യെസ് ബാങ്ക് ഇടപാട്; റാണ കപൂറിന്റെ മക്കള്‍ക്കും ഭാര്യയ്ക്കും എതിരെ കേസെടുത്ത് സിബിഐ
ദില്ലി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന്റെ സ്ഥാപകൻ റാണ കപൂറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ മക്കള്‍ക്കെതിരെയും ഭാര്യയ്ക്കെതിരെയും കേസെടുത്ത് സിബിഐ. കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
റാണ കപൂറിന്റെ മകള്‍ റോഷ്നി കപൂറിനെ ലണ്ടനിലേക്കുള്ള യാത്രാ മധ്യേ മുബൈ വിമാനത്താവളത്തില്‍ വച്ച് ഇന്ന് രാവിലെ തടഞ്ഞിരുന്നു. റാണ കപൂറിന്റെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണിത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റാണ കപൂറിനെ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ ബുധനാഴ്ച വരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ മുബൈ കോടതി ഉത്തരവിട്ടിരുന്നു.
ഡിഎച്ച്എഫ്എല്ലിന് യെസ് ബാങ്ക് വായ്പ നല്കിയ കാലയളവില്‍ റാണ കപൂറിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ വലിയതോതില്‍ പണമെത്തിയിരുന്നു. ഇതാണ് ബാങ്കിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കാരണമായത്. റാണ കപൂറിന്റെ മക്കളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഡുയിറ്റ് എന്ന കമ്പനിക്ക് 600 കോടി രൂപ വായ്പ നല്കിയതും അന്വേഷിക്കുന്നുണ്ട്. റാണ കപൂറിന്റെ മുബൈയിലേയും ഡല്‍ഹിയിലേയും വീടുകളില്‍ അന്വേഷണ സംഘം റെയ്ഡും നടത്തിയിരുന്നു. കൂടാതെ 12500 കോടി രൂപ ഡിഎച്ച്എഫില് നിന്നും എണ്‍പതോളം വ്യാജ കമ്പനികളിലേക്ക് വക മാറ്റിയതായി എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
അതേസമയം, കേസില്‍ അന്വേഷണ സംഘം ഉന്നയിക്കുന്ന ആരോപണങ്ങളെ റാണ കപൂറിന്റെ അഭിഭാഷകന് എതിര്‍ത്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതും പിന്‍വലിക്കാവുന്ന തുക 50000 രൂപയായി നിജപ്പെടുത്തിയതിലുമുള്ള പൊതുവികാരമാണ് റാണ കപൂറിനെതിരെ ഉയരുന്നതെന്ന് അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ഏപ്രില്‍ മൂന്ന് വരെയാണ് ആര്.ബി.ഐയുടെ മൊറട്ടോറിയം നിലനില്ക്കുക.