പോർമുഖം തുറന്ന് ഉദ്ധവ് താക്കറെയും യോഗിയും! ചെരിപ്പൂരി മുഖത്തടിക്കണമെന്ന് ഉദ്ധവ്.. മറുപടിയുമായി യോഗി
മുംബൈ: ഏറെക്കാലം നീണ്ട് നിന്ന ശീതപ്പോരിനൊടുവിലാണ് ബിജെപിയുമായുള്ള സഖ്യം ശിവസേന ഉപേക്ഷിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോകസഭാ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകരായി അതിന് ശേഷം ശിവസേന മാറി.
മോദിയുടെ കടുത്ത വിമര്‍ശകനായ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലാണ് പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. പാല്‍ഖര്‍ സന്ദര്‍ശനത്തിന് എത്തിയ യോഗി ആദിത്യനാഥ് ചെരുപ്പ് അഴിച്ച് വെക്കാതെ ശിവജിയുടെ ചിത്രത്തില്‍ പൂമാലയിട്ടതാണ് പൊട്ടിത്തെറിക്ക് കാരണം.
ചെരിപ്പൂരി മുഖത്തടിക്കണം
ശിവസേന മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് യോഗി ആദിത്യനാഥിനെതിരെ ആദ്യം ഉദ്ധവ് താക്കറെ രംഗത്ത് വന്നത്. ശിവജിയുടെ ചിത്രത്തില്‍ ചെരിപ്പിട്ട് യോഗി പൂമാല അണിയിച്ചതിനെ ഉദ്ധവ് താക്കറെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ആ ചെരിപ്പൂരി അയാളുടെ മുഖത്ത് അടിക്കാനാണ് തനിക്ക് തോന്നിയത് എന്നാണ് ഉദ്ധവ് ലേഖനത്തില്‍ എഴുതിയത്
യോഗിയല്ല ഭോഗി
യോഗിയല്ല ഭോഗിയാണ് ആദിത്യനാഥെന്നും താക്കറെ തുറന്നടിച്ചു. യോഗിയെന്ന് വിളിക്കാനുള്ള ഒരു യോഗ്യതയും ആദിത്യനാഥിനില്ല. യോഗി ആയിരുന്നുവെങ്കില്‍ എല്ലാം ത്യജിച്ച് ഗുഹയില്‍ പോയിരുന്നേനെ. എന്നാല്‍ ആദിത്യനാഥ് മുഖ്യമന്ത്രിക്കസേരയില്‍ പോയി ഇരിക്കുകയാണ് ചെയ്തതെന്നും ഉദ്ധവ് താക്കറെ സാംമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തി.
താക്കറെയെക്കാളും സംസ്‌ക്കാരം ഉള്ളവൻ
ഉദ്ധവ് താക്കറെയുടെ വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി യോഗി ആദിത്യനാഥും രംഗത്ത് വന്നതോടെ വാക്‌പോര് കൊഴുത്തിരിക്കുന്നു. താന്‍ ഉദ്ധവ് താക്കറെയെക്കാളും സംസ്‌ക്കാരം ഉള്ളവനാണ് എന്നാണ് ആദിത്യനാഥിന്റെ മറുപടി. തന്നെ ഉദ്ധവ് താക്കറെ ഒരു കാര്യവും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും യോഗി ആദിത്യനാഥ് പ്രതികരിച്ചു. പാല്‍ഗര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് നേതാക്കളുടെ വാക്‌പോര്.
ശിവസേന വഞ്ചകരാണെന്ന് ഫട്‌നാവിസ്
പാല്‍ഘര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശിവസേനയുടേയും ബിജെപിയുടേയും നേതാക്കള്‍ തമ്മില്‍ മഹാരാഷ്ട്രയില്‍ കടുത്ത വാക്‌പോര് തന്നെ നടക്കുന്നുണ്ട്. ശിവസേന വഞ്ചകരാണെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയേയും യോഗി ആദിത്യനാഥിനേയും കടന്നാക്രമിച്ച് സാംമ്‌നയില്‍ ഉദ്ധവ് താക്കറെ ലേഖനം എഴുതിയത്.
ഭ്രാന്തനായ കൊലയാളിയാണ് ബിജെപി
ബിജെപി എംപിയുടെ മരണത്തെ തുടര്‍ന്നാണ് പാല്‍ഘറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അന്തരിച്ച എംപി ചിന്തമന്‍ വനഗയുടെ മകനെയാണ് ശിവസേന പാല്‍ഘറില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇത് വഴി ശിവസേന കാണിച്ചത് വഞ്ചനയാണ് എന്നാണ് ഫട്‌നാവിസ് ആരോപിച്ചത്. എന്നാല്‍ വഴിയില്‍ തടസ്സമാകുന്ന എന്തിനേയും കുത്തിവീഴ്ത്തുന്ന ഭ്രാന്തനായ കൊലയാളിയാണ് ബിജെപി എന്നാണ് സാംമ്‌നയിലൂടെ ശിവസേന നല്‍കിയ മറുപടി.