'യെഡിയൂരപ്പയുടെ പുതിയ സുഹൃത്ത് ഡികെ ശിവകുമാർ'; ട്വിസ്റ്റിൽ അന്തംവിട്ട് ബിജെപി നേതാക്കൾ
ബെംഗളൂരു; കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കി കർണാടകത്തിൽ അധികാരം തിരിച്ച് പിടിച്ചുവെങ്കിലും അന്ന് തൊട്ട് മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് കലികാലമാണ്. മന്ത്രിസഭാ വികസനത്തിലും ഉപതിരഞ്ഞെടുപ്പിലും തട്ടി പാർട്ടിയിൽ വലിയ ഭിന്നതയാണ് ഉയർന്നത്. യെഡ്ഡിക്കെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം നടക്കുന്നതിനിടയിലാണ് സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി ഉടലെടുത്തത്.
ഇപ്പോൾ യെഡിയൂരപ്പയുടെ പുതിയ ചില നീക്കങ്ങളാണ് പാർട്ടി നേതൃത്വത്തിനിടയിൽ അതൃപ്തിക്ക് വഴിവെച്ചിരിക്കുന്നത്.
മൃദുസമീപനം
രാജ്യത്ത് കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടകവും. ബിജെപി സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസ് രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. എന്നാൽ പ്രതിപക്ഷ വിമർശനത്തെ പ്രതിരോധിക്കേണ്ട മുഖ്യൻ അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല കോൺഗ്രസിനോട് മൃദുസമീപനം ആണ് കാണിക്കുന്നതെന്നാണ് പാർട്ടിയിൽ വലിയ വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്.
മുസ്ലീങ്ങളോടും
കൊവിഡ് കാലത്തെ യെഡ്ഡിയുടെ രാഷ്ട്രീയം ബിജെപി ദേശീയ നേതൃത്വത്തെ ഉൾപ്പെടെ വിറളി പിടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിസാമുദ്ദീൻ തബ്ലീഗി പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രചരണങ്ങൾ ശക്തമായിരുന്നു. കൊവിഡ് രാജ്യത്ത് വ്യാപിച്ചതിന് പിന്നിൽ മുസ്ലീങ്ങളാണെന്ന തരത്തിലുള്ള പ്രചരണങ്ങളായിരുന്നു സംഘപരിവാർ കേന്ദ്രങ്ങളിൽ ഉയർന്നത്.
ബിജെപി നേതാക്കൾക്കെതിരെ
ഇതിന്റെ പേരിൽ മുസ്ലീങ്ങളെ ആക്രമിക്കുന്ന സംഭവങ്ങളും കർണാടകത്തിലെ ചില ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒരു സമുദായത്തിന് നേരെ വിദ്വേഷ പ്രചരണങ്ങൾ ഉണ്ടായാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നായിരുന്നു യെഡ്ഡി പറഞ്ഞത്. എന്ന് മാത്രമല്ല മുസ്ലീങ്ങൾക്കെതിരെ രംഗത്തെത്തിയ പാർട്ടി പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു.
കുടിയേറ്റ പ്രശ്നത്തിൽ
മുതിർന്ന നേതാക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിനാണ് വഴി വെച്ചത്. ഇതിനിടെ നേതൃതാക്കളെ വീണ്ടും ചൊടിപ്പിച്ച് കൊവിഡ് പ്രതിസന്ധി നേരിടുന്നതുമായി ബന്ധപ്പെട്ട് യെഡിയൂരപ്പ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടിയുമായി ചർച്ച നടത്തി. കുടിയേറ്റ പ്രശ്നത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ രംഗത്തെത്തിയിന് പിന്നാലെയായിരന്നു ഇത്.
സോണിയയ്ക്കെതിരെ
എന്നാൽ ഇക്കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തിന് യെഡ്ഡി നൽകിയ ഉറപ്പാണ് ബിജെപി നേതാക്കൾക്കിടയിൽ കടുത്ത അമർഷത്തിന് വഴിവെച്ചിരിക്കുന്നത്. പിഎം കെയർ ഫണ്ടിൻറെ വിശ്വാസ്യത ചോദ്യം ചെയ്ത് കൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ കർണാടകയിൽ കെവി പ്രവീൺ എന്ന അഭിഭാഷകൻ സോണിയയ്ക്കെതിരെ കേസെു കൊടുത്തു.
ഡികെയ്ക്ക് യെഡിയുടെ ഉറപ്പ്
അതേസമയം സോണിയയ്ക്കെതിരെ കേസെടുത്തത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് കത്തയച്ചിരുന്നു. കേസ് പിൻവലിക്കുമെന്നായിരുന്നു യെഡ്ഡി ഡികെയ്ക്ക് നൽകിയ മറുപടി. യെഡിയുടെ ഈ സമീപനം അംഗീകരിക്കാൻ ആകില്ലെന്നാണ് പാർട്ടി പ്രവർത്തകരും നേതാക്കളും നൽകുന്ന മുന്നറിയിപ്പ്.
പ്രതികരിച്ച് കട്ടീൽ
അതേസമയം കേസ് പിൻവലിക്കുന്ന സാഹചര്യം ഇല്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പ്രതികരിച്ചത്. യെഡിയുടെ തിരുമാനത്തിൽ പാർട്ടിക്കുള്ളിൽ വിമർശനം രൂക്ഷമായതോടെയാണ് കട്ടീൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ഭരണം ഇല്ലാത്തത് പോലെ
സഖ്യസർക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തിലേറിയെങ്കിലും പാർട്ടിക്ക് ഭരണം ലഭിച്ചതായി ഇപ്പോഴും തോന്നുന്നില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. പാർട്ടിയിലോ സംഘ പ്രവർത്തകരോ മുഖ്യന്റെ അധികാര സർക്കിളിൽ ഉൾപ്പെടുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ സോഷ്യൽ മീഡിയ ടീമിനിടയിലും അമർഷമുണ്ട്.
പുറത്ത് നിന്ന്
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഒരാൾക്ക് പോലും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ചുമതല നൽകിയിട്ടില്ല. ഒരു സ്വാകര്യ ഏജൻസിക്ക് 1 ലക്ഷം രൂപ കരാർ നൽകിയാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുന്നത്, മറ്റൊരു പാർട്ടി പ്രവർത്തകൻ പറഞ്ഞു.
ഡികെ യെഡിയുടെ സുഹൃത്ത്
ഡികെ ശിവകുമാർ പ്രതിപക്ഷ പാർട്ടി അംഗമല്ല തന്റെ സുഹൃത്താണെന്നാണ് യെഡിയൂരപ്പ കരുതെന്ന് ചില നേതാക്കൾ കുറ്റപ്പെടുത്തി. അതേസമയം കൊവിഡ് പ്രതിസന്ധിയ അതിജീവിക്കാൻ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ വേണമെന്ന നിലപാടാണ് യെഡിയൂരപ്പ. എന്നാൽ യെഡ്ഡിയുടെ ആ നിലപാടിന് കേന്ദ്രത്തിന്റെ പിന്തുണ ഇല്ല.