ഗോഖക്കില്‍ ബിജെപിക്ക് വിജയിക്കണം, ആധിപിടിച്ച് യെഡിയൂരപ്പ, രമേശ് ജാര്‍ക്കിഹോളി വീഴും
ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് ഭീതിയില്‍ യെഡിയൂരപ്പ. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധ കര്‍ണാടകത്തില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. യെഡിയൂരപ്പ സര്‍ക്കാര്‍ വീഴുമെന്ന പ്രതീതി മന്ത്രിമാര്‍ക്കിടയില്‍ സജീവമായിരിക്കുകയാണ്. ഇനി ഏഴ് സീറ്റ് ലഭിച്ചാലും അധിക കാലം നില്‍ക്കാനുള്ള കരുത്ത് സര്‍ക്കാരിനുണ്ടാവില്ലെന്നാണ് സൂചന. 15 മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ പിന്നില്‍ നിന്ന് കുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ തന്നെ അടിത്തട്ടിലെ ഒരു പ്രവര്‍ത്തകര്‍ പോലും പ്രചാരണത്തിന് ഇറങ്ങാന്‍ തയ്യാറായിട്ടില്ല. യെഡിയൂരപ്പ പണം കൊടുത്ത് വാങ്ങിയ സ്ഥാനാര്‍ത്ഥികളാണ് ഇവരെന്നാണ് പൊതുവികാരം. ചില മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികളെ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥ വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. ഇതോടെ ഹിന്ദുത്വ കാര്‍ഡും സമുദായ കാര്‍ഡുമിറക്കി യെഡിയൂരപ്പ കാര്യങ്ങളെ നിയന്ത്രിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
ഗോഖക്കില്‍ ഇഞ്ചോടിഞ്ച്
ഗോഖക്കില്‍ നിര്‍ണായക പോരാട്ടത്തിനാണ് ബിജെപി ഒരുങ്ങുന്നത്. രമേശ് ജാര്‍ക്കിഹോളിയുടെ കൈയ്യിലാണ് ഈ സര്‍ക്കാരിന്റെ ഭാവിയുള്ളത്. തോറ്റാല്‍ ജാര്‍ക്കിഹോളി നേതൃത്വുമായി ഇടയും. അദ്ദേഹത്തിന്റെ സ്ഥിരം വോട്ടുബാങ്ക് ബിജെപിയിലേക്ക് വന്നതോടെ നഷ്ടമായെന്നും കരുതും. സഹോദരന് ലഖന്‍ ജാര്‍ക്കിഹോളി മത്സരിക്കുന്ന കാര്യം യെഡിയൂരപ്പ മുന്‍കൂട്ടി ചിന്തിച്ചിരുന്നില്ല. സിദ്ധരാമയ്യയുടെ മാസ്റ്റര്‍ സ്ട്രോക്കില്‍ രമേശിന്റെ സ്ഥിരം വോട്ടുബാങ്ക് പിളര്‍ന്ന് പോകും. അതിലുപരി ബിജെപി വിമതര്‍ വോട്ട് കോണ്‍ഗ്രസിന് മറിക്കാമെന്ന ധാരണയും ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
ജാതി വോട്ടുകള്‍ പിടിക്കാന്‍....
മുഖ്യമന്ത്രി തന്നെ ജാതി വോട്ടുകള്‍ പിടിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഗോഖക്കില്‍ നടന്ന പ്രചാരണത്തില്‍ വീരശിവ, ലിംഗായത്ത് വിഭാഗങ്ങള്‍ ബിജെപിക്ക് തന്നെ വോട്ടു ചെയ്യണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു. ലിംഗായത്തുകള്‍ കൂടുതലായുള്ള മേഖലയാണ് ഗോഖക്ക്. ബെലഗാവിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലും ഇത് തന്നെ യെഡിയൂരപ്പ ആവര്‍ത്തിച്ചു. എന്നാല്‍ ലിംഗായത്തുകള്‍ യെഡിയൂരപ്പയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് നേട്ടം ലഭിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. ഇത് ജാതി വോട്ടുകള്‍ ഭിന്നിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
പ്രശ്നം ഇങ്ങനെ
ബിജെപിയുടെ സ്ഥിരം വോട്ടുബാങ്കാണ് ലിംഗായത്തുകള്‍. സംസ്ഥാനത്ത് ബിജെപിയുടെ വോട്ടുബാങ്കിന്റെ 50 ശതമാനവും ലിംഗായത്തുകള്‍. ഇവര്‍ ഭിന്നിച്ചാല്‍ അതിന്റെ ഏറ്റവും വലിയ നേട്ടം കോണ്‍ഗ്രസിനാണ്. വൊക്കലിഗ വോട്ട് ഭിന്നിക്കുന്ന സാഹചര്യത്തില്‍ ലിംഗായത്തുകളുടെ പിന്തുണ ലഭിക്കുന്നത് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജയം ഉറപ്പിക്കുന്നതിന് സമാനമാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ മറ്റ് പല പ്രശ്നങ്ങളും ഇപ്പോഴുണ്ട്. അത് ബിജെപിക്ക് അനുകൂലമാകുമോ എന്ന ഭയം സംസ്ഥാന നേതൃത്വത്തിലുണ്ട്.
