യെഡ്ഡിയെ പൂട്ടാന്‍ വിമതര്‍.,മുന്നില്‍ ഉപമുഖ്യമന്ത്രി, ശ്രീരാമുലുവും, 3 തട്ടില്‍, കോണ്‍ഗ്രസിന് ചിരി!!
ബംഗളൂരു: കര്‍ണാടകത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയില്‍ യെഡിയൂരപ്പയ്ക്ക് കൗണ്‍ഡൗണ്‍ ഒരുക്കി വിമതര്‍. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും കൂറുമാറിയെത്തിവയവരാണ് യെഡിയൂരപ്പയെ പൂട്ടാന്‍ ഒരുങ്ങുന്നത്. ഉപമുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. കോണ്‍ഗ്രസ് മുമ്പ് തന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയതാണ്. അത് സത്യമാകാന്‍ പോവുകയാണ്. യെഡിയൂരപ്പയ്ക്ക് പ്രായമായെന്നും, മകനാണ് സമാന്തര ഭരണം നടത്തുന്നതെന്നും മന്ത്രിമാര്‍ നേരത്തെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
യെഡിയൂരപ്പ ചലഞ്ച്
യെഡിയൂരപ്പയുടെ പരീക്ഷണ ദിവസങ്ങളാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി അദ്ദേഹത്തിന് കൊണ്ടുപോകാനാവില്ലെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാണ്. മന്ത്രിമാരുടെ അധികാരമോഹങ്ങള്‍ യെഡിയൂരപ്പയെ ചൊടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് പ്രവര്‍ത്തനത്തെ പോലും ഇത് ബാധിച്ചിരിക്കുകയാണ്. ബിജെപിയിലെ നേരത്തെ തന്നെയുള്ള അംഗങ്ങളും പാര്‍ട്ടിയിലേക്ക് എത്തിയ വിമതരും തമ്മിലാണ് ഇപ്പോള്‍ അധികാര വടംവലി നടക്കുന്നത്.
ഉപമുഖ്യമന്ത്രിയുടെ സാഹസം
ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ യെഡ്ഡിയെ മറികടന്ന് തീരുമാനമെടുക്കാനുള്ള ശ്രമത്തിലാണ്. ഐടി, ബിസിനസ് ടെക്‌നോളജി വകുപ്പുകളുടെ ചുമതലുയം അശ്വന്തിനുണ്ട്. 50 ശതാനത്തോളം ഐടിബിടി സ്റ്റാഫുകള്‍ക്ക് ജോലി വീണ്ടും ആരംഭിക്കാമെന്ന് അശ്വന്ത് വ്യവസായ മേഖലയിലെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ പ്രഖ്യാപിച്ചു. ഇത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പൊളിക്കുന്നതായിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ യെഡിയൂരപ്പ ഇത് തള്ളി. ഇത് വെറും നിര്‍ദേശമാണെന്ന് യെഡിയൂരപ്പ പറഞ്ഞു. ഉപമുഖ്യമന്ത്രി യെഡിയൂരപ്പയെ മോശക്കാരനാക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് ബിജെപിയില്‍ തന്നെ സംസാരമുയര്‍ന്നിട്ടുണ്ട്.
കടുത്ത സമ്മര്‍ദം
സമ്മര്‍ദത്തെ തുടര്‍ന്ന് ഏപ്രില്‍ 18ന് ഇളവുകള്‍ പ്രഖ്യാപിക്കേണ്ടി വന്നു യെഡിയൂരപ്പയ്ക്ക്. ഇപ്പോള്‍ വിമതര്‍ പറയുന്നത് അതേ പോലെ കേള്‍ക്കേണ്ട അവസ്ഥയിലാണ് അദ്ദേഹം. എന്നാല്‍ ഇതുവം യെഡിയൂരപ്പയ്ക്ക് പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുകയാണ്. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനെതിരെ ഒരു വിഭാഗം മന്ത്രിമാര്‍ തന്നെ രംഗത്തെത്തി. ഈ തീരുമാനം ഒരിക്കലും നടപ്പാക്കില്ലെന്നും വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാനാവില്ലെന്നും ഒരു മുതിര്‍ന്ന മന്ത്രി തന്നെ പ്രഖ്യാപിച്ചു. ഇതോടെ ആദ്യം പ്രഖ്യാപിച്ച തീരുമാനം യെഡിയൂരപ്പ റദ്ദാക്കി.
മൂന്ന് തട്ടില്‍
ബിജെപി ഇതുവരെയില്ലാത്ത വിധം രാഷ്ട്രീയമായി മൂന്ന് തട്ടിലായിരിക്കുകയാണ്. യെഡിയൂരപ്പ വിമതര്‍ക്ക് വഴങ്ങുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്തയാളുകള്‍ പോലും പറയുന്നു. എന്നാല്‍ ആരുടെ വാക്ക് കേള്‍ക്കണമെന്നറിയാതെ ഭരണം നിലച്ച അവസ്ഥയിലാണ് കര്‍ണാടകം. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. യെഡിയൂരപ്പയുടെ ഉപദേഷ്ടാക്കള്‍ അദ്ദേഹത്തെ വഴിതെറ്റിക്കുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. നിയമ മന്ത്രി ജെസി മധുസ്വാമി പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രശ്‌നമില്ലെന്നും പറയുമ്പോഴും, അദ്ദേഹത്തിന് ത്‌ന്നെ യെഡിയൂരപ്പയുമായി യോജിപ്പില്ല.
