ഗോ സംരക്ഷണത്തിനല്ലാതെ മനുഷ്യര്‍ക്ക് വേണ്ടി ബിജെപി എന്താണ് ചെയ്തത്' : തുറന്നടിച്ച് കപില്‍ സിബല്‍
ദില്ലി: വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. നിരവധി ബിജെപി നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി. അത് നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും അവര്‍ക്കെതിരെ ഒരു എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. രാജ്യസഭയിലായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.
'സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞത് ഇത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുകൂലമായ സാഹചര്യമില്ലെന്നാണ്. എഫ് ഐ ആര് ഫയല്‍ ചെയ്യാന്‍ അത്തരത്തില്‍ അഭികാമ്യമായ സമയം ഉണ്ടോ? അത് എനിക്കൊന്ന് പഠിപ്പിച്ചു തരൂ' കപില്‍ സിബല്‍ പറഞ്ഞു.
ജമ്മുകശ്മീരിലെ സാഹചര്യം താരതമ്യപ്പെടുത്തികൊണ്ടായിരുന്നു കബില്‍ സിബലിന്റെ വിമര്‍ശനം. 'ജമ്മുകശിമീരില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍വെച്ചിരിക്കുകയാണ്. അദ്ദേഹത്തിനെ പുറത്തിറക്കിയാല്‍ അക്രമം നടക്കുമെന്നാണ് വാദം. അതേസമയം പരസ്യമായി വിദ്വേഷം നടത്തി ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല.' അനുരാഗ് താക്കൂറിന്റേയും പര്‍വേഷ് വര്‍മയുടേയും കപില്‍ മിശ്രയുടേയും പേരുകള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വീട്ടു തടങ്കലിലാക്കിയത്.
ദില്ലി കലാപത്തെ സംബന്ധിച്ച പ്രതികരണങ്ങളൊന്നും നടത്താത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായേയും കപില്‍ സിബല്‍ വിമര്‍ശിച്ചു. യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമാകാതിരുന്നിട്ട് കൂടി അമിത് ഷാ ദില്ലി കലാപത്തെക്കുറിച്ച് യാതൊന്നും മിണ്ടിയില്ല. ദില്ലി കലാപം നടക്കുന്ന 70 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിപോലും പ്രതികരണം നടത്തിയില്ല. കപില്‍ സിബല്‍ പറഞ്ഞു.
ഇതിന് നിങ്ങള്‍ എനിക്ക് നല്കുന്ന മറുപടി കോണ്‍ഗ്രസ് കാലത്ത് നടന്ന കലാപങ്ങളെക്കുറിച്ചായിരിക്കുമെന്ന് എനിക്കറിയാം. നിങ്ങള്‍ പശഉക്കളെ സംരക്ഷിക്കുന്നതിനല്ലാതെ മനുഷ്യരെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും കപില്‍ സിബല്‍ പറഞ്ഞു.
വടക്കുകിഴക്കന്‍ ദില്ലിയില്‍ നടന്ന് കലാപത്തില്‍ 51 പേര് കൊല്ലപ്പെടുതയും 250 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 654 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് ദില്ലി പോലീസ് നല്കുന്ന വിവരം. 1,820 പേര് ഇതിനകം അറസ്റ്റിലായിട്ടുമുണ്ട്.ഒരു പൊലീസ് ഓഫീസറും ഒരു ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനും കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.