍ബെ ബീന്‍ബെക്കോവ്, മ്യാന്‍മര്‍ പ്രസിഡണ്ട് യു വിന്‍ മിന്റ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത്, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലൊട്ടായ് ഷെറിംഗ് എന്നീ രാഷ്ട്രത്തലവന്മാര്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ പ്രതിനിധിയായി കൃഷിമന്ത്രി ഗ്രിസാഡ ബൂനാര്‍ച്ച് ആണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുക.
വൈകിട്ട് ആറരയോടെയാണ് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുക. രാഷ്ട്രപതി ഭവന്റെ മുറ്റത്ത് വെച്ചാകും ചടങ്ങ് നടക്കുക. 2014ലേതിനേക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. 2014ല്‍ അയ്യായിരം പേരുടെ സാന്നിധ്യത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞയെങ്കില്‍ ഇക്കുറി ഏഴായിരത്തിന് അടുത്ത് അതിഥികള്‍ പങ്കെടുക്കും.സത്യപ്രതിജ്ഞയുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications