പൗരത്വ ഭേദഗതി നിയമ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് വിരാട് കോലി, പ്രതികരണം ഇങ്ങനെ
Recommended Video
ദില്ലി: എല്ലാ പാര്‍ട്ടികളും ഒരുമിച്ച് പ്രതിഷേധിച്ചാല്‍ പോലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് ഒരിഞ്ച് പോലും പിറകോട്ടില്ല എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ തുടരുന്നു. അതിനിടെ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിരുത്തരവാദപരമായി പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് വിരാട് കോലി വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് വശത്തും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന ഒരു വിഷയത്തില്‍ താന്‍ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും കോലി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയം എന്താണെന്നും എന്താണ് നടക്കുന്നത് എന്നും പൂര്‍ണമായ വിവരങ്ങളും അറിവും ലഭിച്ച ശേഷം മാത്രം ഉത്തരവാദപരമായ പ്രതികരണം നടത്തുന്നതാണ് ശരിയെന്നും കോലി കൂട്ടിച്ചേര്‍ത്തു. അറിവില്ലാത്ത ഒരു വിഷയത്തില്‍ പ്രതികരിച്ച് വിവാദത്തിലാകാന്‍ താല്‍പ്പര്യമില്ലെന്നും അസം സുരക്ഷിതമായാണ് തോന്നിയതെന്നും വിരാട് കോലി വ്യക്തമാക്കി.
ഗുവാഹട്ടിയില്‍ വെച്ചാണ് ശ്രീലങ്കയുമായുളള ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ട്വന്റി-20 മത്സരം നടക്കാനിരിക്കുന്നത്. ഞായറാഴ്ചയാണ് മത്സരം. ഇതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിരാട് കോലി പ്രതികരിച്ചത്. ബോളിവുഡിലെ മുൻ നിര താരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കമുളള സെലിബ്രിറ്റികൾ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദത്തിൽ മൌനം പാലിക്കുന്നതിന് എതിരെ വൻ വിമർശനം ഉയരുന്നുണ്ട്. ബോളിവുഡിൽ നിന്ന് താരതമ്യേനെ ജൂനിയറായ താരങ്ങൾ പ്രതികരിച്ചപ്പോൾ സൂപ്പർ താരങ്ങൾ സേഫ് സോണിലിരിക്കുകയാണ് എന്നാണ് വിമർശനം ഉയരുന്നത്. അതിനിടെയാണ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞ് മാറിയിരിക്കുന്നത്.