'എഴുതി വെച്ചോളു, മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലേറും'; ബിജെപിക്ക് പണിവെച്ച് കമൽനാഥ്
ഭോപ്പാൽ; ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന് ഊർജ്ജം പകരുന്നതായിരുന്നു 2018 ലെ മധ്യപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയം. 15 വർഷത്തെ ബിജെപി ഭരണത്തിന് അവസാനം കുറിച്ച് കൊണ്ടായിരുന്നു ഇത്. എന്നാൽ ഒരു വർഷത്തിനിപ്പുറം കോൺഗ്രസ് സർക്കാരിന് തുരങ്കം വെച്ച് ബിജെപി ഓപ്പറേഷൻ താമര പയറ്റിയതോടെ സർക്കാർ വീണു. ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിക്കുകയും ചെയ്തു.
അതേസമയം മധ്യപ്രദേശിൽ ബിജെപി മറുപണി കൊടുക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ നാടകം തന്നെയാകും മധ്യപ്രദേശിൽ അരങ്ങേറുക, പുതിയ വിവരങ്ങൾ ഇങ്ങനെ
ബിജെപിയെ തിരിഞ്ഞ് കൊത്തുന്നു
കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിന്ന് ജ്യോതിരാദിത്യ സിന്ധ്യയേയും അനുകൂലികളായ 22 എംഎൽഎമാരേയും രാജിവെപ്പിച്ചായിരുന്നു മധ്യപ്രദേശിൽ ബിജെപി അധികാരം പിടിച്ചത്. എന്നാൽ വളഞ്ഞ വഴിയിലൂടെ നേടിയ അധികാരം സംസ്ഥാനത്ത് ബിജെപിയെ തിരിഞ്ഞ് കൊത്തുകയാണ്.
Recommended Video
മന്ത്രിസ്ഥാനവും രാജ്യസഭ സീറ്റും
മുൻ മുഖ്യമന്ത്രി കമൽനാഥുമായി ഇടഞ്ഞ് നിൽക്കുകയായിരുന്ന സിന്ധ്യയെ ബിജെപിയിൽ എത്തിച്ചത് ദേശീയ നേതൃത്വമായിരുന്നു. രാജ്യസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു ഇത്. സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും രാജിവെച്ച് വരുന്ന എംഎൽഎമാരിൽ പകുതി പേർക്ക് മന്ത്രിസ്ഥാനവുമായി കേന്ദ്ര നേതൃത്വത്തിന്റെ വാഗ്ദാനം.
വാഗ്ദാനം പാലിച്ചു
സിന്ധ്യയെ രാജ്യസഭയിൽ എത്തിച്ചതോടെ ഉപതിരഞ്ഞെടുപ്പിന് മുൻപ് ബിജെപി തങ്ങളുടെ ആദ്യ വാഗ്ദാനം പൂർത്തിയാക്കി. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കം വലിയ പൊട്ടിത്തെറികൾക്കൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മന്ത്രിസഭ വികസനം നടത്താൻ ഒരുങ്ങിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായിക്കുന്നത്.
കല്ലുകടിയായി
മാർച്ച് 24 നായിരുന്നു ബിജെപി സർക്കാർ മധ്യപ്രദേശിൽ അധികാരത്തിലേറിയത്. എന്നാൽ മന്ത്രിസഭ വികസനം കല്ലുകടിയായി. കൂറുമാറിയെത്തിവയർക്ക് മന്ത്രിസ്ഥാനം നൽകാനുള്ള നീക്കമായിരുന്നു മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചത്. ഇതോടെ അഞ്ച് പേരെ മാത്രം ഉൾപ്പെടുത്തി കൊണ്ടായിരുന്നു മന്ത്രിസഭ വികസിപ്പിച്ചത്.
