സാനിറ്ററി പാഡല്ല, ഭൂരിഭാഗം സ്ത്രീകളും ഉപയോഗിക്കുന്നത് പഴംതുണി
ആർത്തവ ശുചിത്വത്തിന് സാനിറ്ററി പാഡിൽ നിന്ന് മെൻസ്ട്രുവൽ കപ്പുകൾ വരെ വിപണിയിൽ എത്തി. എന്നാൽ സാനിറ്ററി പാഡുകൾ പോലും ഉപയോഗിക്കാൻ കഴിയാത്ത 62 ശതമാനം സ്ത്രീകൾ ഉണ്ടെന്നാണ് ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ കണ്ടെത്തൽ. 15 മുതൽ 24 വയസു വരേയുള്ള യുവതികളിൽ നടത്തിയ സർവ്വേയിലാണ് ഈ വിവരങ്ങൾ ഉള്ളത്. ബീഹാറിലേയും ചണ്ഡീഗഡിലേയും യുപിയിലേയുമെല്ലാം സ്ത്രീകൾ ആർത്തവ ശുചിത്വത്തിന് ഇപ്പോഴും തുണികളാണ് ആശ്രയിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പഴംതുണികൾ ഉപയോഗിക്കുന്നവരും ഇക്കൂട്ടിത്തലുണ്ട്.
രാജ്യത്തെ 42 ശതമാനം പെൺകുട്ടികളും സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നില്ലെന്നും ഇതിൽ 19 ശതമാനം പേർ പ്രാദേശികമായി തയ്യാറാക്കിയ പാഡുകളാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസവും സാമ്പത്തിക ചുറ്റുപാടുകളും ഇതിനെ സ്വാധീനിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്ലസ്റ്റു വരെയെങ്കിലും വിദ്യാഭ്യാസമുള്ള കുട്ടികൾ ആർത്തവകാലത്തെ ശുചിത്വത്തെ കുറിച്ച് കൂടുതൽ ബോധവാൻമാരാണ്. അതേസമയം വിദ്യാഭ്യാസവും സാമ്പത്തിക ചുറ്റുപാടും ഇല്ലാത്തവർ ഇപ്പോഴും ഇതിനെ കുറിച്ചൊന്നും ബോധവാൻമാരല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളം (90%), തമിഴ്നാട് (91%), മിസോറാം (93%), ഗോവ (89%), സിക്കിം (85%) എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീകൾ സാനിറ്ററി പാഡുകള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്.അതേസമയം ആന്ധ്ര, കർണാടക കൂടാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ 50 ശതമാനത്തിൽ താഴെ പെൺകുട്ടികൾ മാത്രമാണ് പാഡുകൾ ഉപയോഗിക്കുന്നത്.
വളരെ കുറഞ്ഞ ചെലവുകളിൽ പാഡുകൾ എത്തിക്കാൻ സർക്കാരുകൾ മുൻകൈ എടുക്കണമെന്നാവശ്യം സ്ത്രീ സംഘടനകൾ ഉയർത്തുന്നുണ്ട്. ഒപ്പം സാനിറ്ററി പാഡുകളുടെ ഉപയോഗവും അതിന്റെ ആവശ്യകത സംബന്ധിച്ചും സ്ത്രീകൾക്ക് അവബോധം നൽകേണ്ട ഉത്തരവാധിത്തവും സർക്കാരിനുണ്ട്. ആർത്തവം ഒരു തെറ്റല്ലെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്ന ആവശ്യവും ഉയരുന്നുണ്ട്