48 സെക്കന്റ് പ്രസംഗം, പാകിസ്താൻ 8 തവണ, കെജ്രിവാളിനെതിരെ പാകിസ്താനെ ആയുധമാക്കി ആദിത്യനാഥ്
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ദില്ലിയില്‍ വിദ്വേഷ പ്രചാരണം അരങ്ങ് തകര്‍ക്കുന്നു. ബിജെപി എംപിമാരും മുഖ്യമന്ത്രിമാരും നേതാക്കളും അടക്കമുളളവരാണ് വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഷഹീൻ ബാഗിലെ സമരക്കാർ വീടുകളിൽ കയറി ബലാത്സംഗം ചെയ്യുമെന്ന് ബിജെപി എംപി പർവേസ് ശർമയും രാജ്യത്തെ 'ഒറ്റുകാരെ' വെടിവെക്കാൻ ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും വൻ പ്രതിഷേധം നേരിടുകയാണ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയില്‍ ബിജെപി പ്രചാരണ റാലിയില്‍ ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്രിവാളിനേയും കടന്നാക്രമിച്ചതും പാകിസ്താനെയും ഷഹീന്‍ബാഗിനേയും കൂട്ടുപിടിച്ചാണ്.
തന്റെ പ്രസംഗത്തില്‍ 48 സെക്കന്റിനിടെ ആദിത്യനാഥ് 8 തവണയാണ് പാകിസ്താനെ പരാമര്‍ശിച്ചത്. ആദിത്യനാഥിന്റെ പ്രസംഗത്തിനിടെ ജയ് ശ്രീറാം വിളികളും മുഴങ്ങിക്കൊണ്ടിരുന്നു. ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ കശ്മീരിലെ തീവ്രവദികളെ പിന്തുണയ്ക്കുന്നവരാണ് എന്ന് ആദിത്യനാഥ് ആരോപിച്ചു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണി വിതരണം നടത്തുകയാണ് എന്നും ആദിത്യനാഥ് ആക്ഷേപിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് എതിരെ അരവിന്ദ് കെജ്രിവാള്‍ സംസാരിക്കുന്നത് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാഷയിലാണ്. ദില്ലിയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുമ്പോള്‍ അരവിന്ദ് കെജ്രിവാളിന് വേണ്ടി സംസാരിക്കുന്നത് പാകിസ്താന്റെ മന്ത്രിമാരാണ് എന്നും ആദിത്യനാഥ് പറഞ്ഞു.
ജെഎന്‍യുവിലും ജാമിയയിലും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചവര്‍ക്കൊപ്പമാണ് കെജ്രിവാള്‍. പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്യുന്നവര്‍ ഇന്ത്യ ലോകശക്തിയാകണം എന്ന് ആഗ്രഹിക്കാത്തവരാണ് എന്നും ആദിത്യനാഥ് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുളള സുപ്രീം കോടതി ഉത്തരവിനോടും കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടും രോഷമുളളവര്‍ പ്രതിഷേധിക്കാന്‍ കണ്ടെത്തിയ വഴിയാണ് പൗരത്വ സമരങ്ങളെന്നും ആദിത്യനാഥ് പറഞ്ഞു.