ഉത്തർപ്രദേശിൽ പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; വടിയെടുത്ത് യോഗി ആദിത്യനാഥ്, കർശന നടപടി
ലഖ്നോ: ഉത്തർപ്രദേശിൽ പശുക്കളുടെ കൂട്ടമരണത്തെ തുടർന്ന് എട്ട് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്പെൻഡ് ചെയ്തു. ഗോ സംരക്ഷണത്തിൽ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്യോഗസ്ഥരോട് രോക്ഷാകുലനായാണ് യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ, വില്ലേജ് പഞ്ചായത്ത് ഓഫീസർ, ചീഫ് വെറ്ററനറി ഓഫീസർ, അയോധ്യയിലെ പശു സംരക്ഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് നടപടി നേരിട്ടത്.
മിർസാപൂർ ജില്ലയിലെ ചീഫ് വെറ്റിനറി ഓഫീസർ ഡോ എകെ സിംഗ്, നഗർ പാലിക എക്സിക്യൂട്ടിവ് ഓഫീസർ മുകേഷ് കുമാർ, മുനിസിപാലിറ്റി സിറ്റി എഞ്ചിനീയർ രാജി ഉപാദ്ധ്യായ് എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഒരു ജില്ലാ കളക്ടർ അടക്കം മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. പശു സംരക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം ആരോഗ്യപരമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടത് ഉദ്യോഗസ്ഥരുടെ കൂട്ടുത്തരവാദിത്തമാണെന്ന് യോഗി ആദിത്യനാഥ് ഓർമിപ്പിച്ചു.

വീഴച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഭാവിയിൽ കർശന നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. അയോധ്യ, മിർസാപൂർ, പ്രയാഗ്രാജ് തുടങ്ങിയ ഇടങ്ങളിൽ പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ജൂലൈ 12ന് പ്രയാഗ് രാജിലെ പശു സംരക്ഷ കേന്ദ്രത്തിൽ 35 പശുക്കളാണ് ചത്തത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അയോധ്യയിൽ 50 പശുക്കളാണ് ചത്ത്. പശുക്കളുടെ ജഡം തൊഴുത്തിൽ തന്നെ സംസ്കരിച്ചതായും മേൽനോട്ടക്കാരനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.












Click it and Unblock the Notifications