2 കോടിയുടെ ചിത്രം; കണക്ക് നിരത്തി ബിജെപി ആരോപണങ്ങളുടെ മുനയൊടിച്ച് കോണ്‍ഗ്രസ്! 'ബിജെപി മറുപടി പറയേണം'
ദില്ലി: യെസ് ബാങ്ക് പ്രതിസന്ധിയില്‍ പരസ്പരം പഴിചാരുകയാണ് കോണ്‍ഗ്രസും ബിജെപിയും. ഗാന്ധി കുടുംബമാണ് യെസ് ബാങ്കിന്‍റെ തകര്‍ച്ചയ്ക്ക് കാരണക്കാര്‍ എന്നാണ് ബിജെപി ആരോപണം. എന്നാല്‍ ബാങ്കിന്‍റെ തകര്‍ച്ചയ്ക്ക് വഴിവെച്ചത് യുപിഎ ഭരണകാലത്തെ സാമ്പത്തിക നയങ്ങളാണെന്നായിരുന്നു ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രതികരിച്ചത്.
അതിനിടെ യെസ് ബാങ്കിന്‍റെ സ്ഥാപകന്‍ റാണ കപൂറിന് പ്രിയങ്ക ഗാന്ധി വിറ്റ പെയ്ന്‍റിങ്ങ് കോണ്‍ഗ്രസിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. റാണ കപൂറിന്‍റെ അറസ്റ്റിന് പിന്നാലെയാണ് പ്രിയങ്കയെ ലക്ഷ്യം വെച്ച് ബിജെപി വിമര്‍ശമങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ ബിജെപിയുടെ ആരോപണങ്ങളുടെ മുനയൊടിച്ച് കണക്കുകള്‍ നിരത്തി മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങളിലേക്ക്
600 കോടി രൂപ
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ യെസ് ബാങ്കിന്‍റെ സ്ഥാപകന്‍ റാണ കപൂറിനെ (62) കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേട് കേസിലുൾപ്പെട്ട ഡിഎച്ച്എഫ്എൽ നിന്ന് കപൂറിന്‍റെ കുടുംബത്തിന്‍റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലേക്ക് 600 കോടി രൂപ എത്തിയെന്നാണ് ഇഡി ഉയര്‍ത്തുന്ന ആരോപണം.
2 കോടിയുടെ പെയിന്‍റിങ്ങ്
ഇക്കൂട്ടത്തിലാണ് കപൂര്‍ കുടുബത്തിന് ലഭിച്ച രണ്ട് കോടി രൂപ വിലമതിക്കുന്ന 44 പെയിന്‍റെുകള്‍ സംബന്ധിച്ച അന്വേഷണവും ഇഡി തുടങ്ങിയത്. പ്രിയങ്ക ഗാന്ധിയില്‍ നിന്നാണ് എംഎഫ് ഹുസൈന്‍റെ രണ്ട് കോടി രൂപ വരുന്ന പെയിന്‍റിങ്ങ് റാണ കപൂര്‍ വാങ്ങിയതെന്ന് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു ചാനല്‍ പുറത്തുവിട്ടതോടെയാണ് വിഷയം ബിജെപി ആയുധമാക്കിയത്.
പരിഹാസവുമായി ബിജെപി
ഇതോടെ ഗാന്ധി കുടുംബവുമായി കപൂര്‍ കുടുംബത്തിന് അടുത്ത ബന്ധമാണെന്ന തരത്തില്‍ ബിജെപി പ്രചരണം ശക്തമാക്കി. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയും പ്രിയങ്കയ്ക്കെതിരെ രംഗത്തെത്തി. രാജ്യത്തെ ഓരോ സാമ്പത്തിക പ്രതിസന്ധിക്കും ഗാന്ധി കുടുംബത്തിന് ബന്ധമുണ്ടെന്നായിരുന്നു മാളവ്യയുടെ വിമര്‍ശനം.
മാളവ്യയുടെ ട്വീറ്റ്
വിജയ് മല്ല്യ സോണിയ ഗാന്ധിയ്ക്കു വേണ്ടി ഉയര്‍ന്ന ക്ലാസ് വിമാന ടിക്കറ്റുകള്‍ അയച്ചു കൊടുത്തിരുന്നു എന്നതാണ് മാളവ്യ ഉന്നയിച്ച മറ്റൊരു ആരോപണം. മല്യയ്ക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ മല്യ ഇപ്പോഴ്‍ ഒളിവിലാണ്. അതുപോലെ നീരവ് മോദിയുടെ ബ്രൈഡല്‍ ജുവലറി ശേഖരം രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്, ഇതാ ഇപ്പോള്‍ റാണ പ്രിയങ്ക ഗാന്ധിയില്‍ നിന്നും ചിത്രങ്ങള്‍ വാങ്ങിയിരിക്കുന്നു, എന്നായിരുന്നു മാളവ്യ ട്വീറ്റ് ചെയ്ത്.
