ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ദുർബലപ്പെടുത്തിയത് മുഗളരും ബ്രിട്ടീഷുകാരുമെന്ന് യോഗി ആദിത്യനാഥ്!
മുംബൈ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുത്തനെയാണ് ഇപ്പോൾ പോകുന്നത്. രാജ്യത്തെ പല കമ്പനികളും ഉൽപ്പാദനം വരെ കുറച്ചു. അഞ്ച് രൂപയുടെ ബിസ്ക്കറ്റ് പോലും ആളുകൾ വാങ്ങുന്നത് കുറഞ്ഞെന്നാണ് പാർലേ ജി ബിസ്ക്കറ്റ് കമ്പനിയുടെ വാദം. ഇത്തരത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയരുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ആശങ്കപ്പെടാനൊന്നും തന്നെയില്ലെന്നതാണ് കേന്ദ്രത്തിന്റെ വാദം.
എന്നാൽ മുഗളരും ബ്രിട്ടീഷുകാരും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ദുര്‍ബലപ്പെടുത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. മുംബൈയില്‍ വേള്‍ഡ് ഹിന്ദു എക്കണോമി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഗളരുടെ വരവിന് മുമ്പ് ലോകത്തെ വലിയ സാമ്പത്തികശക്തിയായിരുന്നു ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞതായും ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
മുഗളരുടെ കാലത്ത് ലോക സമ്പദ്‌വ്യവസ്ഥയുടെ 36 ശതമാനം ഇന്ത്യയുടെ കൈവശമായിരുന്നു. എന്നാല്‍ മുഗളര്‍ക്കു ശേഷം ബ്രിട്ടീഷുകാര്‍ എത്തിയതോടെ ഇന്ത്യയുടെ പങ്ക് 20ശതമാനമായി കുറഞ്ഞു. 200വര്‍ഷത്തെ ഭരണം കൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കി. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന സമയമായപ്പോഴേക്കും രാജ്യം അതിന്റെ പഴയപെരുമയുടെ നിഴല്‍ മാത്രമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.