മോദിയുടെ പ്രതിച്ഛായ സൂക്ഷിക്കാന്‍ യെദ്യൂരപ്പ 'ബലിയാടായി'? ദേശീയ തലത്തില്‍ നേട്ടമുറപ്പിക്കാന്‍ ബിജെപി
ബെംഗളൂരു: 2014ല്‍ ആഞ്ഞ് വീശിയ മോദി തരംഗത്തോടെയാണ് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. നരേന്ദ്ര മോദിയെന്ന നേതാവാണ് ആ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തുറുപ്പ് ചീട്ടായത്. ഭരണത്തിലേറി നാല് വര്‍ഷമാകുമ്പോള്‍ പ്രത്യേക നേട്ടങ്ങളൊന്നും എടുത്ത് കാണിക്കാന്‍ ഇല്ലെങ്കിലും മോദിയുടെ ചിറകിലേറി 2019ലും അധികാരത്തിലെത്താം എന്ന് ബിജെപി വ്യാമോഹിക്കുന്നു.
കര്‍ണാടകയിലെ നാണക്കേട് ബിജെപിക്ക് വന്‍ തിരിച്ചടിയാണ് എന്ന് കണക്ക് കൂട്ടി ആഹ്‌ളാദം പ്രകടിപ്പിക്കുന്നവര്‍ക്ക് തെറ്റി. കര്‍ണാടകയിലെ തോല്‍വി ദേശീയ തലത്തില്‍ എങ്ങനെ നേട്ടമാക്കാം എന്ന് ബിജെപിക്ക് കൃത്യമായ പദ്ധതിയുണ്ട്.
പൊടി പൊടിച്ച കർ നാടകം
കര്‍ണാടക തെരഞ്ഞടുപ്പില്‍ 104 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കോണ്‍ഗ്രസും ജെഡിഎസും വളരെ പിന്നിലായിരുന്നു. ഇതോടെ ബിജെപിയെ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്നും തടയുന്നതിന് വേണ്ടി കോണ്‍ഗ്രസ്, ജെഡിഎസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി. ഇരുകൂട്ടരും സര്‍ക്കാരുണ്ടാക്കാനുള്ള അവകാശ വാദവുമായി ഗവര്‍ണറെ സമീപിച്ചു.
കോടതി കയറിയെ ജനവിധി
ബിജെപിയുടെ അടുപ്പക്കാരനായ ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരുണ്ടാക്കാന്‍ യെദ്യൂരപ്പയെ ക്ഷണിച്ചതോടെ കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതി കയറി. തൊട്ടടുത്ത ദിവസം തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയോട് കോടതി ആവശ്യപ്പെട്ടതോടെ കുതിരക്കച്ചവടത്തിനുള്ള സാധ്യതകള്‍ ബിജെപിക്ക് മുന്നില്‍ അടഞ്ഞു. യെദ്യൂരപ്പ അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്ന ഓഡിയോകളും അതിനിടെ കോണ്‍ഗ്രസ് പുറത്ത് വിട്ടു.
നാണം കെട്ട് ബിജെപി
കേന്ദ്ര നേതാവടക്കം ഓഡിയോ ടേപ്പില്‍ കുടുങ്ങിയതോടെ ബിജെപി ദേശീയ തലത്തിലും നാണം കെട്ടു. നാല് മണിക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ല എന്ന ഘട്ടം വന്നതോടെ മുതലക്കണ്ണീരുമായി യെദ്യൂരപ്പയുടെ രാജി. ദക്ഷിണേന്ത്യ പിടിക്കാനുളള സംഘപരിവാറിന്‌റെ പടയോട്ടത്തിലെ വീഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ കാര്യമായി തന്നെ ആഘോഷിക്കുന്നു. എന്നാല്‍ ഈ തോല്‍വിയെ ദേശീയ തലത്തില്‍ തന്നെ നേട്ടമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി എന്ന് വേണം കരുതാന്‍.
