ഒരു മാസം കൊണ്ട് കുതിച്ച് യോഗി! മോദിയുടെ പിൻഗാമി, യുപിയിൽ പ്രിയങ്കയും കോൺഗ്രസും കളിക്ക് പുറത്ത്!
ദില്ലി: പറയത്തക്ക ഭരണ നേട്ടങ്ങള്‍ ഇല്ലാതിരുന്നിട്ടും, നോട്ട് നിരോധനവും ജിഎസ്ടിയു പോലെ ജനങ്ങളെ ദുരിതത്തിലാക്കിയ തീരുമാനങ്ങളെടുത്തിട്ടും 2019ല്‍ നരേന്ദ്ര മോദിയെ രാജ്യം വീണ്ടും വിജയിപ്പിച്ചു. നരേന്ദ്ര മോദി ഒരാളുടെ പ്രതിച്ഛായയുടെ ബലത്തില്‍ ബിജെപി തുടര്‍ച്ചയായി രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു.
മോദിക്കൊത്ത ഒരു നേതാവും ബിജെപിയില്‍ ഇല്ല എന്നാണ് മോദി ആരാധകരുടെ വാദം. ബിജെപിയില്‍ മോദിക്ക് ശേഷം പ്രളയം എന്നതാണോ അവസ്ഥ. ഉത്തര്‍ പ്രദേശില്‍ ഈ കൊവിഡ് കാലത്ത് യോഗി ആദിത്യനാഥ് നടത്തുന്ന നീക്കങ്ങള്‍ മോദിക്ക് ശേഷം ബിജെപിയില്‍ ആര് എന്ന ചോദ്യത്തിനുളള ഉത്തരമാണ്.
യോഗിയുടെ അച്ഛന്റെ മരണം
മൂന്ന് വര്‍ഷമായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ ഉത്തര്‍ പ്രദേശ് ഭരിക്കുന്നു. ഇതിനിടെ ഭരണപരമായി ഒരു നേട്ടവും ഉയര്‍ത്തിക്കാണിക്കാനില്ല യോഗി സര്‍ക്കാരിന്. എന്നാല്‍ ഈ കൊവിഡ് കാലത്ത് യോഗി ആദിത്യനാഥിന്റെ പേര് വാര്‍ത്തകളില്‍ നിറയുന്നുണ്ട്. അച്ഛന്‍ മരിച്ച വാര്‍ത്ത അറിഞ്ഞിട്ടും കൊവിഡ് അവലോകന യോഗം തുടര്‍ന്ന, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അച്ഛന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ പോലും പങ്കെടുക്കാത്ത മുഖ്യമന്ത്രിയെ പ്രശംസ കൊണ്ട് മൂടുന്നു.
പുകഴ്ത്തി മാധ്യമങ്ങൾ
നിറഞ്ഞ കണ്ണുകളോടെ മുഖ്യമന്ത്രി യോഗം തുടര്‍ന്നെന്നും, അന്ന് മുഴുവന്‍ കണ്ണീര്‍ മറയ്ക്കാന്‍ അദ്ദേഹം മാസ്‌ക് ധരിച്ചെന്നും പത്രങ്ങള്‍ എഴുതി.അമ്മയ്ക്ക് എഴുതിയ കത്തില്‍ അച്ഛനെ അവസാനമായി കാണാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ കര്‍ത്തവ്യബോധം തന്നെ അതിന് അനുവദിക്കുന്നില്ലെന്നും ആദിത്യനാഥ് എഴുതിയതിനെ മാധ്യമങ്ങള്‍ വാതോരാതെ പുകഴ്ത്തി. തന്റെ 20ാം വയസ്സില്‍ വീട് വിട്ട അജയ് ഭിഷ്ടില്‍ നിന്നും കുടുംബത്തിന് മുകളില്‍ ജനത്തെ പ്രതിഷ്ഠിച്ച ആദിത്യനാഥ് എന്ന യോഗിയിലേക്കുളള പരിവര്‍ത്തനമാണ് ഒരാഴ്ച മാധ്യമങ്ങളില്‍ നിറഞ്ഞത്.
നിര്‍മ്മിച്ചെടുക്കുന്ന ഇമേജ്
ഉത്തരാഖണ്ഡിലെ ഗ്രാമത്തില്‍ പൂക്കള്‍ വിറ്റ് ജീവിക്കുന്ന ആദിത്യനാഥിന്റെ സഹോദരിയെ ഒരു ചാനല്‍ അഭിമുഖം നടത്തുക വരെ ചെയ്തു. ഭീതിയിലായ ജനം പ്രതീക്ഷയുടെ ഒരു കിരണം ആഗ്രഹിക്കുന്ന ഈ സമയത്ത് യോഗി നിര്‍മ്മിച്ചെടുക്കുന്ന ഇമേജ് രക്ഷകന്റേതാണ്. സ്വന്തം നഷ്ടത്തേക്കാള്‍ വലുതാണ് ജനങ്ങളെന്ന് കരുതുന്ന ഒരു മുഖ്യമന്ത്രിയാണല്ലോ തങ്ങളുടേതെന്ന് യുപിയിലെ പാവങ്ങള്‍ ആശ്വസിക്കുന്നു.
