കോണ്‍ഗ്രസിന് തലവേദനയായി പ്രിയങ്ക ഗാന്ധിയും! ഇഡി പ്രിയങ്കയ്ക്ക് പിറകെ; ചോദ്യം ചെയ്യാൻ നീക്കം!
ദില്ലി: മധ്യപ്രദേശില്‍ അപ്രതീക്ഷിതമായി കിട്ടിയ അടിയില്‍ പകച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിക്കുളളിലെ വിഭാഗീയത കമല്‍നാഥ് സര്‍ക്കാരിന്റെ അടിവേരിളക്കിയിരിക്കുകയാണ്. പിന്നാലെ സമാന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ സോണിയാ ഗാന്ധി വിളിച്ച് വരുത്തിയിരിക്കുന്നു.
Recommended Video
തീര്‍ന്നില്ല, നാല് പാട് നിന്നും പ്രതിസന്ധികളില്‍പ്പെട്ടുഴലുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്. റോബര്‍ട്ട് വാദ്രയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധിയെ ഉന്നമിട്ടിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാദ്രയും കോൺഗ്രസും
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വന്‍ ബിസ്സിനസ്സുകാരനുമായ റോബര്‍ട്ട് വാദ്ര കോണ്‍ഗ്രസിനെ എക്കാലവും പ്രതിരോധത്തിലാക്കിയിട്ടുളളതാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ റോബര്‍ട്ട് വാദ്ര അന്വേഷണം നേരിടുകയാണ്. പല തവണ വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട്. ഈ കേസിന്റെ പേരില്‍ കോണ്‍ഗ്രസിന് പലതവണ ഉത്തരം മുട്ടിയിട്ടുമുണ്ട്.
ഇഡി ചോദ്യം ചെയ്തേക്കും
യെസ് ബാങ്ക് കേസുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയേയും കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറയേയും ഇഡി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 4000 കോടിയുടെ സാമ്പത്തിക ക്രമക്കേട് സംശയിക്കുന്ന യെസ് ബാങ്ക് കേസില്‍ അറസ്റ്റിലായ റാണ കപൂറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്ക ഗാന്ധിക്കെതിരെ ഇഡി നീങ്ങുന്നത് എന്നും സൂചനയുണ്ട്.
രണ്ട് കോടിയുടെ ചിത്രം
പ്രിയങ്ക ഗാന്ധിയുടെ പക്കല്‍ നിന്നും രണ്ട് കോടി രൂപ കൊടുത്ത് രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് റാണ കപൂര്‍ വാങ്ങിയിരുന്നു. ഇതാണ് പ്രിയങ്കയ്ക്ക് കുരുക്കായിരിക്കുന്നത്. പ്രശസ്ത ചിത്രകാരന്‍ എംഎഫ് ഹുസൈന്‍ വരച്ചതാണീ ചിത്രം. യെസ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലായത് എങ്ങനെ എന്ന് അന്വേഷിക്കുന്ന കൂട്ടത്തിലാണ് പ്രിയങ്ക ഗാന്ധിയേയും ചോദ്യം ചെയ്യാനുളള നീക്കം നടക്കുന്നത്.
ചിത്രം വാങ്ങാൻ കത്ത്
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവായ മിലിന്ദ് ദിയോറ വഴിയാണ് പ്രിയങ്ക ഗാന്ധി ചിത്രം റാണ കപൂറിന് വില്‍ക്കുന്നത്. 2010 മെയ് ഒന്നിന് റാണ കപൂറിന് മിലിന്ദ് ദിയോറ കത്തെഴുതി. പെയിന്റിംഗ് വാങ്ങണം എന്നാവശ്യപ്പെട്ടാണ് കത്തെഴുതിയത്. പെയിന്റിംഗ് വാങ്ങാന്‍ മിലിന്ദ് സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ആരോപണം. തുടര്‍ന്ന് സ്വകാര്യ അക്കൗണ്ടിലെ പണമെടുത്ത് റാണ കപൂര്‍ പെയിന്റിംഗ് വാങ്ങി.
പ്രിയങ്കയ്ക്ക് കെണിയാവും
രണ്ട് കോടി രൂപയാണ് രാജീവ് ഗാന്ധിയുടെ പെയിന്റിംഗിന് വേണ്ടി ചെലവാക്കിയത്. ഈ പണം റാണ കപൂര്‍ യെസ് ബാങ്കില്‍ നിന്ന് കൈപ്പറ്റി എന്നാണ് റിപ്പോർട്ടുകള്‍. റാണ കപൂറില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ച് പ്രിയങ്ക ഗാന്ധി ഷിംലയില്‍ ആഢംബര കോട്ടേജ് വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പണം റാണ കപൂര്‍ അഴിമതിയിലൂടെ ഉണ്ടാക്കിയതാണ് എന്ന് തെളിഞ്ഞാല്‍ പ്രിയങ്ക ഗാന്ധിക്ക് കെണിയാകും.
കോട്ടേജ് കണ്ടുകെട്ടാം
ആന്റി മണി ലോന്‍ട്രി നിയമപ്രകാരം അഴിമതിപ്പണം ഉപയോഗിച്ച് വാങ്ങിയതാണ് എങ്കില്‍ പ്രിയങ്ക ഗാന്ധിയുടെ ഷിംലയിലെ കോട്ടേജ് ഇഡിക്ക് കണ്ട് കെട്ടാവുന്നതാണ്. പ്രിയങ്ക ഗാന്ധിക്കെതിരെ യെസ് ബാങ്ക് ആയുധമാക്കിയിരിക്കുകയാണ് ബിജെപി. അതേസമയം രണ്ട് കോടി രൂപ പെയിന്റിംഗിന് ലഭിച്ച വിവരം പ്രിയങ്ക ഗാന്ധി ആദായ നികുതി വകുപ്പിനെ അറിയിച്ചിട്ടുളളതാണെന്നും ഇടപാടില്‍ ക്രമക്കേട് ഇല്ലെന്നുമാണ് കോണ്‍ഗ്രസ് വാദിക്കുന്നത്.