കോണ്‍ഗ്രസ് മറുപടി
എന്നാല്‍ ബിജെപി നേതാവിന്‍റെ ഇത്തരം ആരോപണങ്ങളുടെ മുനയൊടിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാജീവ് ഗാന്ധിയുടെ കൈയ്യിലുണ്ടായിരുന്ന എംഎഫ് ഹുസൈന്‍ ചിത്രം പ്രിയങ്ക ഗാന്ധി വധ്ര രണ്ട് കോടി രൂപയ്ക്ക് വിറ്റിരുന്നു. 2010 ലായിരുന്നു ഇത്. എന്നാല്‍ ഈ തുക മുഴുവന്‍ ആദായ നികുതി വകുപ്പിന് മുന്‍പില്‍ വെളിപ്പെടുത്തിയതാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ഇനിയും വേണോ?
2010 ല്‍ വിറ്റ ചിത്രത്തിന്‍റെ തുക ചെക്ക് ആയാണ് ലഭിച്ചത്. ഇത് ആദായ നികുതി വകുപ്പിന് മുന്‍പില്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇനിയും മാളവ്യയ്ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വി ചോദിച്ചു.
പരിഹാസം
കഴിഞ്ഞ ദിവസവും എംഎഫ് ഹുസൈന്‍റെ 13.44 കോടി വരുന്ന ചിത്രവും വില്‍പ്പന നടത്തിയിട്ടുണ്ട്. ഇതിപ്പോ 2010 ല്‍ നടന്ന വില്‍ നടന്ന വില്‍പ്പനയെ കുറിച്ചാണ് ബിജെപി പറയുന്നത്, സിംഗ്വി പരിഹസിച്ചു. യെസ് ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ബിജെപിയും സർക്കാരും ഉത്തരം നൽകേണ്ട മറ്റ് ചില കാര്യങ്ങള്‍ ഉണ്ടെന്നും സിംഗ്വി പറഞ്ഞു.
ലക്ഷം കോടി രൂപയാണ് ഉയര്‍ന്നത്
മോദിയുടെ കീഴില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 ലാണ് യെസ് ബാങ്കിന്‍റെ കടബാധ്യത 55,633 കോടിയായത്. 2019 ല്‍ അത് 2,41,499 കോടിയായി അത് ഉയര്‍ന്നു. മോദി സർക്കാരിനു കീഴിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബാങ്കിന്‍റെ വായ്പ 2 ലക്ഷം കോടി രൂപയാണ് ഉയര്‍ന്നത്, സിംഗ്വി പറഞ്ഞു.
നോട്ട് നിരോധന ശേഷവും
കഴിഞ്ഞ രണ്ടുവർഷത്തിനിടെ നോട്ട് നിരോധനത്തിന് ശേഷവും എങ്ങനെയാണ് ബാങ്കിന്‍റെ വായ്പ 100 ശതമാനം വളർച്ച നേടിയത്, ഈ സമയത്തൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മ്മല സീതാരാമനുമൊക്കെ ഇക്കാലങ്ങളില്‍ ഉറങ്ങുകയാണോയെന്ന് ചോദിക്കാന്‍ നിങ്ങള്‍ തയ്യാറാണോയെന്നും സിംഗ്വി ചോദിച്ചു.
എത്രകാലം കഴിയും
കുപ്രചരണത്തിലൂടെ ഈ കൊള്ളത്തരത്തില്‍ നിന്നൊക്കെ എത്രകാലം നിങ്ങള്‍ക്ക് ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ആകുമെന്നും സിംഗ്വി പറഞ്ഞു. യെസ് ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ആവശ്യമെന്നും സിംഗ്വി പറഞ്ഞു.
ഫലം അറിയും
അതേസമയം ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലംബയും രംഗത്തെത്തി. സ്വന്തം ഭാഗത്ത് നിന്നുള്ള തെറ്റ് മറച്ച് വെയ്ക്കാന്‍ ബിജെപിയുടം സംഘപരിവാറും മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്ന് ലംബ കുറ്റപ്പെടുത്തി. എല്ലാ പ്രാവിശ്യത്തേയും പോലെ ഇതിന്‍റെ ഫലവും എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമെന്നും അല്‍ക്ക ലംബ ട്വീറ്റ് ചെയ്തു.