പുതിയ അധ്യക്ഷന്‍ സച്ചിനോ സിന്ധ്യയോ ? യുവനേതാക്കള്‍ക്കായി മുറവിളി, എകെ ആന്റണിയുടെ പേരും സജീവം
ദില്ലി: അനുനയ ശ്രമങ്ങളും സമ്മര്‍ദ്ദങ്ങള്‍ക്കുമൊന്നും വഴങ്ങാതെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞു.ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ രാജിക്കാര്യം അറിയിച്ചത്. ഇനി സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് രാഹുല്‍ വ്യക്തമാക്കി കഴിഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയുടെ രാജി നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. പ്രവര്‍ത്തക സമിതി രാഹുലിന്റെ രാജി സ്വീകരിക്കുന്നത് വരെ അദ്ദേഹം തന്നെയാകും പാര്‍ട്ടിയുടെ അധ്യക്ഷനെന്ന് നേതൃത്വം പറയുന്നു.
ഡിഎംകെ നാണം കെടുത്തി, കോൺഗ്രസ് വാശിയിൽ! മൻമോഹൻ സിംഗിനെ ഈ വഴി രാജ്യസഭയിൽ എത്തിക്കും!
എന്നാല്‍ രാഹുല്‍ ഔദ്യോഗികമായി തന്നെ രാജി അറിയിച്ച സാഹചര്യത്തില്‍ ഇനി ആര് പാര്‍ട്ടിയെ നയിക്കുമെന്ന പ്രതിസന്ധിയിലാണ് നേതൃത്വം. പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിന്റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് യുവനിര ആവശ്യപ്പെടുന്നത്.
ഇനി ആര്?
ഇനി താന്‍ സാധാരണ പ്രവര്‍ത്തകനായിരിക്കുമെന്ന് വ്യക്തമാക്കിയിയായിരുന്നു നാല് പേജുള്ള രാജിക്കത്ത് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രാഹുലിന്റെ രാജി അംഗീകരിക്കില്ലെന്ന് നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇനി പുതിയ അധ്യക്ഷനെ കണ്ടെത്താതെ വഴിയില്ലെന്ന നിലയില്‍ ആയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഗാന്ധി കുടുംബത്തില്‍ നിന്ന് പുതിയ അധ്യക്ഷന്‍ വേണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ദളിത് വിഭാഗക്കാരനായ മുതിര്‍ന്ന നേതാവിനെ നിയമിക്കണമെന്ന നിര്‍ദ്ദേശവും രാഹുല്‍ നേരത്തേ വെച്ചിരുന്നു. ഇത് പ്രകാരം സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെയും മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെയുടേയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
സച്ചിനോ സിന്ധ്യയോ?
അതേസമയം ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെങ്കിലും വരണമെന്ന നിര്‍ദ്ദേശമാണ് മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ താന്‍ ഉള്‍പ്പെടില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാഹുലിന്റെ നിലപാട് കൂടി കണക്കിലെടുത്ത് ഗാന്ധി കുടുംബത്തിലുള്ള ആരും അധ്യക്ഷനായേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. രാഹുലിന്റെ അസാന്നിധ്യത്തില്‍ യുവനിരയിലെ നേതാക്കള്‍ ആരെങ്കിലും അധ്യക്ഷനാവണമെന്നാണ് പാര്‍ട്ടിയിലെ യുവനേതാക്കളും ആവശ്യപ്പെടുന്നത്. രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിന്റേയും എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടേയും പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.
യുവാക്കള്‍ തഴയപ്പെട്ടു
രാജസ്ഥാന് നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സച്ചിന് പൈലറ്റ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ രൂപീകരണ വേളയില്‍ സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായ അശോക് ഗെഹ്ലോട്ടിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ രാഹുല്‍ ഇടപെട്ട് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ പിന്നില്‍ എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും പിസിസി അധ്യക്ഷനായിരുന്ന കമല്‍ നാഥിനും തുല്യ പങ്കായിരുന്നു. യുവ മുഖ്യമന്ത്രിയെന്ന ആവശ്യം ഉയര്‍ന്നെങ്കിലും മുതിര്‍ന്ന നേതാവായ കമല്‍നാഥിന് മുഖ്യമന്ത്രി പദവി നല്‍കുകയായിരുന്നു.
ഭിന്നത രൂക്ഷം
മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടും സച്ചിനും സിന്ധ്യയും അന്ന് തഴയപ്പെട്ടിരുന്നെന്നും ഇപ്പോള്‍ ഇരുവരില്‍ ആരെയങ്കിലും പരിഗണിക്കണമെന്നുമാണ് യുവനിര കാമ്പിന്റെ ആവശ്യം. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിന്റെ ഉത്തരവാദിത്തം ഇരുനേതാക്കള്‍ക്കും ഉണ്ടെന്നാണ് മറുക്യാമ്പിലെ വാദങ്ങള്‍. മധ്യപ്രദേശിലെ തന്റെ സീറ്റിങ്ങ് സീറ്റായ ഗുണയില്‍ പോലും ജ്യോതിരാദിത്യ സിന്ധ്യ പരാജയപ്പെട്ടതും ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നു. രാജസ്ഥാനില്‍ ഗെഹ്ലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നതയും സച്ചിന്റെ പേര് തഴയണമെന്ന ആവശ്യമുയര്‍ത്തുവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ പേരുകളും
അതേസമയം മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന നല്‍കുന്നതാണ് നിലവില്‍ പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് ഒരു വിഭാഗത്തിന്റെ നിര്‍ദ്ദേശം. എകെ ആന്റണി, പൃഥ്വിരാജ് ചവാന്, കമല്‍നാഥ് എന്നിവരുടെ പേരുകളാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായ നേതാക്കളാണ് ഇവരെന്നതും ഇവരുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ ശശി തരൂര്‍, പഞ്ചാബ് മുഖ്യമന്ത്രി കാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകളും സജീവ ചര്‍ച്ചയാകുന്നുണ്ട്.
പൊതുധാരണയിലൂടെ
തിരഞ്ഞെടുപ്പ് ഒഴിവാക്കി പൊതുധാരണയിലൂടെ പ്രസിഡന്റിനെ തിരുമാനിക്കാനാകും നിലവില്‍ സാധ്യത കൂടുതല്‍. വര്‍ത്തക സമതിയിലെ മുതിര്‍ന്ന അംഗങ്ങളായ സോണിയ ഗാന്ധി, എകെ ആന്റണി, ഡോ. മന്മോഹന് സിങ്, അഹമ്മദ് പട്ടേല്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുടെ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും വരും ദിവസങ്ങളില്‍ നിര്‍ണായകമാകും.
കര്‍ണാടകത്തില്‍ ബിജെപി ഒരുക്കുന്നത് വന്‍ സര്‍പ്രൈസ്'! ഇത്തവണ രണ്ട് ഘട്ടത്തില്‍.. ലക്ഷ്യം 15 പേര്
രാഹുലിന് പിന്‍ഗാമിയെ കണ്ടെത്താന്‍ ചട്ടങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ്, നേതൃനിരയിലേക്ക് യുവനേതാക്കള്‍