പ്രിയങ്ക ഗാന്ധിയുടെ പെയിന്റിങ് 2 കോടി രൂപക്ക് റാണ കപൂര്‍ വാങ്ങി; അന്വേഷണം ഗാന്ധി കുടുംബത്തിലേക്കും?
ദില്ലി: യെസ് ബാങ്ക് സ്ഥാപകനും മുന്‍ എംഡിയുമായ റാണ കപൂറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലേക്കും അടുത്ത സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റാണാ കപൂറിന്റെ 3 പെണ്മക്കളുടെ പേരില്‍ ദില്ലി, മുംബൈ എന്നിവിടങ്ങളിലുള്ള വസതിയിലും ഭാര്യ ബിന്ദു കപൂറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ഇഡി അന്വേഷിച്ച് വരുന്നുണ്ട്.
റാണാകപൂറിന് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ കുറ്റസമ്മതം നടത്താന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. ബാങ്കിന്റെ കിട്ടാക്കടം വര്‍ധിച്ചത് ലോണ്‍ അനുവദിച്ചതിലെ വീഴ്ച കൊണ്ടല്ല, ലോകത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം. അതിനിടെ റാണാകപൂറും പ്രിയങ്ക ഗാന്ധിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കൂടുതല്‍ വിശാദാംശങ്ങള്‍ ഇങ്ങനെ...
അടുത്ത ബന്ധം
റാണാ കപൂറും എഐസിസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും തമ്മില്‍ അടുത്ത ബന്ധം ഉണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടത്. പ്രിയങ്ക ഗാന്ധിയും റാണാ കപൂറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആദായ നികുതി വകുപ്പ് കൂടുതല്‍ അന്വേഷിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയന്നു.
2 കോടി രൂപയ്ക്ക്
പ്രിയങ്ക ഗാന്ധിയുടെ പെയിന്റിങ് 2 കോടി രൂപയ്ക്കാണ് റാണാ കപൂര്‍ വാങ്ങിയത്. ഗാന്ധി കുടുംബാംഗങ്ങളുമായി റാണാ കപൂറിനുള്ള അടുത്ത ബന്ധമാണ് ഇത് സൂചിപ്പിക്കുന്നത്. ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായി നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഇത്തരത്തിലൊരു വന്‍ വെളിപ്പെടുത്തല്‍ പുറത്തുവന്നതെന്നും സോഴ്സുകളെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.
നിയന്ത്രണങ്ങളില്‍ ഇളവ്
അതേസമയം, ബാങ്ക് പ്രതിസന്ധിയില്‍ ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ ആര് ബി ഐ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്നതിന് യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് ഞായറാഴ്ച മുതല്‍ പിന്‍വലിച്ചു. ഇതോടെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ വഴി 50,000 രൂപവരെ പിന്‍വലിക്കാന്‍ യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്കും സാധിക്കും.
അറസ്റ്റ് ചെയ്തത്
അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു 15 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ റാണ കപൂറിനെ ഞായറാഴ്ച പുലര്‍ച്ചെ ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി കപൂറിനെ കസ്റ്റഡി ലഭിക്കാൻ അപേക്ഷ നൽകുമെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഡിഎച്ച്എഫ്എലുമായി ക്രമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തിലായിരുന്നു റാണ കപൂറിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.
കോടികള്‍ എത്തി
ഡിഎച്ച്എഫ്എലിന് വായ്പ അനുവദിച്ചതിന് പിന്നാലെ റാണ കപൂറിന്റേയും മക്കളുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നാണ് ആരോപണം. ഇത് ശരിയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിലെ കണ്ടെത്തല്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് ഒരു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനേയും റിസര്‍വ് ബാങ്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.
'കേന്ദ്രത്തിന്റെ കാലുപിടിച്ച് വീണ്ടും വായുവിലെത്തിയ ഏഷ്യാനെറ്റ് ന്യൂസിനെ ജനം എടുത്തുടുത്തു':കുറിപ്പ്
കമല്‍നാഥാണ് ചാണക്യന്; ബിജെപി തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി, സര്‍ക്കാര്‍ നില സുക്ഷിതം