നാല് വര്‍ഷം... ഇന്ത്യന്‍ റെയില്‍വേക്ക് മൂന്ന് മന്ത്രിമാര്‍: സുരക്ഷയിലൂന്നി സര്‍ക്കാര്‍
ദില്ലി: റെയില്‍വേ മന്ത്രിയായി പിയൂഷ് ഗോയല്‍ ചുമതല ഏറ്റെടുത്തതില്‍ പിന്നെ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കിയത്. സുരേഷ് പ്രഭുവില്‍ നിന്നാണ് പിയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രി പദവി ഏറ്റെടുത്തത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്ന് വ്യത്യസ്തരായ മന്ത്രിമാരെയാണ് റെയില്‍വേക്ക് ലഭിച്ചത്. ഏറ്റവുമൊടുവില്‍ പിയൂഷ് ഗോയല്‍ 2017 സെപ്തംബറിലാണ് ചുമതലയേറ്റത്. ട്രെയിന്‍ അപടകങ്ങള്‍ ഇടക്കാലത്ത് പതിവ് സംഭവങ്ങളായി മാറിയിരുന്നു. റെയില്‍ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 2017-18 കാലയളവില്‍ 73 ട്രെയിന്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തൊട്ടുമുമ്പെയുള്ള വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവായാണ് വിലയിരുത്തുന്നത്.
2014ലാണ് ഏറ്റവുമധികം ട്രെയിന്‍ അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുന്നത്. 2017-18 കാലയളവില്‍ ഇത് 73 ലേക്ക് ചുരുങ്ങുകയായിരുന്നു. 2013- 14 കാലയളവില്‍ 118 ട്രെയിന്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റെയില്‍വേ ട്രാക്കുകള്‍ പുതുക്കി പണിയുന്ന കാര്യത്തില്‍ 50 ശതമാനം വര്‍ധനവാണ് 2017-18 കാലയളവിലുണ്ടായത്. 4,405 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കാണ് പുതുക്കി പണിഞ്ഞത്. 2013-14 കാലഘട്ടത്തില്‍ ഇത് 2,926 കിലോമീറ്റര്‍ മാത്രമായിരുന്നു.
മേഘാലയ, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ റെയില്‍വേ വികസനത്തിലും റെയില്‍വേ മന്ത്രിയായിരിക്കെ സുരേഷ് പ്രഭു ശ്രദ്ധ ചെലുത്തിയിരുന്നു. 29 പുതിയ ട്രെയിനുകളും ഈ സംസ്ഥാനങ്ങളിലേക്ക് ആരംഭിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ 90,000 കോടി രൂപയുടെ നിക്ഷേപമാണ് റെയില്‍വേ രംഗത്തുള്ളത്. 2020ഓടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ റെയില്‍ ശൃംഖല മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. നിലവില്‍ അസം, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങള്‍ മാത്രമാണ് റെയില്‍ ശൃഖലയുമായി ബന്ധപ്പെട്ടിട്ടുള്ളത്.
മോദി സര്‍ക്കാരിന്റെ മറ്റൊരു നേട്ടം മുംബൈക്കും അഹമ്മദാബാദിനുമിടയില്‍ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ആരംഭിച്ചതാണ്. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2022ഓടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. മുംബൈയില്‍ നിന്ന് അഹമ്മബദാബാദിലേക്കുള്ള യാത്രാ സമയം ഏഴ് മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറാക്കി കുറയ്ക്കാന്‍ ഈ പദ്ധതിക്ക് സാധിക്കും.