മുഖം രക്ഷിക്കാൻ രാജി
കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ചത് കുതിരക്കച്ചവടം മുന്നില്‍ കണ്ട് തന്നെയാണ്. രാജി വെയ്‌ക്കേണ്ടി വന്നത് കച്ചവടം നടക്കാതെ പോയപ്പോഴുമാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പും അതിന് മുന്നോടിയായി ബാക്കിയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും മുഖം രക്ഷിക്കുക എന്നത് കൂടിയാണ് യെദ്യൂരപ്പയുടെ രാജി കൊണ്ട് ബിജെപി ലക്ഷ്യമിടുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ ഭരിക്കാന്‍ അനുവദിക്കാത്ത കോണ്‍ഗ്രസും ജെഡിഎസുമാണ് ജനാധിപത്യത്തെ കൊല്ലുന്നതെന്ന് ബിജെപി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
യെദ്യൂരപ്പ ബലിയാടായി
അത് മാത്രമല്ല, മോദിയുടെ മുഖമാണ് ഇന്നത്തെ ഇന്ത്യയിലെ ബിജെപിയുടെ മുഖം. കുതിരക്കച്ചവടം നടത്തിയെന്നത് തെളിവ് സഹിതം പുറത്ത് വന്നതോടെ ബിജെപിക്കും മോദിക്കും സമാനതകളില്ലാത്ത നാണക്കേടാണ് ഉണ്ടായത്. ഇതോടെ മോദിയുടെ മുഖം രക്ഷിക്കാന്‍ യെദ്യൂരപ്പയെ ബലിയാടാക്കുക എന്ന വഴിയാണ് ബിജെപിക്ക് മുന്നിലുണ്ടായിരുന്നത്. രാജി വെയ്പ്പിച്ചത് വഴി തങ്ങളാണ് യഥാര്‍ത്ഥ ഇരകളെന്ന പ്രതീതി ദേശീയ തലത്തില്‍ ഉണ്ടാക്കാനും ബിജെപി ശ്രമിക്കുന്നു.
ധാർമികതയുടെ അവകാശികൾ
റെഡ്ഡി സഹോദരന്മാരുടെ പണച്ചാക്ക് കണ്ട് കോണ്‍ഗ്രസില്‍ നിന്നോ ജെഡിഎസില്‍ നിന്നോ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരുന്നതും എങ്ങനെ ഗുണകരമായി ഉപയോഗിക്കാം എന്ന് ബിജെപിക്ക് നിശ്ചയമുണ്ട്. തങ്ങള്‍ കുതിരക്കച്ചവടം നടത്തിയിട്ടേ ഇല്ലെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കം അവകാശപ്പെട്ടു തുടങ്ങി. കുതിരക്കച്ചവടം നടത്തിയിരുന്നവെങ്കില്‍ യെദ്യൂരപ്പ രാജി വെയ്ക്കില്ലായിരുന്നുവെന്നും തങ്ങള്‍ ധാര്‍മികതയാണ് പിന്തുടര്‍ന്നത് എന്നും വരെ ബിജെപി പറയുന്നുണ്ട്.
യെദ്യൂരപ്പയുടെ മുതലക്കണ്ണീർ
വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് യെദ്യൂരപ്പ വികാരഭരിതമായ രാജി പ്രസംഗം നടത്തിയതും ഒന്നും കാണാതെ ആണെന്ന് പറയാന്‍ സാധിക്കില്ല. അതുവഴിയൊരു സഹതാപ തരംഗം ബിജെപി ലക്ഷ്യമിടുന്നു. അത്തരത്തില്‍ കളിച്ച് വിജയിച്ച ചരിത്രവും ബിജെപിക്കുണ്ട്. 1996ല്‍ 13 ദിവസത്തെ ഭരണത്തിന് ശേഷമാണ് അടല്‍ ബഹാരി വാജ്‌പേയി രാജിവെച്ചതും ഇത്തരമൊരു വികാരഭരിതമായ പ്രസംഗത്തിന് ശേഷമായിരുന്നു.
ലക്ഷ്യം സഹതാപ തരംഗം
അത് വഴി രാജ്യമൊട്ടാകെ സഹതാപതരംഗമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചു. 1998ല്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് ബിജെപി ഭരണത്തില്‍ തിരികെ വന്നു. 99ല്‍ വീണ്ടും ഭരണം പിടിക്കുകയും വാജ്‌പേയി സര്‍ക്കാര്‍ 5 വര്‍ഷം തികച്ച് ഭരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ യെദ്യൂരപ്പയുടെ കണ്ണീരൊഴുക്കല്‍ വഴി പാര്‍ട്ടി ലക്ഷ്യമിടുന്നത് അതേ ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. കര്‍ണാടകത്തിലെ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് എത്രകാലമുണ്ട് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.