യോഗിക്ക് കിട്ടിയത് "കനത്ത അടി"; ജനവിധി മാനിക്കുന്നു, തോൽവി അപ്രതീക്ഷിതമെന്ന് യോഗി ആദിത്യനാഥ്!
ലഖ്നൗ: ലോക്സഭ ഉപതിരഞ്ഞെടുപ്പി ബിജെപിക്ക് കിട്ടിയത് കനത്ത തിരിച്ചടി. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമായ ഗോരഖ്പുരടക്കം ബിജെപിയെ കൈവിടുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വി അപ്രതീക്ഷിതമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്. ജനവിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ യോഗി ആദിത്യനാഥിന് ഇവിടെ മൂന്നുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന ഖോരക്പൂരിൽ സമാജ്വാദി പാർട്ടിയുടെ പ്രവീൺകുമാർ നിഷാദ് 23,000 വോട്ടുകൾക്കാമ് ബിജെപിയെ തറപറ്റിച്ചത്. ബിജെപിയുടെ തോല്‍വിക്കിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.
|
ബിജെപിയോടുള്ള അമർഷം
അതേസമയം ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അമര്‍ഷമാണെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും നാമമാത്ര വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ‘ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ട്. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഒരു രാത്രി കൊണ്ട് സംഭവിക്കുക അസാധ്യമാണല്ലോ' എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിത്.
|
അഭിനന്ദനവുമായി മമത
യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ജനവധി. ഫുല്‍പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ 59,613 വോട്ടിന്റെ ലീഡ് നേടി സമാജ് വാദി പാര്‍ട്ടിയുടെ നരേന്ദ്ര പ്രതാപ് സിങ് പട്ടേല്‍ വിജയത്തിലേക്ക് കടക്കുകയും ചെയ്തു. ഗോരഖ്പുരില്‍ എസ്പിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് 22,954 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നുമുണ്ട്. അതേസമയം ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തില്‍ മായാവതിയെയും അഖിലേഷ് യാദവിനെയും അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്ത് വരികയും ചെയ്തു.
ബിജെപിയുടെ അന്ത്യത്തിന്റെ തുടക്കം
ബിജെപിയുടെ അന്ത്യത്തിന്റെ തുടക്കമാണിതെന്നാണ് മമത ബാനർജി ട്വീറ്റ് ചെയ്തത്. ബീഹാറിലെ അരാരിയ, ജെഹനാബാദ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയെയും ലാലു പ്രസാദ് യാദവിനെയും മമതാ ബാനര്‍ജി അഭിനന്ദിച്ചു. മഹത്തായ വിജയം എന്നാണ് മമതയുടെ കമന്റ്. "ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അതൃപ്തിയാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായിരിക്കുന്നത്. സര്‍ക്കാര്‍ തങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നാണ് എസ്പി നേതാവ് രാം ഗോപാൽ യാദവ് പ്രതികരിച്ചത്.
|
അപ്രതീക്ഷിത തിരിച്ചടി
ബിഎസ്പി വോട്ടുകള്‍ ഇങ്ങനെ എസ്പിയിലേക്ക് ഒഴുകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അന്തിമഫലം വന്നശേഷം കാര്യങ്ങള്‍ വിശകലനം ചെയ്യും. ഭാവിയില്‍ എസ്പി, ബിഎസ്പി, കോൺഗ്രസ് എന്നിവർ ഒന്നിച്ച് വന്നാൽ എങ്ങിനെ നേരിടണമെന്ന് തയ്യാറെടുക്കുമെന്നാണ് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കെപി മൗര്യ വ്യക്തമാക്കിയത്. 2019ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നയങ്ങള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയിൽ പകച്ചിരിക്കുകയാണു ബിജെപി. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ബിഹാറിലെ അരരിയയിലും ബിജെപി സ്ഥാനാർഥി തോറ്റു. ഇവിടെ ആർജെഡി സ്ഥാനാർഥി സർഫറാസ് ആലമാണ് ജയിച്ചത്. 61,988 വോട്ടുകൾക്കാണ് ആലത്തിന്റെ വിജയം.