പാകിസ്താന് ഭീഷണി, നരസിംഹാവതാരം, സ്വയം സേവകന്റെ ശൗര്യം, മോദിയെ പുകഴ്ത്താൻ വാക്കുകളില്ലാതെ നേതാക്കൾ
ദില്ലി: ആകാംഷകള്‍ക്കും ആശങ്കയ്ക്കും വിരാമമിട്ട് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ രാജ്യത്തേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. പാകിസ്താനില്‍ നിന്നുളള അഭിനന്ദന്റെ മടങ്ങി വരവിനെ രാജ്യം ആഘോഷിക്കുന്നു. നവജ്യോത് സിംഗ് സിദ്ദുവിന്റെ ഇടപെടലാണ് അഭിനന്ദനെ മോചിപ്പിക്കാനുളള പാകിസ്താന്റെ തീരുമാനത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
അതേസമയം അഭിനന്ദനെ തിരിച്ച് എത്തിക്കാനായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിടുക്കാണ് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. മോദിയുടെ ശക്തിയെക്കുറിച്ച് ബിജെപി നേതാക്കള്‍ക്ക് വിവരിക്കാന്‍ വാക്കുകള്‍ ഇല്ലാതായിരിക്കുന്നു.
മോദിയുടെ ഭീഷണി
അഭിനന്ദന്‍ വര്‍ധമാനെ ഒരു കേടുപാടും കൂടാതെ തിരിച്ച് ഇന്ത്യയിലേക്ക് അയക്കാനുളള തീരുമാനത്തിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാള്‍ മാത്രമാണ് എന്നാണ് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ യെദ്യൂരപ്പ അഭിപ്രായപ്പെട്ടിരിക്കുന്നു. മോദിയുടെ ഭീഷണിക്ക് മുന്നിലാണ് പാകിസ്താന്‍ വഴങ്ങിയത്.
മോചനമില്ലെങ്കിൽ പ്രത്യാഘാതം
അഭിനന്ദനെ മോചിപ്പിച്ചില്ലെങ്കില്‍ വന്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും എന്ന മോദിയുടെ മുന്നറിയിപ്പിന് മുന്നിലാണ് പാകിസ്താന്‍ പത്തി മടക്കിയത് എന്ന് യെദ്യൂരപ്പ പറഞ്ഞു. നരേന്ദ്ര മോദിയുടെ തന്ത്രങ്ങള്‍ പാകിസ്താനെ തുറന്ന് കാണിച്ചിരിക്കുകയാണ് എന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
പാകിസ്താൻ ആശങ്കയിൽ
ഇപ്പോള്‍ പാകിസ്താന്‍ ലോകരാഷ്ട്രങ്ങളുടെ നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണ്. ചൈന പോലും പിന്തുണയ്ക്കുന്നില്ല എന്നത് പാകിസ്താനെ ആശങ്കയിലാക്കിയിരിക്കുന്നു. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് ഇന്ത്യന്‍ സേന അതിര്‍ത്തി കടന്ന് പ്രതികാരം ചെയ്യുന്നത് എന്നും യെദ്യൂരപ്പ പറഞ്ഞു.
സൈന്യത്തിന് തിരിച്ചടിക്കാൻ സ്വാതന്ത്ര്യം
സൈന്യത്തിന് അവരുടെ ധീരത തെളിയിക്കാനുളള പൂര്‍ണസ്വാതന്ത്ര്യം കൊടുത്തത് കൊണ്ടാണിത് എന്നും യെദ്യൂരപ്പ പറഞ്ഞു. മോദി പ്രധാനമന്ത്രിയായതില്‍ പിന്നെ ഇന്ത്യയോട് ലോകരാജ്യങ്ങള്‍ക്കുളള ബഹുമാനം വര്‍ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയെ ബിജെപി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് യെദ്യൂരപ്പയുടെ പരാമര്‍ശം.
ബിജെപിക്ക് ഗുണം ചെയ്യും
പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഇന്ത്യ തിരിച്ചടിച്ചത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം യെദ്യൂരപ്പ പുലിവാല്‍ പിടിച്ചിരുന്നു. യുവാക്കള്‍ ആവേശഭരിതരാണ് എന്നും തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ 28ല്‍ 22ലധികം സീറ്റുകള്‍ ബിജെപി നേടുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.
സ്വയം സേവകന്റെ ശൗര്യം
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മോദിയെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. അഭിനന്ദന്‍ വര്‍ധമാനെ വെറും രണ്ട് ദിവസങ്ങള്‍ക്കുളളില്‍ ഇന്ത്യയിലെത്തിക്കാന്‍ സഹായിച്ചത് ഭാരതത്തിന്റെ പുത്രനായ മോദി എന്ന സ്വയം സേവകന്റെ ശൗര്യം മൂലമാണ് എന്നും അതില്‍ സംഘപരിവാറിന് അഭിമാനിക്കാം എന്നുമാണ് സ്മൃതി ഇറാനി പറഞ്ഞത്.
മോദി നരസിംഹാവതാരം
തമിഴ്‌നാട്ടിലെ ബിജെപിയുടെ സഖ്യകക്ഷിയും എഐഎഡിഎംകെ നേതാവും പമുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വം അഭിപ്രായപ്പെട്ടത് നരേന്ദ്ര മോദി നരസിംഹാവതാരമെടുത്തു എന്നാണ്. അയല്‍രാജ്യത്തെ തീവ്രവാദികള്‍ക്ക് മുന്നില്‍ അടിയറവ് പറയാതെ നരേന്ദ്ര മോദി നരസിംഹാവതാരമെടുത്ത് ഭീകരവാദികളെ കൊന്നൊടുക്കി എന്നാണ് പനീര്‍ശെല്‍വം കന്യാകുമാരിയില്‍ പ്രസംഗിച്ചത്.
ബിജെപിക്ക് വിമർശനം
തെരഞ്ഞെടുപ്പ് റാലികളിൽ അടക്കം സൈന്യത്തിന്റെ തിരിച്ചടിയെ വോട്ടിന് വേണ്ടി ബിജെപി നേതാക്കൾ ഉപയോഗിക്കുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രി അടക്കമുളളവർ മോദിയ്ക്ക് ക്രഡിറ്റ് നൽകി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. സൈന്യം രാജ്യത്തിന്റെത് ആണെന്നും ബിജെപിയുടേത് അല്ലെന്നുമാണ് കോൺഗ്രസ് നേതാവ് ചിദംബരം ബിജെപിക്ക് മറുപടി നൽകിയിരിക്കുന്നത്.
കോഴിക്കോട്ടെ കറാച്ചി ഹോട്ടലിനേയും വെറുതെ വിട്ടില്ല, ബിജെപിയുടെ ഭീഷണി, കറാച്ചി ദർബാറിന് സംഭവിച്ചത്!