ഊഴം കാത്ത് ഡികെ
ബിജെപിയില്‍ കലഹമുണ്ടെന്ന് ഡികെ ശിവകുമാര്‍ നേരത്തെ സൂചിപ്പിച്ചതാണ്. കോവിഡിന്റെ സമയത്ത് രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട് അദ്ദേഹം. എന്നാല്‍ എല്ലാ കാര്യങ്ങളും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ ബിജെപിയില്‍ വലിയ പൊട്ടിത്തെറിയുണ്ടാവുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ ജില്ലകളിലെയും നേതാക്കളെ അദ്ദേഹം സജ്ജമായി നിര്‍ത്തിയിട്ടുണ്ട്. ജെഡിഎസ്സുമായി ഒരു സഖ്യം ഉടനെ തന്നെ വരും. ബിജെപിയില്‍ പിളര്‍പ്പാണ് ഡികെ ലക്ഷ്യമിടുന്നത്. എടുത്ത് ചാടിയുള്ള നീക്കം വേണ്ടെന്ന് ജെഡിഎസ് നേതാക്കളോടും അദ്ദേഹം ഉപദേശിച്ചിട്ടുണ്ട്.
ശ്രീരാമുലുവും യുദ്ധക്കളത്തില്‍
യെഡിയൂരപ്പ വിശ്വസ്തനായി കരുതിയിരുന്ന ശ്രീരാമുലു ഇപ്പോള്‍ അദ്ദേഹവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. വിമതരുമായുള്ള പോരാട്ടത്തില്‍ ശ്രീരാമുലുവുമുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകരും ആരോഗ്യ മന്ത്രിയുമായ ശ്രീരാമുലുവും പരസ്യമായി കൊമ്പുകോര്‍ത്തിരിക്കുകയാണ്. സുധാകറാണ് കോവിഡ് റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് മാധ്യമങ്ങളെ കണ്ട് സംസാരിക്കേണ്ടത്. എന്നാല്‍ ശ്രീരാമുലു സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഇതിന്റെ ഫലം ഇല്ലാതാക്കുകയാണ്. ഇവരെ അനുനയിപ്പിക്കാന്‍ യെഡിയൂരപ്പ വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാറിനെ കോവിഡ് സംബന്ധിച്ച വക്താവാക്കി മാറ്റി. സുധാകറിന് പ്രവര്‍ത്തനത്തിന്റെ ചുമതലയും ശ്രീരാമുലുവിന് ആരോഗ്യ പ്രശ്‌നങ്ങളുടെയും ചുമതല നല്‍കി.
പ്രശ്‌നം തീര്‍ന്നില്ല
യെഡിയൂരപ്പ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന ആശ്വാസത്തിലായിരുന്നു. എന്നാല്‍ തീര്‍ന്നില്ലെന്ന് ചുരുക്കം. ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്റെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പാണ് സുധാകറിന് യെഡിയൂരപ്പ നല്‍കിയത്. കോണ്‍ഗ്രസ് വിമതനാണ് സുധാകര്‍. ഒന്ന് ചോദിക്കുക പോലും ചെയ്യാതെയായിരുന്നു നീക്കം. തന്നെ ഒതുക്കിയെന്നാണ് അശ്വന്തിന്റെ വാദം. ഇതോടെ ഇരുവരും തമ്മില്‍ ഇടഞ്ഞിരിക്കുകയാണ്. സുധാകറുമായി യെഡ്ഡി അടുക്കുകയും ചെയ്തു. യെഡിയൂരപ്പ ഇതിനോടകം പാര്‍ട്ടിക്കുള്ളില്‍ തന്റെ അസ്വസ്ഥത അറിയിച്ച് കഴിഞ്ഞു.
അമിത് ഷായുടെ കണ്ണിലെ കരട്
യെഡിയൂരപ്പയെ കേന്ദ്ര നേതൃത്വത്തിന് വലിയ താല്‍പര്യം ഇല്ലാത്ത നേതാവാണ്. അമിത് ഷായ്ക്ക് വഴങ്ങാത്ത നേതാവാണ് അദ്ദേഹം. അതുകൊണ്ട് യെഡ്ഡിയുടെ രാഷ്ട്രീയ അന്ത്യത്തിന് പിന്തുണയാണ് ദില്ലി ടീം നല്‍കുന്നത്. പകരം നേതാക്കള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വിമതര്‍ എങ്ങോട്ട് വേണമെങ്കിലും പോകാന്‍ താല്‍പര്യമുള്ളവരാണ്. യെഡിയൂരപ്പയുടെ മകനെ വരെ ഒതുക്കി നിര്‍ത്താനുള്ള തന്ത്രങ്ങളാണ് ഇവര്‍ ഒരുങ്ങുന്നത്. അവസാന ചിരി എന്തുകൊണ്ടും കോണ്‍ഗ്രസിന് തന്നെയാണ്.