11 പേർക്ക് മന്ത്രിസ്ഥാനം
എന്നാൽ ഉപതിരഞ്ഞെടുപ്പിന് മുൻപ് രണ്ടാം ഘട്ട മന്ത്രിസഭ വികസനമെന്ന ആവശ്യത്തിൽ നേതാക്കൾ ഉറച്ച് നിന്നതോടെ മുഖ്യമന്ത്രി ചൗഹാൻ പ്രതിസന്ധിയിലായി. 11 പേർക്ക് മന്ത്രിസ്ഥാനം വേണമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യം. മന്ത്രിസ്ഥാനം ലഭിക്കുന്നത് ഉപതിരഞ്ഞെടുപ്പിൽ വിജയ സാധ്യത ഉയർത്തുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
മുതിർന്ന നേതാക്കൾക്കും
ഉപതിരഞ്ഞെടുപ്പിൽ കൂറുമാറിയെത്തിയ 22 പേരെ തന്നെ മത്സരിപ്പിക്കാൻ ബിജെപി തിരുമാനിച്ച സാഹചര്യത്തിൽ മന്ത്രിസഭയിൽ ഇവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതില്ലെന്നാണ് ചൗഹാൻ കണക്ക് കൂട്ടൽ മാത്രമല്ല, തന്റെ വിശ്വസ്തരായ മുതിർന്ന നേതാക്കളെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ചൗഹാൻ കണക്ക് കൂട്ടുന്നുണ്ട്..
ഉപമുഖ്യമന്ത്രി പദവും
അതിനിടെ മറ്റൊരു ആവശ്യമാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്നത്. സിന്ധ്യ അനുകൂലിയായ തുൾസി സിലാവത്തിനേയും മുതിർന്ന ബിജെപി നേതാവ് നരോത്തം മിശ്രയേയും ഉപമുഖ്യനാക്കണമെന്നാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഇത്തവണ യുവ നേതാക്കൾ മന്ത്രിസഭയിൽ ഇടംപിടിക്കണമെന്നും നിർദ്ദേശിച്ചിട്ടുമ്ട്. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ ലിസ്റ്റുമായി ദില്ലിക്ക് തിരിച്ച ചൗഹാൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഇതോടെ നിരാശയോടെ മടങ്ങേണ്ടി വന്നിരിക്കുകയാണ്.
കണ്ണും നട്ട് കോൺഗ്രസ്
അതേസമയം ബിജെപി ക്യാമ്പിലെ നീക്കങ്ങളിൽ കണ്ണും നട്ടിരിക്കുകയാണ് കോൺഗ്രസ്. മന്ത്രിസഭ വികസനം ഉടനൊന്നും ബിജെപിക്ക് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു. ജുലൈ ഒന്നിനെന്ന് ആദ്യം പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രി ചൗഹാൻ അതിനെ കുറിച്ച് പ്രതികരിക്കാൻ പോലും തയ്യാറാവുന്നില്ല, കേൺഗ്രസ് പരിഹരിച്ചു.
അധികാരത്തിലേറും
പാർട്ടിയിലെ ഭിന്നത ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകും. 100 ദിവസത്തിനുള്ളിൽ പോലും മധ്യപ്രദേശിൽ മന്ത്രിസഭ വികസിപ്പിക്കാൻ ബിജെപിക്ക് സാധിക്കില്ല, എഴുതി വെച്ചോളു, സംസ്ഥാനത്ത് കോൺഗ്രസ് തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും കമൽനാഥ് വെല്ലുവിളിച്ചു, മന്ത്രിസഭ വികസനത്തോടെ ബിജെപിയിൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്.
കൂടുതൽ പേർ എത്തും
മുതിർന്ന നേതാക്കളെ ഒഴിവാക്കണമെന്ന നിർദ്ദേശം പാർട്ടിയിൽ വലിയ രീതിയിൽ കൊഴിഞ്ഞ് പോക്കിന് വഴ വെച്ചേക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഇവരെ പാർട്ടിയിലെത്തിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഇതിനോടകം തന്നെ എംഎപിമാരും എംഎൽഎമാരും ഉൾപ്പെടെ നിരവധി പേർ കോൺഗ്രസിൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തിയേക്കുമെന്നും കോൺഗ്രസ് അവകാശപ്പെട്ടു.