year end 2022: കത്തിക്കയറിയ കർണാടകയിലെ ഹിജാബ് വിഷയം: തീരുമാനമില്ലാതെ പോയ സുപ്രീംകോടതിയും
ദില്ലി: 2022 ല്‍ അന്തർദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയ സംഭവമായിരുന്നു കർണാടകയിലെ ഉഡുപ്പി ജില്ലയില്‍ ആരംഭിച്ച ഹിജാബ് വിവാദം. 2022 ജനുവരിയിൽ, ഉഡുപ്പിയിലെ ഒരു സർക്കാർ പ്രീ - യൂണിവേഴ്‌സിറ്റി കോളേജിലെ ആറ് വിദ്യാർത്ഥികൾ ഹിജാബ് ധരിച്ചതിന്റെ പേരിൽ തങ്ങൾക്ക് ക്ലാസ് മുറിയിൽ പ്രവേശനം നിഷേധിച്ചതായി ആരോപിക്കുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ പ്രവേശിക്കാൻ തങ്ങളെ അനുവദിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചപ്പോള്‍, നിരോധനം ക്ലാസ് മുറിക്കുള്ളിൽ മാത്രമുള്ളതാണെന്നും ഹിജാബ് യൂണിഫോം നയത്തിന്റെ ലംഘനമാണെന്നുമായിരുന്നു കോളേജിന്റെ വാദം.
ഇതോടെ ഈ വിഷയം ഉഡുപ്പിയിലെ കോളേജിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധത്തിന് കാരണമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എ ബി വി പി പ്രവർത്തകരായ വിദ്യാർത്ഥികൾ കാവി ഷാള്‍ ധരിച്ച് രംഗത്ത് എത്തിയത് വിഷയം കൂടുതല്‍ സങ്കീർണ്ണമാക്കി. ഇതോടെയാണ് സംസ്ഥാന സർക്കാർ ഇടപെട്ട് വിദ്യാർത്ഥികൾ അതത് സ്ഥാപനങ്ങളുടെ യൂണിഫോം നയങ്ങൾ പാലിക്കണമെന്ന് പറഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത്, എന്നാല്‍ ഇതോടെ നിരവധി കോളേജുകളിലും സ്കൂളുകളിലും ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നതാണ് കാണാന്‍ സാധിച്ചത്.

ഫെബ്രുവരി 11ന് കർണാടക ഹൈക്കോടതി യൂണിഫോം നിർദേശിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവി സ്കാർഫും ഹിജാബും ധരിക്കുന്നതിന് ഇടക്കാല നിരോധനം ഏർപ്പെടുത്തി. ആഴ്ചകൾക്ക് ശേഷം, ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിൽ അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്ന് കോടതി വിധിക്കുകയും സർക്കാർ ഏർപ്പെടുത്തിയ നിരോധനം ശരിവയ്ക്കുകയും ചെയ്തു. സംസാര സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള ഒരാളുടെ ന്യായമായ നിയന്ത്രണമായ യൂണിഫോം നിർദേശിക്കുന്നതിനെ വിദ്യാർത്ഥികൾക്ക് എതിർക്കാനാവില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനത്തിന്റെ സാധുതയെക്കുറിച്ച് തീരുമാനിക്കാൻ കഴിയാത്തതിനാൽ ഒക്ടോബറിൽ സുപ്രീം കോടതി കേസിൽ വിഭജിച്ച് വിധി പുറപ്പെടുവിച്ചു. ഒരാള്‍ കര്‍ണാടക ഹൈക്കോടതി വിധി ശരിവച്ചപ്പോള്‍ മറ്റൊരു ജഡ്ജി ഹൈക്കോടതി വിധി റദ്ദാക്കി. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ശു ധുലിയ എന്നിവരായിരുന്നു വാദം കേട്ടത്. ഗുപ്ത ഹൈക്കോടതി വിധി ശരിവച്ചപ്പോള്‍ ധുലിയ ഹൈക്കോടതി വിധി റദ്ദാക്കി. ഭിന്ന വിധി വന്ന സാഹചര്യത്തില്‍ കേസ് ചീഫ് ജസ്റ്റിസിന് മുമ്പിലെത്തും.












Click it and Unblock the Notifications