വെടിയേറ്റ് വീണ് പിടഞ്ഞ യുവാവിനോട് കണ്ണിൽ ചോരയില്ലാതെ പോലീസ്! ലാത്തി കൊണ്ട് കുത്തി.. വീഡിയോ
തൂത്തുക്കുടി: പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം ജനങ്ങളെക്കുറിച്ച് ആകുലരാവുകയും ഭരണം കയ്യില്‍കിട്ടിയാല്‍ ജനകീയ സമരങ്ങളെയുള്‍പ്പെടെ വികസനത്തിന്റെ മറപിടിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരുകളാണ് രാജ്യത്ത് പലയിടത്തും. തമിഴ്‌നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. തൂത്തുക്കുടിയില്‍ രണ്ട് ദിവസത്തിനുള്ളില്‍ പതിമൂന്ന് പേരെ വെടിവെച്ച് കൊന്നതും വികസനത്തിന്റെ പേര് പറഞ്ഞാണ്.
പോലീസ് പ്രതിരോധത്തിന്റെ ഭാഗമായാണ് വെടി വെച്ചത് എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ന്യായീകരണം. എന്നാല്‍ വെടിവെയ്പ്പ് ആസൂത്രിതമായിരുന്നു എന്ന് തെളിയിക്കുന്ന വീഡിയോകള്‍ പുറത്ത് വന്നിട്ടുള്ളതാണ്. അത് കൂടാതെ പോലീസ് സമരക്കാരോട് പെരുമാറിയത് ക്രൂരമായാണ് എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നു.
വെടിയേറ്റ് വീണിട്ടും വിടാതെ
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തവരില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ അടക്കമാണ് പോലീസ് വെടിവെച്ച് കൊന്നത്. വാഹനത്തിന് മുകളില്‍ കയറി പോലീസ് സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. അതിലും ഞെട്ടിക്കുന്നതാണ് വെടിയേറ്റ് വീണുകിടക്കുന്ന യുവാവിനോട് പോലീസ് കാണിക്കുന്ന പൈശാചികത.
അധികം അഭിനയിക്കേണ്ട
കഴിഞ്ഞ ദിവസത്തെ പോലീസ് വെടിവെയ്പ്പില്‍ സമരക്കാരിലെ കാളിയപ്പന്‍ എന്ന 22കാരനും പരിക്ക് പറ്റിയിരുന്നു. വെടിയേറ്റ് റോഡില്‍ വീണ് പിടയുന്ന കാളിയപ്പന് ചുറ്റിലും പോലീസുകാര്‍ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വേദനയില്‍ പുളയുന്ന കാളിയപ്പനോട് അധികം അഭിനയിക്കേണ്ട എന്നാണ് പോലീസുകാര്‍ പറയുന്നത്. മാത്രമല്ല പോലീസുകാരന്‍ കാളിയപ്പനെ മര്‍ദ്ദിക്കുകയും ചെയ്യുന്നു.
ലാത്തി കൊണ്ട് കുത്തി
ജീവന് വേണ്ടി പിടയുന്ന കാളിയപ്പനെ ഒരു പോലീസുകാരന്‍ ലാത്തി കൊണ്ട് കുത്തി. അഭിനയിക്കാതെ എഴുന്നേറ്റ് പോകാന്‍ പോലീസുകാരന്‍ കാളിയപ്പനോട് ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രണ്ട് പേര്‍ ചേര്‍ന്ന് കാളിയപ്പന്റെ കാലില്‍ പിടിച്ച് വലിക്കുകയും ചെയ്യുന്നു. സ്ഥലത്തുണ്ടായിരുന്നവരില്‍ ആരോ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഞെട്ടിച്ച് കൊണ്ടിരിക്കുന്നത്.
വീട്ടിൽ കയറി തല്ലി
പിന്നീട് കാളിയപ്പനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ച് കഴിഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ക്രൂരത തെളിയിക്കുന്ന വേറെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സ്ത്രീകളേയും കുട്ടികളേയും വീടിനകത്ത് വരെ കയറി പോലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങളാണിവ. പൂട്ടിക്കിടക്കുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് പോലീസ് ആളുകളെ തല്ലിച്ചതച്ചുവെന്നും കുട്ടികളെ അടക്കം ആക്രമിച്ചുവെന്നും പരാതികള്‍ ഉയരുന്നു.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹം
തൂത്തുക്കുടിയില്‍ വെടിവെപ്പിന് ശേഷമുള്ള മൂന്നാം ദിനവും സംഘര്‍ഷാവസ്ഥ തുടരുകയാണ്. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. പുലര്‍ച്ചെ രണ്ട് പോലീസുകാര്‍ക്ക് വെട്ടേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. മാത്രമല്ല ഒറ്റപ്പെട്ട് പോയ ഒരു പോലീസുകാരനെ സമരക്കാര്‍ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്.
മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കില്ല
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. പ്ലാന്റ് പൂര്‍ണമായും അടച്ച് പൂട്ടാതെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കില്ല എന്നാണ് ഒരാളുടെത് ഒഴികെയുള്ള കുടുംബാംഗങ്ങളുടെ നിലപാട്. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്നും ഏറ്റ് വാങ്ങാനും ബന്ധുക്കള്‍ തയ്യാറായിട്ടില്ല. അതിനിടെ വേദാന്ത സ്റ്റെര്‍ലൈറ്റ് പ്ലാന്റിനുള്ള വൈദ്യുതി ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചിരിക്കുകയാണ്.
Recommended Video
സ്റ്റാലിനെതിരെ നടപടി
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കാണാനെത്തിയ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡണ്ട് എംകെ സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സ്റ്റാലിനും പാര്‍ട്ടി നേതാക്കളും സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേ തുടര്‍ന്നാണ് പോലീസ് ഇടപെട്ട് സ്റ്റാലിന്‍ അടക്കമുള്ളവരെ സ്ഥലത്ത് നിന്നും നീക്കിയത്.
|
വീഡിയോ
പോലീസ് ക്രൂരതയുടെ ദൃശ്യങ്ങൾ കാണാം