നിങ്ങളെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും? യുപിയിലെ യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ ചുട്ടുകൊന്ന സംഭവത്തില്‍ ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാര്‍ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ 11 മാസങ്ങള്‍ക്കിടെ ഉന്നാവോയില്‍ നടന്നത് ഏകദേശം 90ഓളം പീഡനങ്ങളാണ് എന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
കാരവനില്‍ നിന്ന് ഒന്നും പറയാതെ ഷെയ്ന്‍ ഇറങ്ങിപ്പോയെങ്കില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മഹേഷ്
മെയിന്‍പൂരിയിലും സംഭലിലും നടന്ന സംഭവങ്ങള്‍ അതിഹീനമാണ് എന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീകള്‍ക്ക് എതിരെയുളള കുറ്റകൃത്യങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. സര്‍ക്കാരാകട്ടെ പ്രതികളെ സംരക്ഷിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് നേരെയുളള കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നതിനായി യോഗി ആദിത്യനാഥ് ഹെല്‍പ് ലൈന്‍ തയ്യാറാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ഉന്നാവോ കേസില്‍ പ്രതികള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് പോലും നാല് മാസങ്ങള്‍ക്ക് ശേഷമാണ്. പ്രധാന പ്രതി കുറച്ച് മാസങ്ങള്‍ കൊണ്ട് തന്നെ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. ഈ സര്‍ക്കാരിനെ സ്ത്രീകള്‍ എങ്ങനെ വിശ്വസിക്കും ? സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ കണക്കെടുത്താല്‍ ഉത്തര്‍ പ്രദേശ് നമ്പര്‍ വണ്‍ ആണെന്നും പ്രിയങ്ക പറഞ്ഞു.
നിര്‍ഭയ കേസിന് ശേഷം ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവ ഫലപ്രദമായി നടപ്പിലാക്കേണ്ടതുണ്ട് എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അധികാരം ലഭിക്കേണ്ടതുണ്ട്. തനിക്ക് ഇന്നാട്ടിലെ സഹോദരിമാരോട് പറയാനുന്നള്ളത് പുരുഷന്മാരില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനും സ്വയം സുരക്ഷയുറപ്പാക്കാനുമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുമടക്കം മത്സരിക്കാനായി മുന്നോട്ട് വരാനും രാഷ്ട്രീയത്തില്‍ സജീവമാകാനും പ്രിയങ്ക ഗാന്ധി സ്ത്രീകളോട് ആഹ്വാനം ചെയ്തു.