'കമല്‍നാഥിന്‍റെ 'മാസ്റ്റര്‍ സ്ട്രോക്ക്'കാണാനിരിക്കുന്നതേയുള്ളൂ';അട്ടിമറി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിക്കാന്‍ വരെ പ്രാപ്തിയുള്ള നേതാവായി ഉയര്‍ത്തിക്കാട്ടപ്പെട്ടയാളാണ് സിന്ധ്യ. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ ഇനി ജനങ്ങളെ സേവിക്കാനാവില്ലെന്നുമാണ് സിന്ധ്യ സോണിയ ഗാന്ധിയ്ക്ക് നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കിയത്.
അതേസമയം സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ 22 കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവെച്ചു. ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ നില പരുങ്ങലില്‍ ആയിരിക്കുകയാണ്. എന്നാല്‍ കമല്‍നാഥിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക് കാണാനിരിക്കുന്നതേയുളളൂവെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. വിശദാംശങ്ങളിലേക്ക്
നിയമസഭ കക്ഷിയോഗം
സിന്ധ്യയുടെ രാജിയ്ക്ക് പിന്നാലെ 22 എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി വെച്ചിരിക്കുന്നത്. കൂട്ടരാജിയ്ക്ക് പിന്നാലെ മുഖ്യമന്ത്രി കമല്‍നാഥ് ഇന്നലെ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം വിളിച്ച് ചേര്‍ത്തിരുന്നു. അദ്ദേഹത്തിന്‍റെ വസതിയിലാണ് യോഗം നടന്നത്. 88 കോണ്‍ഗ്രസ് എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇവരെ കൂടാതെ നാല് സ്വതന്ത്രരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ജയ്പൂരിലേക്ക്
യോഗത്തിന് പിന്നാലെ സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെ രാജസ്ഥാനിലെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. എംഎല്‍എമാരുടെ രാജിയോടെ സഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം 92 പേരായി ചുരുങ്ങിയിട്ടുണ്ട്. എന്നാല്‍ രാജിവെയ്ക്കില്ലെന്നാണ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ നിലപാട്. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്നും കമല്‍നാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.
തനിച്ച് ഭൂരിപക്ഷം
സംസ്ഥാനത്ത് കോണ്‍ഗ്രസിന് തനിച്ച് 114 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. രണ്ട് ബിഎസ്പി, ഒരു എസ്പി, നാല് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയും സര്‍ക്കാരിനുണ്ട്. അതേസമയം ബിജെപിക്ക് 109 പേരുടെ പിന്തുണയാണ് ഉള്ളത്. 22 പേരുടെ രാജി സ്പീക്കര്‍ എന്‍പി പ്രജാപതി സ്വീകരിച്ചാല്‍ നിയമസഭയുടെ അംഗ ബലം 206 ആകും. അങ്ങനെയെങ്കില്‍ കേവല ഭൂരിപക്ഷം 102 ആകും.
കോണ്‍ഗ്രസ് അംഗബലം
ഇതോടെ കോണ്‍ഗ്രസിന്‍റെ തനിച്ചുള്ള ഭൂരിപക്ഷം 94 ആകും. അതേസമയം ബിജെപിക്ക് 109 എംഎൽഎമാർ ഉള്ളതുകൊണ്ട് അവർക്ക് സർക്കാർ രൂപീകരിക്കാനും കഴിയും. എന്നാല്‍ ബിജെപിയുടെ അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ഗവർണർ ലാൽജി ടണ്ഠൻ സ്ഥലത്ത് ഇല്ലെന്നതും കോണ്‍ഗ്രസിന് ആശ്വാസമാണ്.
കണക്കുകള്‍ ഇങ്ങനെ
കുറഞ്ഞത് 10 എംഎല്‍എമാരെങ്കിലും തിരിച്ചെത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താന്‍ കഴിയൂ. നിലവില്‍ സിന്ധ്യ പക്ഷത്തേക്ക് പോയ 22 എംഎല്‍എമാരില്‍ 13 പേര്‍ തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കോണ്‍ഗ്രസിന്‍റെ അവകാശവാദം ശരിയാണെങ്കില്‍ മധ്യപ്രദേശില്‍ ബിജെപിയുടെ തന്ത്രങ്ങളെല്ലാം പാളിയേക്കും.
കോണ്‍ഗ്രസ് നീക്കം
അതേസമയം ബിജെപിയിലെ ചില വിമത എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തിയേക്കും.നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ തുടങ്ങിയ ബിജെപി എംഎല്‍എമാര്‍ നേരത്തേ തന്നെ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച നേതാക്കളാണ്. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ഇവരെ കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടായേക്കും.
Recommended Video
മാസ്റ്റര്‍ സ്ട്രോക്ക്
കോണ്‍ഗ്രസ് ക്യമ്പ് ഇപ്പോഴും ആത്മവിശ്വാസത്തിലാണെന്ന സൂചനയാണ് നേതാക്കളും നല്‍കുന്നത്. നിലവിലെ പ്രതിസന്ധിയെ സര്‍ക്കാര്‍ അതിജീവിക്കും. മധ്യപ്രദേശില്‍ 'നാടകാന്ത്യം' കമല്‍നാഥിന്‍റെ മാസ്റ്റര്‍ സ്ട്രോക്കോട് കൂടിയാകുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പിസി ശര്‍മ്മ പറയുന്നത്. അതേസമയം ഹോളി അവധി കഴിഞ്ഞ് ഗവര്‍ണര്‍ തിരിച്ചെത്തുന്നതോടെയാകും മധ്യപ്രദേശിലെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ കലുഷിതമാകുകയെന്നാണ് കണക്കാക്കപ്പെടുന്നത്.
അമിത് ഷായുടെ തന്ത്രം പൊളിക്കാന്‍ കളത്തിലിറങ്ങി ഡികെ ശിവകുമാര്‍! കാലുവാരിയവര്‍ക്ക് മുന്നറിയിപ്പ്!
മധ്യപ്രദേശില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; സര്‍ക്കാര്‍ വീണാല്‍, മുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെ
മഞ്ജുവിന്‍റെ പടത്തില്‍ നിന്ന് പിന്‍മാറണമെന്ന രീതിയില്‍ ദിലീപ് സംസാരിച്ചു;മൊഴിയില്‍ ഉറച്ച് കുഞ്ചാക്കോ