അത്താനിയില്‍ കടുത്ത പോരാട്ടം
ബിജെപിയുടെ ഉപമുഖ്യമന്ത്രിയുടെ മണ്ഡലമായ അത്താനിയാണ് മറ്റൊരു തലവേദന. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇവിടെ മഹേഷ് കൂമത്തുള്ളിയെ ജനങ്ങള്‍ തള്ളിയ സാഹചര്യമാണ്. ഇവിടെ സവാദിയെ മത്സരിപ്പിക്കാതിരുന്നതിന് അദ്ദേഹം ചെറിയ കലിപ്പിലാണ്. എന്നാല്‍ അതിനേക്കാള്‍ വലിയ പ്രശ്നം പ്രളയ ദുരിതാശ്വാസം ഇവിടെ ലഭിച്ചില്ലെന്നതാണ്. വോട്ടര്‍മാര്‍ കൂമത്തുള്ളിയെ തോല്‍പ്പിക്കണമെന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ്.
സവാദിയുടെ നീക്കം
സവാദി ഇവിടെയുള്ള ശിവയോഗി മുരുഗേന്ദ്ര സ്വാമിജിയെ കൂട്ടുപിടിച്ചാണ് കാര്യങ്ങളുടെ വേഗം കൂട്ടിയത്. മണ്ഡലത്തില്‍ സ്വാമിജിയുടെ സ്വാധീനം അത്രയ്ക്ക് ശക്തമാണ്. ലിംഗായത്തുകള്‍ വളരെ കൂടുതലായ മണ്ഡലത്തില്‍ സ്വാമിജിയാണ് ബിജെപിയുടെ ആശ്വാസം. അതേസമയം ബിജെപി വിജയിച്ചാല്‍ മാത്രമേ സവാദിക്ക് ഉപമുഖ്യമന്ത്രി പദത്തില്‍ തുടരാനാവൂ. അതുകൊണ്ട് മഹേഷ് കൂമത്തുള്ളി വിജയിക്കേണ്ടത് അത്യാവശ്യമാണ്. നേരത്തെ കൂമത്തുള്ളിയുടെ വിജയം സവാദിക്കെതിരെയായിരുന്നു. അന്ന് കുറുബ വിഭാഗത്തെ പിണക്കിയതാണ് സവാദിക്ക് തിരിച്ചടിയായത്.
അഹിന്ദ വോട്ടുകള്‍
ബിജെപിക്കെതിരെ അടിയൊഴുക്കുകള്‍ ശക്തമാണെന്ന് നാദി ഇന്ഗാവോണ് ഗ്രാമവാസികള്‍ പറയുന്നു. മുമ്പ് കൂമത്തുള്ളിയെ വോട്ടര്‍മാര്‍ ചോദ്യം ചെയ്തത് ഇവിടെ വെച്ചായിരുന്നു. മുമ്പ് സവാദിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച രമേശ് ജാര്‍ക്കിഹോളി ഒപ്പമുള്ളതാണ് യെഡിയൂരപ്പ ആശ്വാസമായി കരുതുന്നത്. അതേസമയം കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എംബി പാട്ടീലിനെ തന്നെ ഇവിടെ കളത്തിലിറക്കിയിട്ടുണ്ട്. അഹിന്ദ വോട്ടുകളെ ഏകോപിപ്പിക്കാനാണ് ഈ നീക്കം. മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പാട്ടീലിന്റെ പ്രവര്‍ത്തനം.
120 കോടി വാഗ്ദാനം ചെയ്തു.... നാഗരാജിനെതിരെ വെളിപ്പെടുത്തലുമായി ബിജെപി വിമതന്!!