കരുതലോടെ ചുവടുറപ്പിച്ച് യോഗി, വിവാദങ്ങള്‍ തൂത്തെറിഞ്ഞു: ഇതുവരെ പറഞ്ഞതല്ല, പ്രണയ സ്മാരകം അഭിമാനം
ആഗ്ര: വിവാദങ്ങള്‍ക്കിടെ താജ്മഹല്‍ സന്ദര്‍ശിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഖേരിയ വിമാനത്താവളത്തിലിറങ്ങിയ യോഗി നംഗ്ല പൈമ ഗ്രാമവും റബ്ബ ചെക്ക് ഡാമും സന്ദര്‍ശിച്ച ശേഷമാണ് താജ്മഹലിലെത്തിയത്. താജ് മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് യോഗി. വെറുതെ സന്ദര്‍ശിച്ച് പോവുകയല്ല യോഗി ചെയ്തത്. 500 ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം താജ് മഹലിന്റെ പടിഞ്ഞാറന്‍ ഗേറ്റ് യോഗി വൃത്തിയാക്കുകയും ചെയ്തു. ആഗ്രയെ ടൂറിസം നഗരമാക്കി വികസിപ്പിക്കുന്നതിന് യോഗി പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്.
കെപിസിസിയിൽ പൊട്ടിത്തെറി; പിന്നിൽ ശശി തരൂർ? കെപിസിസി പട്ടികയിൽ എതിർപ്പുമായി കൂടുതൽ നേതാക്കൾ രംഗത്ത്
വിവാദങ്ങള്‍ക്കിടെ യോഗി ആദിത്യ നാഥ് താജ്മഹല്‍ സന്ദര്‍ശിച്ചത് ഏറെ ശ്രദ്ധേയമാണ്. ബിജെപി നേതാക്കള്‍ താജ്മഹലിനെതിരെ രംഗത്തു വന്നതോടെ കടുത്ത പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു. വിവാദം യുപിയും കടന്ന് ഇന്ത്യയൊട്ടാകെ വ്യാപിക്കുകയായിരുന്നു. ഇതോടെ ബിജെപി പ്രതിസന്ധിയിലാവുകയും ചെയ്തു. വിവാദങ്ങള്‍ തിരിച്ചടിയാകാതിരിക്കാനാണ് പുതിയ നീക്കവുമായി യോഗി എത്തിയതെന്നാണ് വിലയിരുത്തലുകള്‍.
ബിജെപിയുടെ വര്‍ഗീയത
താജ്മഹലിനെതിരായ ബിജെപിയുടെ പ്രചരണം വര്‍ഗീയതയുടെ മുഖം വ്യക്തമാക്കുന്നതെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. ഈ വാദങ്ങളുടെ മൂര്‍ച്ച കെടുത്തുന്നതിന് തന്നെയാണ് വിവാദങ്ങള്‍ക്കിടെ യോഗി താജ് മഹലിലെത്തിയത്.
വിവാദങ്ങളെ തൂത്തെറിഞ്ഞ്
താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് യോഗി. താജ്മഹലിലെത്തിയ യോഗി പടിഞ്ഞാറന്‍ ഗേറ്റ് 500 ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം വൃത്തിയാക്കുകയും ചെയ്തു. ഇതോടെ വിവാദങ്ങളെ തന്നെ തൂത്തെറിയുകയാണ് യോഗി.
കല്ലറകള്‍ സന്ദര്‍ശിച്ചു
മുപ്പത് മിനിട്ട് താജ് മഹലില്‍ ചെലവഴിച്ച മന്ത്രി ഷാജഹാന്റെ കല്ലറയിലും മുംതാസ് മഹലിലും സമയം ചെലവഴിച്ചു. സംഗീത് സോം രാജ്യ ദ്രോഹിയെന്നാണ് ഷാജഹാനെ വിശേഷിപ്പിച്ചത്. ഇത് വിവാദമാക്കുന്ന പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ തന്നെയാണ് യോഗി ഇവിടം സന്ദര്‍ശിച്ചത്.
പ്രഖ്യാപനങ്ങളുമായി യോഗി
താജ് മഹല്‍ നഗരമായ ആഗ്രയെ ടൂറിസം സിറ്റിയായി വികസിപ്പിച്ചെടുക്കുന്നതിന് 370 കോടി നല്‍കുമെന്നാണ് യോഗി പ്രഖ്യാപിച്ചിരിക്കുന്നത്. താജ് മഹല്‍ ഇന്ത്യയുടെ അഭിമാനമെന്ന് പറഞ്ഞ യോഗി ലോകപ്രശസ്ത സ്മാരകമാണ് ഇതെന്നും അഭിപ്രായപ്പെട്ടു. 2016ല്‍ താജ്മഹല്‍ ഇന്ത്യയുടെ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന് യോഗി അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം മറന്നാണ് യോഗിയുടെ പുതിയ പരാമര്‍ശം.
എല്ലാം മുന്നില്‍ക്കണ്ട്
താജ് മഹലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് മനസിലായതോടെയാണ് യോഗിയുടെ താജ്മഹല്‍ സന്ദര്‍ശനം. ആഗ്ര നഗരത്തിലെ ടൂറിസം സാധ്യതകളെ ജീവിതമാര്‍ഗമാക്കി കഴിയുന്ന നിരവധി ജനങ്ങളുണ്ട്. വിവാദങ്ങളോടെ ഇവര്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചു. ഇത് തിരിച്ചടിയകുമെന്ന് യോഗി തിരിച്ചറിയുകയായിരുന്നു.
തുടക്കം ഇങ്ങനെ
ഉത്തതര്‍പ്രദേശ് ടൂറിസം ബുക്ക്് ലെറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതിനു പിന്നാലെയാണ് വിവാദ പരാമര്‍ശങ്ങളുമായി ബിജെപി നേതാക്കളും രംഗത്തെത്തിയത്. ഇത് വിവാദങ്ങള്‍ക്ക് ചൂട് കൂട്ടി. ഇന്ത്യയൊട്ടാകെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് യോഗി താജ് മഹല്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.
ലക്ഷ്യം രാഷ്ട്രീയ നേട്ടം
രാഷ്ട്രീയ നേട്ടം തന്നെയാണ് യോഗിയുടെ ലക്ഷ്യം എന്ന കാര്യം വ്യക്തമാണ്. മുഖ്യമന്ത്രിയായ ശേഷം രണ്ട് തവണ യോഗി ആഗ്രയിലെത്തിയിരുന്നുവെങ്കിലും ഒരിക്കല്‍ പോലും യോഗി താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നില്ല. എന്നാല്‍ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ തന്നെയാണ് യോഗി ലക്ഷ്യമിടുന്നത്.