വരുണയില്‍ ഒത്തുകളി!! യെദ്യൂരപ്പയുടെ മകന്‍ മത്സരിക്കില്ല!! ബിജെപി പ്രവര്‍ത്തകര്‍ കട്ടക്കലിപ്പില്‍!!
വരുണയില്‍ യെദ്യൂരപ്പയുടെ മകന്‍ മത്സരിക്കില്ല
ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അങ്കം മുറുകവേ ഭരണകക്ഷിയായ കോണ്‍ഗ്രസിനും പ്രതിപക്ഷമായ ബിജെപിക്കും അനുകൂലമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില സര്‍വേകള്‍ ബിജെപി അധികാരത്തില്‍ വരുമെന്നും ചിലര്‍ കോണ്‍ഗ്രസ് വരുമെന്നും വരെ പറഞ്ഞു. പക്ഷേ ഇപ്പോഴും സാധ്യത തൂക്കുസഭയ്ക്കാണെന്ന് ചിലര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ആവേശത്തിലാണെങ്കിലും നേതൃത്വത്തോട് കലിപ്പ് തുടരുന്നുണ്ടെന്നാണ് സൂചന.
ബിജെപിക്കാണ് ഇത് ഏറ്റവും പ്രശ്‌നങ്ങള്‍ പുലര്‍ത്തുന്നത്്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബിഎസ് യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയ്‌ക്കെതിരെ മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഈ സാധ്യത നേതൃത്വം തള്ളിയിരിക്കുകയാണ്. യെദ്യൂരപ്പയും തന്റെ മകന്‍ വരുണയില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പ്രവര്‍ത്തകര്‍ കട്ടക്കലിപ്പിലാണ്
വരുണയിലെ പോരാട്ടം
ഡോക്ടറായ മകന്‍ യതീന്ദ്ര തന്റെ മണ്ഡലമായ വരുണയില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ സിദ്ധരാമയ്യ പ്രഖ്യാപിച്ച കാര്യമാണ്. ദീര്‍ഘകാലമായി താന്‍ മത്സരിക്കുന്ന ഈ മണ്ഡലത്തില്‍ ശക്തമായ കോണ്‍ഗ്രസ് വോട്ടുബാങ്ക് ഉണ്ടെന്ന് സിദ്ധരാമയ്യക്ക് നന്നായറിയാം. മകന്‍ തോല്‍ക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഈ മണ്ഡലം ഒഴിഞ്ഞ് കൊടുക്കാന്‍ തന്നെ സിദ്ധരാമയ്യ തയ്യാറായത്. തുടക്കക്കാരനായ യതീന്ദ്ര പക്ഷേ ഇവിടെ അച്ഛനേക്കാള്‍ സ്റ്റാറാവുന്നതാണ് കണ്ടത്. തുടക്കക്കാരനായതിനാല്‍ വോട്ടര്‍മാരെ ഇയാള്‍ക്ക് കൈയ്യിലെടുക്കാനാവില്ലെന്നും അതുകൊണ്ട് ജയസാധ്യത ഉണ്ടെന്നും ബിജെപി നേരത്തെ കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടാണ് ശക്തനായ സ്ഥാനാര്‍ത്ഥിയായ വിജയേന്ദ്രയെ തന്നെ ഇവിടെ മത്സരിപ്പിക്കുമെന്ന് നേരത്തെ ബിജെപി പറഞ്ഞിരുന്നു.
മകന്‍ മത്സരിക്കില്ല
വിജയേന്ദ്ര മത്സരിക്കുമെന്ന കാര്യത്തില്‍ നേരത്തെ തന്നെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ മകന്‍ ഇവിടെ മത്സരിക്കില്ലെന്ന് യെദ്യൂരപ്പ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ഇത് പാര്‍ട്ടി പ്രവര്‍ത്തകരെ ഒന്നടങ്കം അമ്പരിപ്പിക്കുന്നതായിരുന്നു. സിദ്ധരാമയ്യയുടെ മകന്‍ ചില്ലറക്കാരനല്ലെന്ന് യെദ്യൂരപ്പ മനസിലാക്കിയിട്ടുണ്ട്. മകന്‍ തോറ്റ് കഴിഞ്ഞാല്‍ അത് തനിക്ക് കൂടി നാണക്കേടാവും എന്ന് കരുതി സുരക്ഷിതമായ മണ്ഡലത്തിലേക്കാണ് വിജയേന്ദ്രയെ മത്സരിപ്പിക്കാനൊരുങ്ങുന്നത്. പാര്‍ട്ടി നഞ്ചനഗുഡുവില്‍ ചേര്‍ന്ന യോഗത്തില്‍ വരുണയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതില്‍ നേതാക്കള്‍ തന്നെ ആവശ്യപ്പെട്ടത് യെദ്യൂരപ്പ പിടിവാശി ഉപേക്ഷിക്കണമെന്നായിരുന്നു. ഒരു കാര്യവുമില്ലാതെ വരുണയില്‍ മത്സരിക്കേണ്ടതില്ലെന്നും പരമ്പരാഗതമായി കോണ്‍ഗ്രസ് വോട്ടുകള്‍ കൂടുതലുള്ള മണ്ഡലമാണ് ഇതെന്നും ബിജെപി വിലയിരുത്തി.
