ജോലി ചെയ്യാന്‍ അനുവദിക്കണം: എല്ലാം സമയമാകുമ്പോള്‍ പറയാം, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനീകാന്ത്
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സമയമാകുമ്പോൾ പ്രതികരിക്കാമെന്ന് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്. ജൂലൈ മാസം അവസാനത്തോട രജനികാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് സഹോദരൻ സത്യനാരാണയ ഗെക്ക് വാദ് കഴിഞ്ഞ ദിവസം വ്യക്തകമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രജനി കാന്ത് രംഗത്തെത്തുന്നത്. സമയമാകുമ്പോൾ പ്രതികരിക്കാമെന്നും തൽക്കാലം തന്നെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും രജനി കാന്ത് അഭ്യർത്ഥിച്ചു. സഹോദന്‍റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്.
നേരത്തെ ആരാധന സംഗമത്തിന് ശേഷം സ്റ്റൈൽ മന്നൻ പാർട്ടി രൂപീകരിക്കുമെന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നുമുള്ള ചര്‍ച്ചകളും തമിഴ്നാട്ടില്‍ നടക്കുന്നുണ്ട്. രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് താരം നേരിട്ട് മറുപടി പറയുന്നത് ആദ്യമായാണ്. മുബൈയിൽ ചിത്രീകരണം ആരംഭിക്കുന്ന അടുത്ത ചിത്രം കാല കരികാലൻ എന്ന സിനിമയുടെ ചിത്രീകരണത്തിന് പോകാൻ ഇറങ്ങുമ്പോഴായിരുന്നു അദ്ദേഹം രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് പ്രതികരിച്ചത്. കബാലിയ്ക്ക് ശേഷം പാ രഞ്ജിതാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കേന്ദ്രത്തിന്‍റെ ഗോവധ നിരോധന നീക്കത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാൻ താരം തയ്യാറായില്ല. അതിനിടെ രജനീകാന്ത് ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുമായി രജനി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകളും ഇതിനൊപ്പം പുറത്തുവന്നിരുന്നു. എന്നാൽ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച വാര്‍ത്തകൾ തമിഴക രാഷ്ട്രീയത്തിലും ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തമിഴ് വംശജനല്ലാത്തെ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെതിരെ തമിഴർ മുന്നേറ്റ ഒരുമൈ എന്ന രാഷ്ട്രീയ പാർട്ടി രജനീകാന്തിന്റെ വീട്ടിലേയ്ക്ക് പ്രതിഷേധവുമായെത്തിയിരുന്നു. പിന്നീട് പോലീസെത്തിയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതോടെ നടന്‍റെ വീടിന്‍റെ സുരക്ഷയും വർധിപ്പിച്ചിരുന്നു.