Get Updates
Get notified of breaking news, exclusive insights, and must-see stories!

യെച്ചൂരി കശ്മീരിലെത്തിയാല്‍ സ്ഥിതി വഷളാകുമെന്ന് കേന്ദ്രം; ഇല്ലെന്ന് സുപ്രീംകോടതി, അനുമതി നല്‍കി

ദില്ലി: കശ്മീര്‍ വിഷയത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കശ്മീരിലെ വിദ്യാര്‍ഥിയും സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല നിലപാടെടുത്ത് സുപ്രീംകോടതി. കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുമതി വേണമെന്നാണ് യെച്ചൂരി ആവശ്യപ്പെട്ടിരുന്നത്. തന്റെ രക്ഷിതാക്കളെ സന്ദര്‍ശിക്കാന്‍ അനുമതി വേണമെന്ന് വിദ്യാര്‍ഥി മുഹമ്മദ് അലീം സയീദും ആവശ്യപ്പെട്ടിരുന്നു. രണ്ടിനും കോടതി അനുമതി നല്‍കി. ഇതിനെ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ വാദം കോടതി പരിഗണിച്ചില്ല.

Kashmir

കശ്മീരിലെ അനന്ദ് നാഗ് സ്വദേശിയാണ് അലീം സയീദ്. ഇവിടെ എത്തി രക്ഷിതാക്കളെ കാണാനും തിരിച്ചുവരാനും വേണ്ട സംരക്ഷണം ഒരുക്കാന്‍ കശ്മീര്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. തന്റെ രക്ഷിതാക്കള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും അവരെ സന്ദര്‍ശിക്കാന്‍ അനുമതി വേണമെന്നുമാണ് വിദ്യാര്‍ഥി ആവശ്യപ്പെട്ടിരുന്നത്. തിരിച്ചെത്തിയ ശേഷം കോടതിയെ അറിയിക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ കശ്മീരില്‍ പോകണമെന്നാണ് യെച്ചൂരി ആവശ്യപ്പെട്ടത്. എന്താണ് പോകുന്നതിന് തടസമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. നിങ്ങള്‍ പോയ്‌ക്കോളൂ, ഞങ്ങള്‍ അനുമതി നല്‍കിയിരിക്കുന്നു. നിങ്ങള്‍ സുഹൃത്തിനെ കാണാന്‍ മാത്രമല്ലേ പോകുന്നത്. ഒരു പൗരന് തന്റെ സുഹൃത്തിനെ കാണാന്‍ പോകുന്നതില്‍ എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു.

യെച്ചൂരിയെ പോകാന്‍ അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടിതിയില്‍ ആവശ്യപ്പെട്ടു. യെച്ചൂരിയുടേത് രാഷ്ട്രീയ സന്ദര്‍ശനമാകാന്‍ സാധ്യതയുണ്ട്. ഇത് നിലവിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും കേന്ദ്രം വാദിച്ചു. തന്റെ സുഹൃത്ത് തരിഗാമി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയാണെന്ന് യെച്ചൂരി ബോധിപ്പിച്ചിരുന്നു. തരിഗാമിക്ക് കുഴപ്പമില്ലെന്നും ദിവസവും ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

സുഹൃത്തിനെ കാണാന്‍ യെച്ചൂരിക്ക് കശ്മീരില്‍ പോകാമെന്ന് പറഞ്ഞ സുപ്രീംകോടതി മറ്റു വിഷയങ്ങളില്‍ ഇടപെടരുതെന്നും വ്യക്തമാക്കി. അങ്ങനെ സംഭവിച്ചാല്‍ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കുമെന്നും കോടതി പറഞ്ഞു. തിരിച്ചെത്തിയ ശേഷം തരിഗാമിയുടെ ആരോഗ്യനിലയെ കുറിച്ച് കോടതിയെ അറിയിക്കാനും യെച്ചൂരിയോട് കോടതി ആവശ്യപ്പെട്ടു.

കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും സുപ്രീംകോടതി പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറി. ഇനി ഈ ബെഞ്ചാകും കേസ് പരിഗണിക്കുക. വിഷയത്തില്‍ പ്രതികരണം തേടി കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ഒക്ടോബറിലാണ് കേസ് കോടതി വീണ്ടും പരിഗണിക്കുക. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭരണഘടനാ സാധുതയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എസ്എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. എല്ലാ ഹര്‍ജികളും ഭരണഘടനാ ബെഞ്ചിന് കൈമാറുകയാണെന്ന് കോടതി വ്യക്തമാക്കി. ഒക്ടോബര്‍ മുതല്‍ കേസ് ഭരണഘടനാ ബെഞ്ചാകും വാദം കേള്‍ക്കുക.

ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിച്ചതും. ഇതിന് ശേഷം കടുത്ത നിയന്ത്രണമാണ് കശ്മീരില്‍. രാഷ്ട്രീയ-മത നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ടെലിഫോണ്‍-ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരുന്നു. നേരിയ ഇളവുകള്‍ കഴിഞ്ഞദിവസങ്ങളില്‍ നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+