കൊവിഡ് ഹോട്ട് സ്പോട്ടുകൾക്ക് മുസ്ലീം പള്ളികളുടെ പേര് നൽകി യോഗി സർക്കാർ;രൂക്ഷവിമർശനവുമായി കോൺഗ്രസ്
ലഖ്നൗ; കൊവിഡ് ഹോട്ട് സ്പോട്ടുകൾക്ക് മുസ്ലീം പള്ളികളുടെ പേര് നൽകിയ യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടി വിവാദമാകുന്നു. ലഖ്നൗവിലെ ഹോട്ട് സ്പോട്ടായിട്ടുള്ള ഇടങ്ങൾക്കാണ് മുസ്ലീം പള്ളികളുടെ പേര് നൽകിയിരിക്കുന്നത്. രാജ്യത്ത് കൊറോണ രോഗം വ്യാപിച്ചതില്‍ തബ്ലീഗ് ജമാഅത്തിന് ഉത്തരവാദിത്തമുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.
Recommended Video
അതേസമയം സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ദി പ്രിന്റാണ് വാർത്ത പുറത്തുവിട്ടത്. വിശദാംശങ്ങളിലേക്ക്
മുസ്ലീം പള്ളികളുടെ പേര്
ലഖ്നൗവിലെ സർദാർ ബസാറിലെ ഹോട്ട്സ്പോട്ടുകളിലൊന്നിനെ ‘മസ്ജിദ് അലി ജാൻ, സമീപ പ്രദേശങ്ങൾ എന്നാണ് കോവിഡ് -19 ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ പരാമർശിച്ചിരിക്കുന്നത്. അതുപോലെ വസിർഗഞ്ചിലെ മുഹമ്മദിയ മസ്ജിദ്, ത്രിവേണി നഗറിലെ ഖജൂർ വാലി മസ്ജിദ്, ഫൂൾ ബാഗ് / നസർബാഗ് മസ്ജിദ് എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്.
വർഗീയ ധ്രുവീകരണം
അതേസമയം കോവിഡ് നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കി ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ് എന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു കുറ്റപ്പെടുത്തി. രോഗത്തിന് ഒരു പ്രത്യേക സമുദായത്തെ പഴിചാരുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ലല്ലു പറഞ്ഞു.
സങ്കീർണമാണ്
ഇത്തരമൊരു സാഹചര്യത്തിൽ മതത്തെ മാറ്റ് നിർത്തി യോജിച്ച് പ്രവർത്തിക്കുകയാണ് വേണ്ട്. ഇപ്പോൾ തന്നെ സാഹചര്യം സങ്കീർണമാണ്. ഇനി അത് കൂടുതൽ സങ്കീർണമാക്കരുതെന്ന് സമാജ്വാദി പാർട്ടി നേതാവ് ജൂഹി സിംഗ് പറഞ്ഞു. പള്ളികളുടെ പേര് നൽകി ഹോട്ട് സ്പോട്ടുകൾ വേർതിരിച്ച സർക്കാരിന്റെ നടപടി അവർ ഇതുവരെ ചെയ്ത നടപടികൾക്ക് അപവാദമുണ്ടാക്കുന്നതാണെന്ന് പ്രദേശവാസി പ്രതികരിച്ചു.
ഹിന്ദുക്കളും മുസ്ലീങ്ങളും
കോവിഡ് -19 വ്യാപനത്തിന് പിന്നിൽ മുസ്ലീങ്ങളാണെന്ന ധാരണ സൃഷ്ടിക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല ഇത്. കേസുകളുടെ വർദ്ധനവിന് പിന്നിലെ പ്രധാന കാരണം തബ്ലീഗി പ്രവർത്തകരാണെന്നാണ് കുറ്റപ്പെടുത്തുന്നത്. ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളിൽ മുസ്ലിം, ഹിന്ദു സമുദായങ്ങൾ ഒരുമിച്ച് കഴിയുന്ന ഇടങ്ങളാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ഉത്തർപ്രദേശിൽ മാത്രം
പ്രദേശങ്ങൾക്ക് ക്ഷേത്രങ്ങളുടെയോ ക്രിസ്ത്യൻ പള്ളികളുടെയോ പേര് നൽകാത്തപ്പോൾ എന്തുകൊണ്ടാണ് അവയ്ക്ക് പള്ളികളുടെ പേര് നൽകുന്നതെന്ന് മറ്റൊരു പ്രദേശവാസി ചോദിച്ചു. ഇത് ഉത്തർപ്രദേശിൽ മാത്രം നടക്കുന്ന കാര്യമാണെന്ന് നിയമ അധ്യാപകൻ അബ്ദുൾ ഹാഫിസ് ഗാന്ധി കുറ്റപ്പെടുത്തി.
ന്യൂനപക്ഷ കമ്മീഷൻ
രാജ്യത്ത് കൊവിഡ് രോഗികളുടെ മതം തിരിച്ചുള്ള കണക്കുകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും യോഗി സർക്കാർ എന്തുകൊണ്ടാണ് ഇപ്പോഴും മതം തിരിച്ചുള്ള കണക്കുകൾ പുറത്തുവിടുന്നതെന്നും അദ്ദേഹം ചോദിച്ചു. നേരത്തേ ദില്ലി സർക്കാരിന്റെ കൊവിഡ് ബുള്ളറ്റിനിൽ നിസാമുദ്ദീൻ മർക്കസിൽ പങ്കെടുത്തവരുടെ പേര് പ്രത്യേകം പറഞ്ഞിരുന്നു. ഇതിനെതിരെ ന്യൂനപക്ഷ കമ്മീഷൻ രംഗത്തെത്തിയിരുന്നു.
പള്ളികളുടെ പേര് നൽകിയത്
അതേസമയം പോസിറ്റീവ് കേസുകളുള്ള മേഖലകളായത് കൊണ്ടാണ് പള്ളികളുടെ പേര് നല്‍കിയതെന്നും ഇതില്‍ വര്‍ഗീയതയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. അതിനിടെ കഴിഞ്ഞ ദിവസം തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്കെതിരെ യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ക്രിമിനല്‍ പ്രവര്‍ത്തനമാണ് അവര്‍ ചെയ്തതെന്നായിരുന്നു യോഗി പറഞ്ഞു.
സർക്കാർ തിരിച്ചറിഞ്ഞു
അതേ രീതിയില്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം. ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് യോഗത്തില്‍ പങ്കെടുത്ത 3000ത്തോളം പേരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞുവെന്നും യോഗി പറഞ്ഞു.രോഗം ബാധിക്കുക എന്നത് കുറ്റകൃത്യമല്ല. എന്നാല്‍ കൊറോണ പോലുള്ള രോഗം മറച്ചുവയ്ക്കുന്നത് കുറ്റകൃത്യമാണ്. നിയമം ലംഘിച്ചവര്‍ക്കെതിരെ യുപി സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.