'ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന്' മോദിയ്ക്ക് നന്ദി പറഞ്ഞ് യോഗി; നടക്കാനിരിക്കുന്നത് എന്ത്... ഒതുക്കുമോ, അതോ?
ദില്ലി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. രണ്ട് പേരും തമ്മില്‍ കൂടിക്കാഴ്ചയും നടത്തി. അമിത് ഷായുമായും യോഗിയുടെ കൂടിക്കാഴ്ച നടന്നു.
യോഗിയുടെ ഏകാധിപത്യത്തിനും വണ്‍ മാന്‍ ഷോയ്ക്കും എതിരെ ഉത്തര്‍ പ്രദേശ് ബിജെപിയില്‍ വലിയ അമര്‍ഷം പുകയുന്നതിനിടെ ആണ് ഈ കൂടിക്കാഴ്ച. മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ എന്താണ് തീരുമാനമായത് എന്ന് വ്യക്തമല്ല. എന്തായാലും മോദിയ്ക്കും അമിത് ഷായ്ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുണ്ട് യോഗി ആദിത്യനാഥ് രണ്ട് ട്വീറ്റുകളിലൂടെ. യോഗി ഒതുങ്ങുമോ, അതോ മോദി ഒതുക്കുമോ?
കടൽക്ഷോഭത്തിൽ തകർന്ന തിരുവനന്തപുരം ശംഖുമുഖം ബീച്ച്- ചിത്രങ്ങൾ
മോദിയുടെ പിന്‍ഗാമി
അപ്രതീക്ഷിതമായിട്ടായിരുന്നു യോഗി ആദിത്യനാഥിനെ ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി നരേന്ദ്ര മോദി പ്രതിഷ്ഠിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക പോലും ചെയ്യാതിരുന്ന യോഗിയെ, എംപി സ്ഥാനം രാജിവപ്പിച്ചാണ് മുഖ്യമന്ത്രിയാക്കിയത്. പിന്നീടങ്ങോട്ട് മോദിയുടെ പിന്‍ഗാമി യോഗി എന്നൊരു നരേറ്റീവ് സൃഷ്ടിക്കപ്പെട്ടത് പ്രകടമായിരുന്നു.
ഏകാധിപത്യം, പാര്‍ട്ടിയ്ക്ക് അതീതന്‍
യോഗി ആദിത്യനാഥ് ഏകാധിപതിയെ പോലെ പെരുമാറുന്നു എന്നത് ഉത്തര്‍ പ്രദേശിലെ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കുള്ള ആക്ഷേപമാണ്. പാര്‍ട്ടിയ്ക്ക് വഴങ്ങാതെ, ഉദ്യോഗസ്ഥരെ വിശ്വസിച്ചാണ് യോഗി ഭരണം നടത്തുന്നത് എന്നും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുകയും ചെയ്തു.
തിരഞ്ഞെടുപ്പിന് മുമ്പ്
കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ യോഗി സര്‍ക്കാരിന് വലിയ വീഴ്ചസംഭവിച്ചു എന്നാണ് പാര്‍ട്ടിയും വിലയിരുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ, നിര്‍ണായകമായ ചില തിരുത്തലുകള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്ര നേതൃത്വം. അതിന്റെ ഭാഗമായിട്ടാണ് യോഗിയെ ദില്ലിയിലേക്ക് വിളിപ്പിച്ചത്.
എകെ ശര്‍മയുടെ കാര്യം
അടുത്തിടെ യുപി നിയമസഭാ കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എകെ ശര്‍മ എന്ന അരവിന്ദ് കുമാര്‍ ശര്‍മ. നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തനായ ആളാണ് ശര്‍മ. ഉത്തര്‍ പ്രദേശില്‍ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ , മന്ത്രിസഭ പുന:സംഘടന നടത്തുമ്പോള്‍ ശര്‍മക്ക് നിര്‍ണായക സ്ഥാനം നല്‍കാനാണ് കേന്ദ്രത്തിന്റെ ധാരണ. എന്നാല്‍ യോഗി ആദിത്യനാഥ് ശര്‍മയെ അമ്പിനും വില്ലിനും അടുപ്പിക്കാത്ത സാഹചര്യമായിരുന്നു. ഈ വിഷയം ദില്ലിയിലെ കൂടിക്കാഴ്ചയില്‍ സ്വാഭാവികമായും ചര്‍ച്ചയായിട്ടുണ്ടാകണം.
മൂന്ന് പേരും
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും യോഗിയുമായി ഒറ്റക്കൊറ്റയ്ക്ക് സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം നരേന്ദ്ര മോദിയുടെ വസതിയില്‍ അമിത് ഷായും നദ്ദയും എത്തുകയും മൂവരും ഒരുമിച്ചുള്ള ചര്‍ച്ച മണിക്കൂറുകള്‍ നീളുകയും ചെയ്തു. ഇതിനൊക്കെ ശേഷം ആയിരുന്നു യോഗിയുടെ ട്വീറ്റ് എന്ന പ്രത്യേകതയും ഉണ്ട്.
ഒതുങ്ങേണ്ടി വരും
യോഗിയ്ക്ക് കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ ഇനി അത്ര എളുപ്പമാവില്ല. ബിജെപി കേന്ദ്ര നേതൃത്വവും ആര്‍എസ്എസും സംസ്ഥാനത്തെ മന്ത്രിമാരില്‍ നിന്നും നേതാക്കളില്‍ നിന്നും എല്ലാം യോഗിയെ സംബന്ധിച്ച പ്രതികരണങ്ങള്‍ തേടി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇത് അദ്ദേഹത്തിന് പ്രതികൂലമാണെന്നാണ് സൂചന. മാത്രമല്ല, അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വളരെ മോശം പ്രകടനവും യോഗിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ഇപ്പോഴത്തെ നീക്കം
യോഗിയെ ദില്ലിയിലേക്ക് വിളിപ്പിക്കാനുള്ള കാരണങ്ങളില്‍ മേല്‍പ്പറഞ്ഞവ എല്ലാം ഉണ്ട് എന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍, തന്റെ മികച്ച പ്രകടനങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡുമായിട്ടാണ് ആദിത്യനാഥ് മോദിയേയും അമിത് ഷായേയും കണ്ടത് എന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. പ്രത്യേകിച്ചും, കൊവിഡ് രണ്ടാം തരംഗം സംബന്ധിച്ച്.
മാറ്റില്ല, പക്ഷേ നിയന്ത്രിക്കും
അടുത്ത തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ മാറ്റിയേക്കും എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപി അതിന് മുതിരുന്നില്ല. പകരം, യോഗിയില്‍ കൃത്യമായ നിയന്ത്രണം പാര്‍ട്ടി കൊണ്ടുവരും. അതിന് വഴങ്ങിയില്ലെങ്കില്‍ ഒരുപക്ഷേ, കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായേക്കും.
Recommended Video
ഗോവയും മണിപ്പൂരും ഉറപ്പ്,യുപിയിൽ പയറ്റുക ദില്ലി സ്ട്രാറ്റജി;7ൽ 6 സംസ്ഥാനങ്ങളും പിടിക്കാനുറച്ച് സോണിയ
പുത്തൻ ലുക്കിൽ പ്രിയാമണി- ചിത്രങ്ങൾ