ഉപതിരഞ്ഞെടുപ്പിൽ വീഴുമോ യെഡിയൂരപ്പ സർക്കാർ? കലാപക്കൊടി ഉയർത്തി നേതാക്കൾ, മുതലെടുപ്പിന് പ്രതിപക്ഷം
ബെംഗളൂരു: കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട അധികാരം 14 മാസങ്ങൾക്കകം വീണ്ടെടുത്തതിന്റെ വിജയാഹ്ലാദം അവസാനിക്കുന്നതിന് മുമ്പ് തന്നെ കടുത്ത പ്രതിസന്ധികളിലേക്കാണ് കർണാടകയിലെ യെഡിയൂരപ്പ സർക്കാർ നീങ്ങുന്നത്. മന്ത്രിസഭാ വികസനം മുതൽ ഉടലെടുത്ത തർക്കങ്ങൾ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ തലങ്ങളിലേക്ക് മാറുകയാണ്. കോൺഗ്രസിലെയും ജെഡിഎസിലേയും എംഎൽഎമാരെ മറുകണ്ടം ചാടിച്ചാണ് ബിജെപി സഖ്യസർക്കാരിനെ താഴെയിറക്കിയത്. ഇതേ എംഎൽഎമാർ ഇപ്പോൾ ബിജെപിക്ക് തലവേദന ആയിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജീവൻ മരണ പോരാട്ടം; ഒന്നല്ല രണ്ട് ലക്ഷ്യങ്ങൾ
വിമത എംഎൽഎമാർക്ക് പാർട്ടി അമിത പ്രാധാന്യം നൽകുകയാണെന്നാരോപിച്ചാണ് ബിജെപി എഎൽഎമാർ കലാപക്കൊടി ഉയർത്തുന്നത്. കഴിഞ്ഞ തവണ എതിർസ്ഥാനാർത്ഥിയായിരുന്ന ആളുകൾക്ക് വേണ്ടി ഇത്തവണ പ്രചാരണത്തിനിറങ്ങാൻ കഴിയില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ബിജെപിക്കുള്ളിലെ തമ്മിലടി പരമാവധി മുതലാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും ജെഡിഎസും.
പ്രതിസന്ധി
വിമത എംഎൽഎമാർ രാജി വെച്ച 15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സെപ്റ്റംബർ 30നകം നാമനിർദ്ദേശ പത്രകകൾ സമർപ്പിക്കണം. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ ഒരു തീരുമാനത്തിൽ എത്താൻ ബിജെപി നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യത കൽപ്പിച്ച വിമത എംഎൽഎമാരെയോ അവരുടെ കുടുംബാംഗങ്ങൾക്കോ സീറ്റ് നൽകാമെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. എന്നാൽ ബിജെപി പ്രവർത്തകർക്കിടയിൽ ഇതിനെതിരെ പ്രതിഷേധം കത്തുകയാണ്.
പാർട്ടി അവഗണിക്കുന്നു
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിമതരോട് തോറ്റ ബിജെപി നേതാക്കൾ ഇക്കുറി ഇവർക്ക് വേണ്ടി പ്രവർത്തിക്കാൻ സമ്മതമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് നിഷേധിച്ചതിൽ കടുത്ത അതൃപ്തിയിലാണ് നേതാക്കൾ. പാർട്ടിയോടുളള തങ്ങളുടെ ആത്മാർത്ഥത മനസിലാക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
പ്രതിഷേധം
കർണാടകയിലെ ഹോസ്കോട്ടിൽ പ്രദേശത്തെ എംപിയുടെ മകൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ്. കോൺഗ്രസ് വിട്ടുവന്ന എംടിബി നാഗരാജുവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ പ്രതിഷേധിച്ചാണ് നീക്കം. മറ്റ് ചിലയിടങ്ങൾ പാർട്ടിയുടേത് അനീതിയാണെന്ന് പ്രതികരിച്ച് സീറ്റ് മോഹികളും രംഗത്ത് എത്തിയിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തിൽ എപ്പോഴും നേർക്കുനേർ നിന്ന് പോരടിച്ചവർക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ സാധിക്കില്ലെന്ന് ഇവർ വ്യക്തമാക്കി കഴിഞ്ഞു. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ച് പാർട്ടിക്കൊപ്പം അടിയുറച്ചു നിന്നവരാണ് ഞങ്ങൾ, എന്നും ഞങ്ങൾ എതിർത്തവർക്ക് വേണ്ടി ജനങ്ങളുടെ മുന്നിലേക്ക് പോകാനാകില്ലെന്നും ഇവർ പറയുന്നു.
ബിജെപിക്ക് നിർണായകം
കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ രാജിവെച്ചതോടെ സംസ്ഥാനത്തെ 17 സീറ്റുകളിലാണ് ഒഴിവ് വന്നത്. ഒക്ടോബർ 21ന് 15 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണത്തിൽ തുടരണമെങ്കിൽ ഇതിൽ ചുരുങ്ങിയത് 6 സീറ്റുകളിലെങ്കിലും ബിജെപിക്ക് വിജയിക്കണം. അതുകൊണ്ട് തന്നെ പാർട്ടിയിലെ ഉൾപ്പോരുകളും പ്രാദേശിക നേതാക്കളുടെ എതിർപ്പും ബിജെപിക്ക് മുമ്പിൽ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
പിന്നോട്ടില്ലെന്ന് നേതൃത്വം
അതേസമയം സീറ്റ് മോഹികൾ പ്രതിഷേധം ശക്തമാക്കിയാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വമെന്നാണ് സൂചന. ഞങ്ങളുടെ വാക്കിനെ വിശ്വസിച്ചാണ് അവർ ബിജെപിയിലേക്ക് എത്തിയത്. ആ വാക്ക് പാലിക്കേണ്ടത് ബിജെപിയുടെ കടമയാണ്. വിമത എംഎൽഎമാർ രാജിവെച്ചില്ലായിരുന്നുവെങ്കിൽ ഇപ്പോൾ പ്രതിഷേധം ഉയർത്തുന്നവർ തോറ്റ സ്ഥാനാർത്ഥികൾ മാത്രമാകുമായിരുന്നു. എന്നാൽ ഇപ്പോൾ അവർ ഭരണകക്ഷിയിലെ നേതാക്കളാണ്, ഇത് മനസിലാക്കാൻ തയ്യാറാകാണമെന്നും യെഡിയൂരപ്പ മന്ത്രിസഭയിലെ മുതിർന്ന മന്ത്രി വ്യക്തമാക്കി. സുപ്രീം കോടതി വിമത എംഎൽഎമാരുടെ അയോഗ്യത നീക്കിയില്ലെങ്കിൽ ഇവരുടെ കുടുംബാഗങ്ങൾക്ക് സീറ്റ് നൽകാനാണ് ബിജെപി നീക്കം.