പൗരത്വ ചർച്ചയിൽ നിന്ന് അമിത് ഷായുടെ ഒളിച്ചോട്ടം, കണ്ണൻ ഗോപിനാഥനോടും യോഗേന്ദ്ര യാദവിനോടും മൗനം!
ദില്ലി: നിയമത്തെക്കുറിച്ച് ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരാളുമായും ചര്‍ച്ച നടത്താതെ ആഭ്യന്തര മന്ത്രി അമിത് ഷാ. മുന്‍ ഐഎസ്എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനും ഷഹീന്‍ ബാഗിലെ പൗരത്വ പ്രക്ഷോഭകരും അമിത് ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ശുഭസൂചനകളൊന്നും ഇതുവരെയില്ല.
കണ്ണന്‍ ഗോപിനാഥന് ശേഷം സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവും അമിത് ഷായോട് ചര്‍ച്ചയ്ക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൗരത്വ വിഷയത്തില്‍ ചര്‍ച്ചയാകാമെന്നും ആവശ്യപ്പെടുന്നവര്‍ക്ക് മൂന്ന് ദിവസത്തിനുളളില്‍ അനുമതി ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞത്.
തുടര്‍ന്നാണ് അമിത് ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കിയത്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയുണ്ടായി. കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ് ഇങ്ങനെയാണ്: '' മൂന്ന് ദിവസം, ഒരു പ്രതികരണവും ഇല്ല, അമിത് ഷായുടെ വാക്കുകള്‍ക്ക് എന്തെങ്കിലുമൊരു വില കൊടുക്കണം.
ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ചാനലില്‍ വന്ന് എന്തെങ്കിലും പറഞ്ഞ് പോകാനാവില്ല. സാരമില്ല. ഞാനിനി ഇത് മുന്നോട്ട് കൊണ്ട് പോകുന്നില്ല. ഇത് ജനാധിപത്യത്തിന്റെ ഒരു പാഠമായി കണ്ടാല്‍ മതി എന്നാണ് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തത്. ഷഹീന്‍ ബാഗ് പ്രക്ഷോഭകര്‍ ഫെബ്രുവരി 16ന് അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ദില്ലി പോലീസ് മാര്‍ച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു. രണ്ട് മാസമായി ഷഹീന്‍ ബാഗില്‍ പൗരത്വ നിയമത്തിന് എതിരെ പ്രക്ഷോഭം നടന്ന് കൊണ്ടിരിക്കുകയാണ്. ചര്‍ച്ചയ്ക്കുളള അമിത് ഷായുടെ ക്ഷണം ഷഹീന്‍ ബാഗിലെ സ്ത്രീ പ്രക്ഷോഭകരും സ്വീകരിച്ചിരുന്നു.