വീഴ്ചകളെല്ലാം മറന്നു
യോഗി ആദിത്യനാഥിന്റെ പ്രതിയോഗികളും ഈ ഒരാഴ്ച കൊണ്ട് നിരായുധരായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിക്ക് വരെ കഴിഞ്ഞ ദിവസം യോഗിയെ അഭിനന്ദിക്കേണ്ടതായി വന്നു. അച്ഛന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുന്നില്ല എന്ന ഒരൊറ്റ തീരുമാനം യോഗിയുടെ മൂന്ന് വര്‍ഷത്തെ ഭരണത്തിന്റെ വീഴ്ചകളെ എല്ലാം മായ്ച്ച് ശുദ്ധീകരിച്ചിരിക്കുകയാണ് എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.
ആഗ്ര മോഡലിന് എന്ത് പറ്റി
23 കോടി ജനങ്ങളുളള ഒരു സംസ്ഥാനത്ത് 61,799 എന്ന ഏറ്റവും കുറവ് കൊവിഡ് പരിശോധനകള്‍ മാത്രമേ നടക്കുന്നുളളൂ എന്നതടക്കമുളള കാര്യങ്ങള്‍ എവിടെയും ചര്‍ച്ചയാകാതായി. ഏറെ പുകഴ്ത്തപ്പെട്ട ആഗ്ര മോഡലിന് എന്ത് പറ്റിയെന്ന് ആരും ചോദിക്കാതെയായി. ഭില്‍വാഡ മോഡലില്‍ ആഗ്രയും കൊവിഡിനെ തുരത്തി എന്നായിരുന്നു പ്രചാരണം.
നരേന്ദ്ര മോദി മാതൃക
കേന്ദ്ര സര്‍ക്കാര്‍ ഉത്തര്‍ പ്രദേശിനെ അഭിനന്ദിച്ചു. എന്നാല്‍ ആഗ്രയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. അച്ഛന്റെ സംസ്‌ക്കാരച്ചടങ്ങ ഉപേക്ഷിച്ചു എന്നത് യോഗിയുടെ ഭരണനൈപുണ്യത്തിന്റെ അളവ് കോലായി മാറിയിരിക്കുന്നു. നരേന്ദ്ര മോദിയെ ആണ് യോഗി ആദിത്യനാഥ് മാതൃകയാക്കുന്നത്. രാജ്യത്തെ സേവിക്കാന്‍ കുടുംബത്തെ ഉപേക്ഷിച്ച ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സൂപ്പര്‍ സിഎം
അധികാരത്തിലെത്തിയ ഒന്നാം ദിവസം മുതലാണ് മോദിയാണ് യോഗിയുടെ മാതൃക. മോദിയെ പോലെ യോഗിയും തന്റെ ഓഫീസില്‍ ബയോമെട്രിക് അറ്റന്‍ഡന്‍സ് നടപ്പാക്കി. മന്ത്രിമാരോട് സ്വത്ത് വെളിപ്പെടുത്താനാവശ്യപ്പെട്ടു. ജീവനക്കാരെക്കൊണ്ട് ശുചിത്വ പ്രതിജ്ഞ എടുപ്പിച്ചു. മോദിയെ പോലെ യോഗിയും ഉത്തര്‍ പ്രദേശിലെ സൂപ്പര്‍ സിഎം ആയി. കേന്ദ്രത്തിലേത് പോലെ യുപിയിലും മന്ത്രിമാര്‍ അണിയറയിലായി.
1 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തി
ഗുജറാത്തില്‍ മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങള്‍ പഠിക്കാന്‍ യോഗി ഉദ്യോഗസ്ഥരെ നിയോഗിച്ചു. മോദി ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍, യോഗി യുപിയെ 1 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധത്തിലും യോഗിയുടെ മോഡല്‍ പ്രധാനമന്ത്രി തന്നെയാണ്.
മോദിയുടെ പിന്‍ഗാമി
മോദി 11 എംപവേര്‍ഡ് കമ്മിറ്റിയെ നിയോഗിച്ചപ്പോള്‍ യോഗി ടീം-11 ഉണ്ടാക്കി. യോഗിയെ മോദിയുടെ പിന്‍ഗാമിയായാണ് ബിജെപിയിലെ തന്നെ പലരും കാണുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മോദിക്കുണ്ടായിരുന്നത് പോലെ യോഗിക്കും ആര്‍എസ്എസ് പിന്തുണയുണ്ട്. കടുത്ത ഹിന്ദുത്വവാദിയുമാണ് യോഗി. തീവ്രമായ വര്‍ഗീയത നിറഞ്ഞ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധന്‍ കൂടിയാണ് യുപി മുഖ്യമന്ത്രി.
പ്രിയങ്കയ്ക്ക് വെല്ലുവിളി
രാജ്യത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വേദികളിലെ താരപ്രചാരകനാണ് യോഗി ആദിത്യനാഥ്. അടുത്ത ഹിന്ദു ഹൃദയ സാമ്രാട്ട് ആകാനുളള ശ്രമത്തിലാണ് യോഗി. ഇപ്പോഴാകട്ടെ യോഗിയുടെ പ്രതിച്ഛായ ഇരട്ടിയുമായിരിക്കുന്നു. അയോധ്യയില്‍ ക്ഷേത്രം കൂടി ഉയരുന്നതോടെ 2022ലെ യുപി തിരഞ്ഞെടുപ്പില്‍ യോഗിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നേക്കില്ല. അങ്ങനെ വന്നാല്‍ മോദിക്ക് ശേഷം കേന്ദ്രത്തില്‍ ബിജെപിക്ക് മറ്റൊരാളെ ചിന്തിക്കേണ്ടി വരില്ല. മാത്രമല്ല യുപി പിടിക്കാൻ നിയോഗിക്കപ്പെട്ട പ്രിയങ്ക ഗാന്ധിക്ക് തോറ്റ് തല താഴ്ത്തേണ്ടതായും വരും.