സുബോധ് കുമാറിന്റെ കൊലപാതകം യോഗിക്ക് വിഷയമല്ല; ഗോവധത്തില്‍ കര്‍ശന നടപടി വേണം... പിന്നെ കബഡിയും ഷോയും
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഗോവധത്തിന്റെ പേരില്‍ നടന്ന അക്രമത്തില്‍ കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ദാദ്രി കൊലപാതക കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാര്‍ സിങ്ങ് എന്ന പോലീസ് ഇന്‍സ്‌പെക്ടറെ ആണ് അക്രമികള്‍ കല്ലെറിഞ്ഞും വെടിവച്ചും കൊന്നുകളഞ്ഞത്.
ദാദ്രി കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥനെ കൊന്നു; അതും പശുവിന്റെ പേരില്‍... യുപിയില്‍ സംഭവിക്കുന്നത്
എന്നാല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതല്ല പ്രധാനം എന്ന രീതിയില്‍ ആണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ബുലന്ദ്ശഹര്‍ സംഭവത്തില്‍ ഗോവധം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം എന്നാണ് യോഗി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
ബുലന്ദ്ഷഹർ കലാപം ലക്ഷ്യം വെച്ചത് പത്ത് ലക്ഷത്തോളം മുസ്ലീങ്ങളെ? ആസൂത്രിതമെന്ന് സൂചന
ബുലന്ദ്ശഹറില്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടതിന് ശേഷം യോദി ആദിത്യനാഥ് പങ്കെടുത്ത പരിപാടികളും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഗൊരഖ്പൂരില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും കബഡ് ടൂര്‍ണമെന്റും കഴിഞ്ഞതിന് ശേഷം മാത്രമാണ് യോഗി അടിയന്തര യോഗത്തിനായി ലഖ്‌നൗവിലേക്ക് തിരിച്ചത്.
സുബോധ് കുമാര്‍ സിങ്
2015 ല്‍ ദാദ്രിയില്‍ ഗോമാംസം സൂക്ഷിച്ചു എന്നാരോപിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന ആളെ തല്ലിക്കൊന്നിരുന്നു. ഈ കേസ് അന്വേഷിച്ചിരുന്നത് സുബോധ് കുമാര്‍ സിങ് ആയിരുന്നു. അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നുള്ള നിര്‍ണായക തെളിവുകള്‍ ശേഖരിച്ചതും സുബോധ് തന്നെ. എന്നാല്‍ പിന്നീട് കേസന്വേഷണത്തില്‍ നിന്ന് സുബോധിനെ മാറ്റി. സ്ഥലംമാറ്റുകയും ചെയ്തു.
കരുതിക്കൂട്ടിയുള്ള അക്രമം
ബുലന്ദ്ശഹറില്‍ ഗോവധം ആരോപിച്ച് കഴിഞ്ഞ ദിവസം ഉണ്ടായ അക്രമം കലാപ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. ചില ദൃക്‌സാക്ഷി മൊഴികളും ഇത് സ്ഥിരീകരിക്കുന്നുണ്ട്. സുബോധ് കുമാറിനെ ലക്ഷ്യം വച്ചായിരുന്നോ അക്രമം എന്നും സംശയിക്കപ്പെടുന്നുണ്ട്. തലയ്ക്ക് വെടിയേറ്റാണ് സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്.
യോഗിയുടെ താത്പര്യം?
രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ഒരു സംഭവം നടക്കുമ്പോള്‍ യോഗി ആദിത്യനാഥ് തന്റെ ജന്മനാടായ ഗൊരഖ്പൂരില്‍ ആയിരുന്നു. തിങ്കളാഴ്ച രാത്രി അവിടെ നടന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയില്‍ പങ്കെടുത്ത യോഗി, അടുത്ത ദിവസം കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തതിന് ശേഷം മാത്രമായിരുന്നു ലഖ്‌നൗവിലേക്ക് മടങ്ങിയത്.
അടിയന്തര യോഗം
ലഖ്‌നൗവില്‍ തിരിച്ചെത്തിയതിന് ശേഷം യോഗി ആദിത്യനാഥ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. എന്നാല്‍ ാ യോഗത്തില്‍ പോലും സുബോധ് കുമാര്‍ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം ചര്‍ച്ചയായില്ലെന്നാണ് എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗോവധത്തിനെതിരെ കര്‍ശന നടപടി
ബുലന്ദ്ശഹറില്‍ നടന്ന ഗോവധത്തില്‍ കര്‍ശന നടപടി സ്വീകരിക്കണം എന്നാണ് യോഗി ആദിത്യനാഥ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോവധത്തില്‍ പങ്കാളികളായ എല്ലാവരേയും ഉടന്‍ അറസ്റ്റ് ചെയ്യണം എന്നും യോഗി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സുബോധിനെ കൊന്നത് സംഘപരിവാര്‍ നേതാവ്
സുബോധ്കുമാര്‍ സിങിനെ വെടിവച്ച് കൊന്ന കേസിലെ പ്രധാന പ്രതി സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ് ദള്‍ നേതാവാണ്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാള്‍ തന്നെയാണ് ഗോവധത്തിലെ പരാതിക്കാരനും.
ഗോവധത്തിലെ പ്രതികളുടെ പ്രായം 11 ഉം 12 ഉം?
ഗോവധം സംബന്ധിച്ച പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതില്‍ രണ്ട് പ്രതികളുടെ പ്രായം കേട്ടാല്‍ ആരും അമ്പരക്കും. 11 ഉം 12 ഉം വയസ്സുള്ള ബന്ധുക്കളായ രണ്ട് കുട്ടികളേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും കസ്റ്റഡിയില്‍ എടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.