പ്രവര്‍ത്തകര്‍ കട്ടക്കലിപ്പില്‍
വിജയേന്ദ്ര മത്സരിക്കില്ലെന്ന് അറിഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് യെദ്യൂരപ്പയെയും ബിജെപിയെയും തേടിയെത്തിയിരിക്കുന്നത്. പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ രോഷാകുലരായിരിക്കുകയാണ്. ഇവര്‍ പാര്‍ട്ടി ഓഫീസിലെ കസേരകളും മറ്റ് വസ്തുക്കളും തല്ലിത്തകര്‍ത്തു. അമിത് ഷായുടെ ഇടപെടലാണ് വിജയേന്ദ്രയ്ക്ക് മത്സരിക്കുന്നതിന് തടസമായതെന്ന് അക്രമാസക്തരായ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇവര്‍ അമിത് ഷായ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വിജയേന്ദ്ര കാര്‍ ഇവര്‍ തടയുകയും ചെയ്തു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. പോലീസുമായി ഇവര്‍ ഏറ്റുമുട്ടകയും ചെയ്തു. അതേസമയം പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടിക്ക് എതിരാവുമോയെന്നും യെദ്യൂരപ്പ ഭയക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ഈ ഭീഷണിയും യെദ്യൂരപ്പ നേരിടേണ്ടി വരും.
കോണ്‍ഗ്രസുമായി ധാരണ
കോണ്‍ഗ്രസുമായി ധാരണയെന്നത് കുറേ കാലമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ കേള്‍ക്കുന്നതാണ്. എന്നാല്‍ ഇവിടെ ഇത് ബിജെപിക്കെതിരെയാണ് ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്തെ പല സ്ഥലത്തും കോണ്‍ഗ്രസുമായി ബിജെപി രഹസ്യ സഖ്യത്തിലാണെന്ന് നേതാക്കള്‍ തന്നെ ആരോപിക്കുന്നുണ്ട്. നേരത്തെ യെദ്യൂരപ്പയ്‌ക്കെതിരെ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസും ഇത്തരത്തില്‍ വിവാദത്തില്‍ ചാടിയിരുന്നു. ഇതിനുള്ള നന്ദിയാണ് വരുണയില്‍ കാണിക്കുന്നതെന്നാണ് സൂചന. അതേസമയം ജനതാദള്‍ ഈ നീക്കം പൊളിക്കുമെന്ന് സൂചനയുണ്ട്. വരുണയില്‍ ശക്തമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് അവരുടെ നീക്കം. യെദ്യൂരപ്പയുടെ മണ്ഡലമായ ഷിമോഗയിലും അവര്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. കോണ്‍ഗ്രസിനെ നേരത്തെ ബിജെപിയുടെ ബി ടീമാണെന്ന് ജനതാദള്‍ ആരോപിക്കുകയും ചെയ്തിരുന്നു.
കനത്ത പ്രചാരണം
വരുണയില്‍ നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഒരു സാധാരണക്കാരനാണ് സ്ഥാനാര്‍ത്ഥിയാവുക. എന്നാല്‍ ഇതാരാണെന്ന് ബിജെപി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം നേതൃത്വം യെദ്യൂരപ്പയുടെ മകനോട് ചെയ്തത് വന്‍ ചതിയാണെന്ന് പ്രമുഖ നേതാക്കള്‍ പറയുന്നു. ആഴ്ച്ചകളോളം ഈ മണ്ഡലത്തില്‍ വലിയ രീതിയിലുള്ള പ്രചാരണമാണ് വിജയേന്ദ്ര നടത്തി കൊണ്ടിരുന്നത്. പ്രദേശത്ത് താമസിക്കാന്‍ വീടും വാടകയ്‌ക്കെടുത്തിരുന്നു. ഇവിടെ നിന്ന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്റെ ശ്രദ്ധ മാറാന്‍ പാടില്ലെന്നും വിജയേന്ദ്രയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതേസമയം വരുണയില്‍ മത്സരിക്കാതിരിക്കുന്നതില്‍ തനിക്ക് നേതൃത്വത്തോട് പരിഭവമില്ലെന്നും പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും വിജയേന്ദ്ര പറഞ്ഞു. എന്നാല്‍ നേതൃത്വം തീരുമാനം അവസാന നിമിഷത്തേക്ക് കൊണ്ടുവന്നതില്‍ യെദ്യൂരപ്പയ്ക്ക് എതിര്‍പ്പുണ്ടെന്നാണ് സൂചന.
വിജേന്ദ്രയ്ക്ക് പകരം വീരേന്ദ്ര, തലയ്ക്ക് പകരം തുന്നിക്കെട്ടിയത് കാല്‍, ഡോക്ടറുടെ "ചികിത്സാമികവ്"
സിദ്ധരാമയ്യ പുറത്താകും... കർണാടക ഭരിക്കുക ബിജെപി, 89 മുതൽ 95 വരെ സീറ്റ് ലഭിക്കുമെന്ന് സർവ്വെ!